ബാറില്‍ നിന്നിറങ്ങിയപ്പോള്‍ ഒരാള്‍ക്ക് സ്വന്തം കാര്‍ നിര്‍ത്തിയിട്ട സ്ഥലം മറന്നുപോയി. പിന്നീട് നടന്നത് അവിശ്വസനീയമായ കാര്യങ്ങളാണ്! ഒരാള്‍ക്കും വിശ്വസിക്കാനാവാത്ത കാര്യങ്ങള്‍ എന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിക്കുന്നത്.  

ബാറില്‍ നിന്നിറങ്ങിയപ്പോള്‍ ഒരാള്‍ക്ക് സ്വന്തം കാര്‍ നിര്‍ത്തിയിട്ട സ്ഥലം മറന്നുപോയി. പിന്നീട് നടന്നത് അവിശ്വസനീയമായ കാര്യങ്ങളാണ്! ഒരാള്‍ക്കും വിശ്വസിക്കാനാവാത്ത കാര്യങ്ങള്‍ എന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ബ്രാഡ് ഫോര്‍ഡ് വീസല്‍ എന്ന 38-കാരനാണ് വിചിത്രമായ ഈ സംഭവങ്ങളുടെ കേന്ദ്രസ്ഥാനത്തുനില്‍ക്കുന്നത്്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. അതിനിടയാക്കിയതാവട്ടെ, ഒരു കാര്‍ കാണാതായ സംഭവവും. 

ബ്രാഡ് ഫോര്‍ഡ് വീസല്‍

സംഭവം ശനിയാഴ്ചയാണ്. ്രബാഡ് ഫോര്‍ഡ് വീസല്‍ എന്ന ചെറുപ്പക്കാരന്‍ പൊലീസിനോട് പറഞ്ഞ സംഭവങ്ങള്‍ ഇങ്ങനെയാണ്: 

''അന്ന് രാത്രി ജോലി കഴിഞ്ഞ ശേഷം ഒന്നു മിനുങ്ങാനായി ബാറില്‍ പോയി. പാര്‍ക്കിംഗ് സ്ഥലമില്ലാത്തതിനാല്‍, കാര്‍ കുറേയകലെ നിര്‍ത്തിയിട്ടാണ് ബാറിലേക്ക് കയറിയത്. ബാറില്‍ നിന്നിറങ്ങിയപ്പോള്‍ നല്ല ഫിറ്റായിരുന്നു. കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തു ചെന്നപ്പോള്‍ അതു കാണാനില്ല. പിന്നെ അതും അന്വേഷിച്ചു നടന്നു. അന്നേരത്താണ് ലോക്ക് ചെയ്യാത്ത ഒരു കാര്‍ വഴിയില്‍ കണ്ടത്. അതില്‍ കയറിയപ്പോള്‍ കീ അവിടെ തന്നെയുണ്ട്. പിന്നെ ഒന്നും നോക്കിയില്ല, അതില്‍ കയറി സ്വന്തം കാര്‍ തപ്പാനിറങ്ങി. 

എത്ര പോയിട്ടും കാര്‍ കാണാതായപ്പോള്‍ മോഷ്ടിച്ച കാറുമായി മറ്റൊരു വഴിക്ക് തിരിച്ചു. പോവുന്ന വഴിയില്‍ ഒരു റെയില്‍വേ െലെനുണ്ടായിരുന്നു. അതു മുറിച്ചു കടക്കാന്‍ നോക്കുമ്പോള്‍ കാര്‍ പെട്ടെന്ന് നിന്നു. എത്ര ശ്രമിച്ചിട്ടും അതനങ്ങുന്നില്ല. തള്ളി നീക്കാന്‍ ശ്രമിക്കുമ്പോഴേക്കും ട്രെയിന്‍ വന്നു. ആ നിമിഷം താന്‍ ട്രാക്കില്‍നിന്നും പുറത്തുകടന്നു. 

അടുത്ത നിമിഷം അത് സംഭവിച്ചു. പാഞ്ഞുവന്ന ട്രെയിന്‍ കാറിനെ ഇടിച്ചു തെറിപ്പിച്ചു. കാര്‍ പറന്നുപോയി വീണത് ട്രാക്കിന്റെ താഴ്ഭാഗത്തുള്ള ഒരു വീട്ടിന്റെ മുറ്റത്താണ്. അതു കണ്ടതും ഞാന്‍ സ്ഥലം വിട്ടു.''

പൊലീസ് പറയുന്നത് അതു കഴിഞ്ഞുള്ള കഥയാണ്. അത് ഇങ്ങനെയാണ്: 

കാര്‍ ആ വീട്ടിലേക്ക് പറന്നു വീഴുമ്പോള്‍ വീട്ടുകാര്‍ കിടന്നുറങ്ങുകയായിരുന്നു. ബോംബ് സ്‌ഫോടനം പോലുള്ള ശബ്ദം കേട്ടാണ് അവര്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍, മുറ്റത്ത്, ഇടിയേറ്റ് പപ്പടം പോലായ ഒരു കാര്‍. തുടര്‍ന്നവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ആ വീട്ടിലേക്ക് വരുമ്പോള്‍ ഒരാള്‍ കാറിനു കൈ കാണിച്ചു. ബാറില്‍നിന്നിറങ്ങിയപ്പോള്‍ തന്റെ കാര്‍ കാണാനില്ലെന്ന് പരാതി പറഞ്ഞു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ അയാള്‍ സംഭവങ്ങളെല്ലാം സമ്മതിക്കുകയായിരുന്നു.

കാറില്‍ ട്രെയിനിടിച്ചപ്പോള്‍ താന്‍ അവിടന്ന് രക്ഷപ്പെടുകയും അടുത്തുള്ള വഴിയിലേക്ക് കയറിയപ്പോള്‍ ഒരു പഴക്കടക്കാരനോട് വഴക്കുണ്ടാക്കുകയും ആ കട അടിച്ചു തകര്‍ക്കുകയും ചെയ്തതായും ഇയാള്‍ പറഞ്ഞതായി പൊലീസ് പ്രസ്താവനയില്‍ പറയുന്നു. 

കാര്യം എന്തായാലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. കാര്യങ്ങളെല്ലാം കേട്ടപ്പോള്‍ കോടതി ആകെ അമ്പരന്നുപോയി. ''അവിശ്വസനീയം, പക്ഷേ സത്യം''-ഇതായിരുന്നു ജഡ്ജിന്റെ പ്രതികരണം!