കരയില്‍നിന്നും ആകാശത്തുനിന്നും കടലില്‍നിന്നും ഒരേ സമയം അത്യാധുനിക ആയുധങ്ങളും വമ്പന്‍ സൈനിക നിരയുമായി ആഞ്ഞടിച്ചിട്ടും യുക്രൈന്‍ പിടിച്ചുനില്‍ക്കുന്നത് എങ്ങനെയാണ്? 

കരയില്‍നിന്നും ആകാശത്തുനിന്നും കടലില്‍നിന്നും ഒരേ സമയം അത്യാധുനിക ആയുധങ്ങളും വമ്പന്‍ സൈനിക നിരയുമായി ആഞ്ഞടിച്ചിട്ടും യുക്രൈന്‍ പിടിച്ചുനില്‍ക്കുന്നത് എങ്ങനെയാണ്? 

യുക്രൈന്‍ പോലൊരു ചെറിയ രാജ്യം റഷ്യ പോലൊരു വമ്പന്‍ ശക്തിയോട് തിരിച്ചടിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പുറത്തുനിന്നുള്ള സഹായമാണ്. പ്രത്യക്ഷത്തില്‍ യുദ്ധത്തില്‍ പങ്കാളികള്‍ അല്ലെങ്കിലും അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന നാറ്റോ രാജ്യങ്ങള്‍ റക്ഷ്യയ്‌ക്കെതിരായി യുദ്ധം ചെയ്യുന്നതിന് യുക്രൈന് നല്‍കുന്ന സഹായം ചില്ലറയല്ല. നിരവധി വിദേശരാജ്യങ്ങളാണ് അത്യാധുനികമായ ആയുധങ്ങള്‍ മുതല്‍ പഴഞ്ചനെങ്കിലും ശക്തമായ ആയുധങ്ങള്‍ വരെ യുക്രൈന് നല്‍കുന്നത്. റെയില്‍വേ വഴിയാണ് ഈ വിദേശ ആയുധങ്ങള്‍ യുക്രൈനിലേക്ക് ഒഴുകുന്നത്. പഴയ സോവിയറ്റ് യൂനിയന്‍ കാലത്തുള്ള മിസൈല്‍ വേധ സിസ്റ്റം വരെ ഇങ്ങനെ യുക്രൈനിലേക്ക് ഒഴുകിയതായാണ്, ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച പ്രത്യേക അന്വേഷണറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

യുക്രൈനിനെ ഭസ്മമാക്കാന്‍ ഇറങ്ങിത്തിരിച്ച റഷ്യന്‍ പോര്‍വിമാനങ്ങളെയും മിസൈലുകളെയും റോക്കറ്റുകളെയും ചെറുത്തുനില്‍ക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ്. യുദ്ധത്തിനു മുമ്പ് വിദേശരാജ്യങ്ങളില്‍നിന്നും യുക്രൈനിനു ലഭിച്ച ഈ വമ്പന്‍ ആയുധം നിരവധി റഷ്യന്‍ വ്യോമാക്രമണങ്ങളെയാണ് പാതിവഴിയില്‍ തകര്‍ത്തത്. എന്നാല്‍, നിരന്തരമായ റഷ്യന്‍ ആക്രമണങ്ങളില്‍ ഇത്തരം പല ആയുധങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ്, ആകാശത്തുനിന്നുള്ള ആക്രമണം ചെറുക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി നാറ്റോ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍, സ്വന്തം പോര്‍വിമാനങ്ങളെ അയച്ച് യുക്രൈന്‍ ആകാശങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം, രഹസ്യമായി യുക്രൈന് പുതിയ ആയുധങ്ങള്‍ നല്‍കാനാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം തീരുമാനിച്ചത്. ആ വഴിക്കാണ്, പുത്തന്‍ ആയുധങ്ങള്‍ അതിര്‍ത്തി വഴി ഓടുന്ന ട്രെയിനുകളിലൂടെ യുക്രൈനിലേക്ക് പ്രവഹിക്കുന്നത്. യുക്രൈനിന്റെ കൈയിലുള്ള വിമാന, മിസൈല്‍ വേധ ആയുധങ്ങള്‍ തകര്‍ത്ത ആത്മവിശ്വാസത്തില്‍, ആകാശത്തുനിന്നും യുക്രൈന്‍ നഗരങ്ങളെ ചാമ്പലാക്കാന്‍ കച്ചകെട്ടിയിറങ്ങിയ റഷ്യയ്ക്ക് വന്‍ തിരിച്ചടിയാണ് ഈ പുതിയ ആയുധങ്ങളുടെ വരവ്. 

പല വിധത്തിലാണ് വിദേശരാജ്യങ്ങളില്‍നിന്നുള്ള ആയുധങ്ങള്‍ യുക്രൈനിലേക്ക് ഒഴുകുന്നത്. റഷ്യയുമായി ഇന്ധന ഇടപാടുകള്‍ നടത്തുന്ന ചില രാജ്യങ്ങള്‍ നേരിട്ട് ഈ വിഷയത്തില്‍ ഇടപെടുന്നില്ല. പകരം രഹസ്യമായി മറ്റ് രാജ്യങ്ങള്‍ വഴി ആയുധമെത്തിക്കുന്നു. അമേരിക്കയെപ്പോലുള്ള മറ്റു ചില രാജ്യങ്ങളാവട്ടെ, യുക്രൈനിനു സമീപമുള്ള രാജ്യങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് അവരുടെ കൈയിലുള്ള ആയുധങ്ങള്‍ യുക്രൈനില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. മറ്റ് ചില രാജ്യങ്ങള്‍, നേരിട്ടുതന്നെ വിവിധ തരം ആയുധങ്ങള്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തിക്കുന്നു. ഇവ ട്രെയിന്‍വഴി യുക്രൈന്‍ സൈന്യത്തിന് എത്തുന്നു. 

സ്‌ലോവാക്യയാണ് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന പ്രധാന അയല്‍രാജ്യം. തങ്ങളുടെ കൈയിലുള്ള സോവിയറ്റ് യൂനിയന്‍ നിര്‍മിതമായ മിസൈല്‍ പ്രതിരോധ സിസ്റ്റം തന്നെ അവര്‍ യുക്രൈന്‍ നല്‍കി. തങ്ങളുടെ അതിര്‍ത്തിയിലുള്ള ദോബ്ര ഗ്രാമത്തില്‍ എത്തിച്ച് അവിടെനിന്നും റെയില്‍മാര്‍ഗം യുക്രൈനിലേക്ക് എത്തിക്കുകയായിരുന്നു ഇത്. 48 ഉപരിതല വ്യോമ മിസൈലുകള്‍, നാല് ലോഞ്ചറുകളും റഡാറുകളും എന്നിവ അടങ്ങിയ മിസൈല്‍ ്രപതിരോധ സിസ്റ്റമാണ് സ്‌ലോവാക്യ യുക്രൈന് നല്‍കിയത്. അത്യാധുനിക പാട്രിയറ്റ് മിസൈലുകള്‍ പകരം നല്‍കാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് ഈ മിസൈല്‍ പ്രതിരോധ സംവിധാനം സ്‌ലോവാക്യ യുക്രൈനിന് നല്‍കിയത്. യുക്രൈനെ സഹായിക്കാന്‍ അമേരിക്ക കാര്യമായൊന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനം മറികടക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച പെന്റഗണ്‍ അമേരിക്കന്‍ ആയുധനിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ ആയുധങ്ങള്‍ യുക്രൈന് എത്തിച്ചു നല്‍കുകയാണ് ഇതിന്റെ പിന്നിലുള്ള ഉദ്ദേശ്യം. 

ചെക്ക് റിപ്പബ്ലിക് തങ്ങളുടെ ടി 72 ടാങ്കുകളും ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനവും യുക്രൈന് ഇഈയടുത്ത് നല്‍കിയിട്ടുണ്ട്. മിഗ് 29 യുദ്ധവിമാനങ്ങള്‍, സെല്‍ഫ് പ്രൊപല്‍ഡ് ഹൊവിറ്റ്‌സറുകള്‍ എന്നിവയ്ക്കു പുറമേ, ചെക്ക് റിപ്പബ്ലിക്കും പോളണ്ടും കൂടുതല്‍ ആയുധങ്ങള്‍ യുക്രൈന് നല്‍കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെക്ക് റിപ്പബ്ലിക്ക് നിലവില്‍ യുക്രൈന്‍ യുദ്ധത്തില്‍ നിലപാട് എടുക്കാതെ മാറിനില്‍ക്കുന്ന രാജ്യമാണ്. സമാനമായ വിധത്തില്‍ മാറിനില്‍ക്കുന്ന ഓസ്‌ട്രേലിയയും രഹസ്യമായി സ്‌ലോവാക്യ വഴി യുക്രൈന് ആയുധങ്ങള്‍ എത്തിക്കുന്നുണ്ട്. 

തങ്ങളുടെ രാജ്യം വഴി ആയുധം എത്തിക്കില്ലെന്ന് പരസ്യമായ നിലപാട് എടുത്ത ഹംഗറിയാവട്ടെ, രഹസ്യമായി വന്‍തോതില്‍ സ്‌ലോവാക്യ വഴി ആയുധങ്ങള്‍ യുക്രൈന് എത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ലനിന്ന് ഹംഗറി ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോളണ്ട് വഴിയാണ് പ്രധാനമായും അമേരിക്ക യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നത്. അമേരിക്കയുടെ അത്യാധുനിക ആയുധങ്ങളായ ജാവലിന്‍, എന്‍ലോ, സ്റ്റിംഗര്‍ മിസൈലുകള്‍ പോളണ്ട് വഴിയാണ് യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തിച്ചത്. 

ഈ അപകടം മുന്‍കൂട്ടിക്കണ്ട് വിദേശ ആയുധങ്ങള്‍ എത്തിക്കുന്നത് എന്തുവില കൊടുത്തും തടയുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ലോവാക്യ വഴി ആയുധങ്ങള്‍ എത്തിക്കുന്നത് തടയുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തിലാണ്.