സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി

കാണ്‍പൂരിന്റെ സിംഹം എന്ന് ഒരിക്കല്‍ അറിയപ്പെട്ടത് ഒരു പത്രപ്രവര്‍ത്തകനാണ്. ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുകയും ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി രക്തസാക്ഷിയാകുകയും ചെയ്ത ഹിന്ദി പത്രപ്രവര്‍ത്തകന്‍. സ്വാതന്ത്ര്യസമരത്തിന്റെ കുന്തമുനയായിരുന്ന പ്രതാപ് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകപത്രാധിപര്‍. 

ഉത്തരപ്രദേശിലെ അലഹബാദിനടുത്ത് ഫത്തേപൂരില്‍ ജനിച്ച ഗണേശിന് സ്‌കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം പോകാന്‍ പാങ്ങുണ്ടായിരുന്നില്ല. പക്ഷെ പതിനാറാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. അക്കാലത്ത് തന്നെ പത്രപ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഉശിരന്‍ ജിഹ്വകളായിരുന്ന കര്‍മ്മയോഗി, സ്വരാജ്യ എന്നിവയുടെ ലേഖകനായിരുന്നു അദ്ദേഹം. 

Scroll to load tweet…

അക്കാലത്ത് ഗണേഷ് സ്വീകരിച്ച തൂലികാനാമമാണ് വിദ്യാര്‍ത്ഥി. ഹിന്ദി പത്രലോകത്തെ കുലപതിയായ മഹാവീര്‍ പ്രസാദ് ദ്വിവേദിയുടെ വിഖ്യാത സാഹിത്യവാരികയായ സരസ്വതിയില്‍ ചേരുമ്പോള്‍ വിദ്യാര്‍ത്ഥിക്ക് 21 വയസ്സ്. എന്നാല്‍ രാഷ്ട്രീയപത്രപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ പ്രിയം. 1913 -ല്‍ കാണ്‍പൂരില്‍ അദ്ദേഹം സ്വന്തമായി ആരംഭിച്ച വാരികയാണ് പിന്നീട് പ്രശസ്തമായിത്തതീര്‍ന്ന പ്രതാപ്. ആരംഭം മുതല്‍ സ്വാതന്ത്ര്യസമരത്തിന്റെ മാത്രമല്ല മതമൈത്രിയുടെയും പിന്നാക്കജാതിക്കാരുടെയും ദരിദ്രരുടെയും മില്‍ തൊഴിലാളികളുടെയും കര്‍ഷരുടെയും ഒക്കെ വിപ്ലവായുധമായി പ്രതാപ്. 

സ്വാഭാവികമായും ഒട്ടേറെ കേസുകള്‍, പിഴ, തടവ് ഇവയെല്ലാം വിദ്യാര്‍ത്ഥിയുടെ പതിവായി. ലക്‌നൗവിലെത്തിയ ഗാന്ധിജിയെ കണ്ടശേഷം സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം സജീവമായി. 1917 -ല്‍ കാണ്‍പൂരിലെ ആദ്യത്തെ തുണിമില്‍ സമരം സംഘടിപ്പിച്ചതും വിദ്യാര്‍ത്ഥി. ദേശദ്രോഹപ്രസംഗത്തിനു രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥി ഭഗത് സിംഗിന്റെയും സഖാക്കളുടെയും അടുത്ത ചങ്ങാതിയായി. 1926 -ല്‍ കാണ്‍പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി 1929 -ല്‍ ഉത്തരപ്രദേശ് പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനായി. ഉപ്പ് സത്യാഗ്രഹത്തിന്റെ ആദ്യ അധ്യക്ഷനായി അദ്ദേഹം വീണ്ടും തടവിലാക്കപ്പെട്ടു. കോണ്‍ഗ്രസിനെ കൂടുതല്‍ ജനകീയമാക്കാനും വിപ്ലവകരമാക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. കാണ്‍പൂരിനടുത്ത് നര്‍വാള്‍ ഗ്രാമത്തില്‍ അദ്ദേഹം ആശ്രമം സ്ഥാപിച്ച് ഖാദി പ്രചാരണത്തിന് മുന്‍കൈ എടുത്തു.


1931 -ല്‍ കാണ്‍പൂര്‍ വലിയ ഹിന്ദു -മുസ്ലിം വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ക്ക് വേദിയായി. തെരുവില്‍ കടുത്ത അക്രമങ്ങള്‍ നടക്കുമ്പോള്‍ അതിലേക്ക് ധൈര്യപൂര്‍വ്വം എടുത്തുചാടി സമാധാനം കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥി ശ്രമിച്ചു. ആ ശ്രമത്തിനിടയില്‍ അദ്ദേഹം തെരുവില്‍ ഏതോ അക്രമികളില്‍ നിന്ന് കുത്തേറ്റു മരിച്ചു. 

വിദ്യാര്‍ത്ഥിയുടെ വധത്തിനു പിന്നില്‍ എങ്ങിനെയും അദ്ദേഹത്തെ വകവരുത്താന്‍ ആഗ്രഹിച്ച ബ്രിട്ടീഷ് അധികാരികളുടെ കൂലിക്കൊലയാളികളാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വിശ്വസിച്ചു. കോണ്‍ഗ്രസിനെയും ഭഗത് സിങ്ങിനെ പോലുള്ള വിപ്ലവകാരികളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു എന്നായിരുന്നു ബ്രിട്ടീഷ് അധികാരികളുടെ നിലപാട്. ഹിന്ദു -മുസ്ലിം ബന്ധമുറപ്പിക്കാന്‍ വിദ്യാര്‍ത്ഥിയുടെ രക്തം ഉപകരിക്കുമെന്നായിരുന്നു മഹാത്മാ ഗാന്ധിയുടെ നിരീക്ഷണം.