കാമുകിയെ കാണാനെത്തിയ യുവാവിനെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയശേഷം തല്ലിക്കൊന്നു, പ്രതിഷേധം, സംഘർഷം
സൗരഭ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സുശാന്ത് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിച്ചോടിയ മറ്റ് പ്രതികളെ പിടികൂടാൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാമുകിയെ കാണാനെത്തിയ ബീഹാർ സ്വദേശിയായ 17 -കാരനെ പെൺകുട്ടിയുടെ കുടുംബം ജനനേന്ദ്രിയം മുറിച്ചുമാറ്റിയശേഷം തല്ലിക്കൊന്നു. രേപുര രാംപുർഷ ഗ്രാമത്തിലെ താമസക്കാരനാണ് സൗരഭ് കുമാർ. അയൽ ഗ്രാമമായ സോർബറർ നിവാസിയാണ് കാമുകി. സൗരഭ് കുമാർ രാത്രി കാമുകിയെ കാണാനായി അവളുടെ വീട്ടിൽ പോയി. എന്നാൽ, പെൺകുട്ടിയുടെ വീട്ടുക്കാർ സൗരഭ് കുമാറിനെ കൈയോടെ പിടികൂടുകയായിരുന്നു.
പെൺകുട്ടിക്കൊപ്പം സൗരഭിനെ കണ്ടെത്തിയ ബന്ധുക്കൾ പ്രകോപിതരായി. തുടർന്ന്, അദ്ദേഹത്തിന്റെ ജനനേന്ദ്രിയം അറുത്ത് മാറ്റുകയും, അദ്ദേഹത്തെ മർദ്ദിച്ചവശനാക്കുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റ സൗരഭിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, രക്ഷിക്കാനായില്ല. യുവാവിന്റെ കൊലപാതകത്തിൽ പ്രകോപിതരായ അയാളുടെ കുടുംബവും ബന്ധുക്കളും പ്രതിയെന്ന് സംശയിക്കുന്ന സുശാന്ത് പാണ്ഡെയുടെ വീട് ആക്രമിച്ചു. കൂടാതെ പ്രതികാരമായി സൗരഭിന്റെ സംസ്കാര ചടങ്ങുകൾ പ്രതിയുടെ വീടിന് മുന്നിൽ വച്ച് നടത്തുകയും ചെയ്തു.
സൗരഭ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സുശാന്ത് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിച്ചോടിയ മറ്റ് പ്രതികളെ പിടികൂടാൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, പ്രധാന പ്രതിയുടെ വീട്ടിൽ ആക്രമണം നടത്തിയെന്നാരോപിച്ച് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. അതിനാൽ മുൻകരുതൽ നടപടിയായി പൊലീസ് പ്രദേശത്ത് പട്രോളിംഗ് നടത്തുന്നു. പൊലീസ് സൗരഭിന്റെ ബന്ധുക്കൾക്ക് വേഗത്തിൽ തന്നെ നീതി നടപ്പാക്കുമെന്ന് ഉറപ്പ് നൽകി.