വിമാനത്താവളത്തിൽ വീൽചെയറിൽ എത്തിയ സ്ത്രീ, പിന്നീട് ഹൈഹീൽസ് ധരിച്ച് നടന്നു പോയതിനെക്കുറിച്ച് ഒരു സിഇഒ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യൽ മീഡിയില്‍ ചര്‍ച്ചയായി മാറുന്നത്.
വിമാനത്താവളങ്ങളിൽ വീൽചെയർ സൗകര്യം ദുരുപയോഗം ചെയ്യപ്പെടുകയാണോ എന്ന ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ് ഇപ്പോൾ ഒരു സോഷ്യൽ മീഡിയാ പോസ്റ്റ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ സിഇഒയാണ് പോസ്റ്റ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. 'പ്രൊട്ടക്റ്റ് മീ വെൽ' സഹസ്ഥാപകനും സിഇഒയുമായ സുമിത് രമണി ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നത്, താൻ വിമാനത്താവളത്തിൽ വച്ച് കണ്ട ഒരു സംഭവത്തെ കുറിച്ചാണ്. വിമാനത്താവളത്തിലെ ലോഞ്ചിൽ ഇരിക്കുമ്പോൾ ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വീൽചെയറിൽ അവിടെയെത്തി. എയർലൈൻ ജീവനക്കാരുടെ സഹായത്തോടെയാണ് അവർ എത്തിയത്. എന്നാൽ, ലോഞ്ചിൽ പ്രവേശിച്ചയുടൻ അവർ വീൽചെയറിൽ നിന്ന് എഴുന്നേൽക്കുകയും ഹൈഹീൽസ് ധരിച്ച് യാതൊരു പ്രയാസവുമില്ലാതെ നടന്ന് പോയി ഭക്ഷണം എടുത്തു വരികയും ചെയ്തുവെന്നാണ് സുമിത് പറയുന്നത്.
'താൻ ആരെയും വിധിക്കാൻ ഉദ്ദേശിച്ചിട്ടില്ല, പക്ഷേ ആ സ്ത്രീക്ക് നടക്കാൻ വലിയ ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല' എന്നാണ് സുമിത് കുറിച്ചിരിക്കുന്നത്. സുമിത്തിന്റെ പോസ്റ്റ് ശ്രദ്ധ നേടിയതോടെ പലരും കമന്റുകളുമായി രംഗത്തെത്തി. സൗജന്യമായി ലഭിക്കുന്ന വീൽചെയർ സൗകര്യം അർഹതയില്ലാത്തവർ ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം വാദിച്ചിരിക്കുന്നത്. അതിൽ കൃത്യമായ പരിശോധന വേണമെന്നും പലരും പറഞ്ഞു. എന്നാൽ, ചില രോഗാവസ്ഥകളിൽ ഉള്ളവർക്ക് കുറേ ദൂരം നടക്കാൻ കഴിയില്ലെങ്കിലും കുറഞ്ഞ ദൂരം നടക്കാൻ കഴിയും എന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്. കൂടാതെ, പണം നൽകി വാങ്ങുന്ന ഇത്തരം സർവീസാണ് അവർ ഉപയോഗിച്ചതെങ്കിൽ അതിൽ തെറ്റില്ലെന്നും ചിലർ വാദിച്ചു.
വിമാനത്താവളങ്ങളിൽ വീൽചെയറുകൾക്കായി ആവശ്യക്കാർ കൂടുതൽ ഉണ്ടാവാറുള്ള സാഹചര്യത്തിൽ, യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവർക്ക് ഇത് ലഭിക്കാതെ പോകുന്നുണ്ടോ എന്ന ആശങ്കയും പലരും പങ്കുവച്ചു.
