കലിപ്പാണോ? ബംഗളൂര് വാ തല്ലിപ്പൊളിച്ച് തീര്‍ക്കാം!
ദേഷ്യം തോന്നുമ്പോള്‍ നേരെ കലിപ്പന്‍ മുറിയിലേക്ക് കയറുക. അവിടെ നിങ്ങളെ കാത്ത് ഗ്ലാസുകള്‍, കുപ്പികള്‍... തുടങ്ങിയ നിരവധി സാധനങ്ങള്‍ അടുക്കിയും അടുക്കാതെയും വച്ചിട്ടുണ്ടാകും. ഉള്ളിലെ കലിപ്പെല്ലാം തീരും വരെ അതെല്ലാം അങ്ങോട്ട് തല്ലിപ്പൊളിക്കുക. അത്രതന്നെ.
ജപ്പാനിലും മറ്റ് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രൂപം കൊണ്ട 'കലിപ്പന്‍ മുറി'കള്‍ ഇന്ത്യയിലുമെത്തിയിരിക്കുന്നു. ഇനി തല്ലിപ്പൊളിച്ച് തന്നെ നിങ്ങള്‍ക്ക് സ്വന്തം കലിപ്പ് തീര്‍ക്കാം. ഒന്നും ഉള്ളില്‍ കൊണ്ട് നടക്കേണ്ടെന്ന് ചുരുക്കും. ഡിജിറ്റൽ മാര്‍ക്കറ്റിങ്ങില്‍ ജോലി ചെയ്യുന്ന 23 കാരിയായ അനന്യ ഷെട്ടിയാണ് ബംഗളൂരുവിലെ ആദ്യത്തെ റേജ് റൂമിന് തുടക്കമിട്ടിരിക്കുന്നത്. സമാധാനത്തോടെ ശാന്തിയോടെ ഇരിക്കാനാണ് ബുദ്ധമതം പഠിപ്പിക്കുന്നത്. അക്രമവും യുദ്ധവും ബൗദ്ധന്‍റെ വഴിയല്ല. എന്നാല്‍, ബുദ്ധമതത്തിന് ഏറെ വേരുകളുള്ള ജപ്പാനില്‍ നിന്ന് തന്നെയാണ് റേജ് റൂമുകളും ആരംഭിക്കുന്നത് എന്നത് യാദൃശ്ചികം. റേജ് റൂമുകള്‍ അഥവാ കലിപ്പന്‍ മുറികള്‍ നിങ്ങളുടെ ഉള്ളിലുള്ള ദ്രേഷ്യത്തെ, സങ്കടത്തെ അങ്ങനെ അനിയന്ത്രിതമായ വികാര വിചാരങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മുറികളാണ്.
ആരോടെങ്കിലും ദേഷ്യം തോന്നുമ്പോള്‍, അല്ലെങ്കില്‍ ഇഷ്ടപ്പെടാത്ത എന്തെങ്കിലും കണ്ടാല്‍.... 'അവനിട്ട് രണ്ടെണ്ണം കോടുത്താലോ' എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ അങ്ങനെ കേറി തല്ലാന്‍ പോയാലോ? അടി കിട്ടി ആദ്യം വീഴുക നമ്മളാകുമെന്ന ആ ഭയം നമ്മളെ പിന്തിരിപ്പിക്കും. എന്നാല്‍, ഉള്ളിലെ ദേഷ്യം മാറാതെയുമിരിക്കും. ഒടുവില്‍ ഇതിനെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് മറ്റെന്തെങ്കിലും കാട്ടിക്കൂട്ടുകയും ചെയ്യും. ഈ പ്രശ്നത്തില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നല്‍കുന്നുവെന്നതാണ് കലിപ്പന്‍ മുറികളുടെ പ്രത്യേകത. അതായത്, ദേഷ്യം തോന്നുമ്പോള്‍ നേരെ കലിപ്പന്‍ മുറിയിലേക്ക് കയറുക. അവിടെ നിങ്ങളെ കാത്ത് ഗ്ലാസുകള്‍, കുപ്പികള്‍... ഇങ്ങനെ പെട്ടെന്ന് പൊട്ടിക്കാന്‍ കഴിയുന്നതും ടിവി, ഫ്രിഡ്ജ്, പോലെ കുറച്ച് പണിയെടുത്താല്‍ മാത്രം തകര്‍ക്കാന്‍ കഴിയുന്നതുമായ നിരവധി സാധനങ്ങളെ അടുക്കിയും അടുക്കാതെയും വച്ചിട്ടുണ്ടാകും. ഉള്ളിലെ കലിപ്പെല്ലാം തീരും വരെ അതെല്ലാം അങ്ങോട്ട് തല്ലിപ്പൊളിക്കുക. അത്രതന്നെ. എല്ലാം പൊളിച്ച് കഴിയുമ്പോള്‍ നമ്മുടെ മനസ് ശാന്തമാകും. നേരത്തെ ഉണ്ടായിരുന്ന ദേഷ്യമൊക്കെ മാറി മറ്റൊരാളായി ഫ്രീയായിട്ട് കലിപ്പന്‍ റൂമില്‍ നിന്ന് ഇറങ്ങിവരാം. ഇതിനായി ചെറിയൊരു തുക നല്‍കണമെന്ന് മാത്രം. 99 രൂപ മുതല്‍ 299 രൂപ വരെയുള്ള, കലിപ്പിന്‍റെ മൂട് അനുസരിച്ച് വിവിധ മുറികള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.
കൂടുതല്‍ വായിക്കാന്‍: അവിശ്വസനീയം ഈ കൂടിക്കാഴ്ച; 58 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍, അമ്മയെയും സഹോദരങ്ങളെയും കണ്ടെത്തി!
കൂടുതല്‍ വായിക്കാന്‍: മതനിന്ദാ നിരോധനം നീങ്ങി; പാകിസ്ഥാനില്‍ വിക്കിപീഡിയ തിരിച്ചെത്തി
“നമ്മുടെ ശക്തി ഉപയോഗിച്ച് മറ്റ് വസ്തുക്കളില്‍ സ്വന്തം നിരാശ തീര്‍ക്കുന്നത് ഉള്ളിലുള്ള ഉത്കണ്ഠ, വേദന, ദുഃഖം, ആഘാതം തുടങ്ങിയ അടഞ്ഞ വികാരങ്ങളെ പുറത്തുവിടുന്നു. ബെംഗളൂരു പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഇത്തരം ഇടങ്ങൾ പരിമിതമാണ്. ആരോഗ്യകരമായ സ്വന്തം രീതിയിൽ നിരാശ പുറത്തുവിടാൻ നമ്മുക്ക് ഇടമോ സ്വാതന്ത്ര്യമോ ഇല്ല. വീട്ടിലെ വസ്തുക്കള്‍ നശിപ്പിക്കാനും നമ്മുക്ക് കഴിയില്ല. അതിനാൽ ഇതുപോലൊരു സ്ഥലം ആളുകള്‍ക്ക് സഹായകരമാകും. യുഎസും യുകെയും പോലുള്ള രാജ്യങ്ങളിൽ റേജ് റൂമുകൾ വൻ വിജയമാണെങ്കിൽ, എന്തുകൊണ്ട് ഇന്ത്യയില്‍ പറ്റില്ലെന്ന് ഞാൻ ചിന്തിച്ചു." അനന്യ ഷെട്ടി പറഞ്ഞു. "ഒരു ദിവസം രാത്രി 2.30 ന് എനിക്ക് ഒരാളോട് വളരെ ദേഷ്യം തോന്നി, ഒരു സുഹൃത്ത് എന്നോട് എന്തെങ്കിലും തല്ലിപ്പൊളിക്കാന്‍ ഉപദേശിച്ചു. ഞാൻ ബംഗളൂരുവിൽ റേജ് റൂമുകൾ അന്വേഷിച്ചു. പക്ഷേ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആളുകൾക്ക് ഇത് ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി, ഞാൻ അത് യാഥാർത്ഥ്യമാക്കി." ബംഗളൂരുവില്‍ കലിപ്പന്‍ മുറി സൃഷ്ടിക്കാനിടയാക്കിയ സംഭവത്തെ കുറിച്ച് അനന്യ പറയുന്നു.
ഈ നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിന്‍റെ അവസാനമായപ്പോഴേക്കും ജപ്പാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ആളുകള്‍ വലിയ നിരാശയിലൂടെയാണ് ഈ കാലത്ത് കടന്ന് പോയത്. ആളുകളില്‍ പ്രത്യേകിച്ച് തൊഴിലാളികളില്‍ സമ്മര്‍ദ്ദവും നിരാശയും വര്‍ദ്ധിച്ചു. ഇതോടെ ആളുകള്‍ ഡിപ്രഷനിലേക്ക് വീണു. രാജ്യം മുഴുവനും ഇത്തരമൊരു മാനസിക പ്രശ്നത്തിലൂടെ കടന്ന് പോകുന്നതിനിടെയാണ് റേജ് റൂകള്‍ ജപ്പാനില്‍ തുടങ്ങുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ആശയം ജപ്പാനില്‍ വിജയം കണ്ടു. തുടര്‍ന്ന് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും യുഎസിലേക്കും യൂറോപ്പിലും റേജ് റൂമുകള്‍ വ്യാപിച്ചു. ഫെബ്രുവരി നാലിനാണ് ബാംഗ്ലൂരിലെ ബസവനഗുഡിയില്‍ അനന്യ തന്‍റെ റേജ് റൂം ആരംഭിക്കുന്നത്. രണ്ടാം ദിവസമായപ്പോഴേക്കും അവിടുത്തെ സ്ലോട്ടുകള്‍ എല്ലാം ബുക്ക് ചെയ്യപ്പെട്ടു. പാത്രങ്ങൾ, തെർമോക്കോൾ ഷീറ്റുകൾ, കസേരകൾ, മേശകൾ, മരം കൊണ്ടുള്ളവ, ലോഹക്കമ്പികൾ, ഗ്ലാസ് ഇനങ്ങൾ, പ്ലാസ്റ്റിക് ക്യാനുകൾ, ട്യൂബ് ലൈറ്റുകൾ, ടെലിവിഷൻ സെറ്റുകൾ, റഫ്രിജറേറ്ററുകൾ, മൈക്രോവേവ് തുടങ്ങിയ ഇലക്‌ട്രോണിക് സാധനങ്ങൾ അങ്ങനെ അങ്ങനെ തല്ലിപ്പൊളിക്കാന്‍ അനവധി സാധനങ്ങള്‍. ഇനി കലിപ്പ് തോന്നിയാല്‍ നേരെ വിടുക ബസവനഗുഡിക്ക്. എല്ലാം കലിപ്പും തീര്‍ത്തതിന് ശേഷം തിരികെ ശാന്തനായി വരിക.
കൂടുതല്‍ വായിക്കാന്‍: അനുഭവങ്ങളുടെ തീച്ചൂള; പെണ്‍മുറിവുകളില്‍ നിന്നുയരുന്നു പുതിയ കാലത്തിന്‍റെ രാഷ്ട്രീയം!