ഇരുവരെയും മുൻപും പലതവണ കൊലപാതക കുറ്റങ്ങളിലും, പിടിച്ചുപറിയുമായി ബന്ധപ്പെട്ട കേസുകളിലും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഏതൊരു രാജ്യത്തും കുറ്റം ചെയ്തവനെ കാത്തിരുക്കുന്നത് ജയിലുൾപ്പെടെയുള്ള കഠിനമായ ശിക്ഷകളായിരിക്കും. കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരാൾക്ക് നേരിടേണ്ടിവരുന്ന ഏറ്റവും കടുത്ത ശിക്ഷയാണ് ജയിലിൽ പോവുകയെന്നത്. പ്രിയപ്പെട്ടവരെ കാണാതെ, സുഖസൗകര്യങ്ങളില്ലാതെ, ഇഷ്ടപ്പെട്ട ആഹാരമില്ലാതെ തീർത്തും ഒറ്റപ്പെട്ട ആ ജീവിതം ആരും തന്നെ ആഗ്രഹിക്കാറില്ല. എന്നാൽ ആ ജയിൽ തന്നെ കുറ്റവാളികൾക്കുള്ള ഒരു ഉല്ലാസകേന്ദ്രമായി മാറിയാലോ? ഡൽഹി ലോക്കപ്പിൽ ഇരുന്ന് ഒരുകൂട്ടം ഗുണ്ടകൾ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ജയിലിൽ കിടക്കുന്ന ഗുണ്ടാതലവൻ നീരജ് ബവാനയുടെ കൂടെയുള്ള രാഹുൽ കാല, നവീൻ ബാലി എന്നിവർ ജയിലിൽ ഇരുന്ന് മദ്യപ്പിക്കുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യങ്ങളിൽ ചർച്ചയാകുന്നത്. നീരജ് ബവാനയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നാണ് 24 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ ഗുണ്ടാത്തലവന്മാർ സിഗരറ്റ് പങ്കിടുന്നതും, ഉല്ലസിക്കുന്നതും കാണാം. ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ, മറ്റെയാൾ ദൃശ്യങ്ങൾ പകർത്തുന്നു. അവരെ കൂടാതെ നാല് പേർ കൂടി ലോക്കപ്പിലുണ്ടായിരുന്നു.

ഇരുവരെയും മുൻപും പലതവണ കൊലപാതക കുറ്റങ്ങളിലും, പിടിച്ചുപറിയുമായി ബന്ധപ്പെട്ട കേസുകളിലും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് തിഹാർ മണ്ഡോളി ജയിലിൽ അവരെ പാർപ്പിച്ചിരുന്നു. ജയിലിനുള്ളിലുള്ള അവരുടെ എതിരാളി സംഘത്തിലെ ഒരാളെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഈ മാസം ആദ്യം ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അവരെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസുകാരുടെ ഒരു പ്രത്യേക സംഘം ഇരുവരെയും ചോദ്യം ചെയ്യാനായി ഒരാഴ്ചയിലധികം ലോക്കപ്പിൽ പാർപ്പിച്ചു. ആഗസ്റ്റ് 10 വരെ അവർ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിൽ തുടർന്നു. പിന്നീട് അവരെ വീണ്ടും മണ്ഡോളി ജയിലിലേക്ക് അയച്ചു. 

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വീഡിയോ മണ്ഡോളി ജയിലിലേതോ അല്ലെങ്കിൽ പ്രത്യേക പൊലീസ് സെല്ലിന്റെ ലോക്കപ്പിലേതോവാണെന്ന് വിശ്വസിക്കുന്നു. നീരജിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ നോക്കിയാൽ, ജയിലിനുള്ളിൽ നിന്ന് അയാൾ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നതായി കാണാം. നിലവിൽ അയാൾ തിഹാർ ജയിലിലാണ് ഉള്ളത്. ഈ സംഭവത്തിൽ പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ജയിലിൽ കിടക്കുന്ന ഗുണ്ടകൾക്ക് ലോക്കപ്പിനുള്ളിൽ "വിഐപി പരിഗണന" എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ചോദ്യങ്ങൾ ഉയരുന്നു.


Scroll to load tweet…