Asianet News MalayalamAsianet News Malayalam

ഇടയ്ക്കിടെ പരോൾ, ഇപ്പോഴിതാ മോചനവും, ജെസീക്ക ലാൽ വധക്കേസിൽ ഗവ. ബോർഡ് പ്രതിയെ സഹായിക്കുന്നത് ഇങ്ങനെ

പതിനാറുവർഷം കഠിനതടവിൽ കഴിഞ്ഞെങ്കിലും ഇന്നുവരെ ജയിലിനുള്ളിൽ ഒരു അടിപിടിക്കേസിൽ പോലും മനു ശർമ്മ ഉൾപ്പെട്ടിട്ടില്ലത്രെ.

govt panel suggests  for early release of Jessica lal murder case convict Manu Sharma
Author
Delhi, First Published May 15, 2020, 2:59 PM IST

കുപ്രസിദ്ധമായ ജെസീക്ക ലാൽ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട മനു ശർമ്മ എന്ന സിദ്ധാര്‍ത്ഥ് വസിഷ്ഠിനെ രക്ഷിക്കാൻ വേണ്ടി അണിയറയിൽ ചരടുവലികൾ സജീവമായിരിക്കുകയാണ്. 2006 -ൽ ശിക്ഷിക്കപ്പെട്ടിട്ടും, 2010 -ൽ സുപ്രീം കോടതി ശിക്ഷ ശരിവെക്കുന്നതിനിടെ ഒരിക്കൽ പരോളിനിറങ്ങാനായി മനുശർമ്മയ്ക്ക്. അതിനു ശേഷവും നിരന്തരം പരോളിൽ ഇറങ്ങിക്കൊണ്ടിരിക്കുക തന്നെയായിരുന്നു, ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ വിനോദ് ശർമയുടെ മകനായ ഈ യുവാവ്. പരോൾ സ്ഥിരമാക്കാനുള്ള ശ്രമമായിട്ടാണ് സർക്കാർ പാനലിനെ സ്വാധീനിച്ച് പെർമനന്റ് ആയ ഒരു റിലീസ് ഓർഡർ തരപ്പെടുത്താൻ മനു ശർമയുടെ കുടുംബം ശ്രമിക്കുന്നത്. ശ്രമങ്ങൾ ഫലം കാണുന്നതിന്റെ വക്കിൽ എത്തി നിൽക്കുകയാണ്. ഗവ. പാനൽ 'ഇനി മനു ശർമയെ റിലീസ് ചെയ്യാവുന്നതാണ്' എന്ന നിർദേശമാണ് ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുള്ളത്. 

 

govt panel suggests  for early release of Jessica lal murder case convict Manu Sharma

'മനു ശർമ്മ'

ഡിജിപി പ്രിസൺസ്, പ്രിൻസിപ്പൽ ഹോം സെക്രട്ടറി, പ്രിൻസിപ്പൽ ലോ സെക്രട്ടറി, ജോയിന്റ് കമ്മീഷണർ (ക്രൈം), സർക്കാരിന്റെ ചീഫ് പ്രൊബേഷൻ ഓഫീസർ, ജില്ലാ ജഡ്ജി തുടങ്ങിയവരാണ് ദില്ലി സർക്കാരിലെ ആഭ്യന്തര വകുപ്പ് മന്ത്രി അധ്യക്ഷനായുള്ള 'സെന്റെൻസ് റിവ്യൂ ബോർഡ്' (SRB) അംഗങ്ങൾ. മനു ശർമയെ റിലീസ് ചെയ്യാനുളള നിർദേശം ബോർഡ് പുറപ്പെടുവിച്ചു കഴിഞ്ഞു എങ്കിലും, അതിന് ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ കൂടി അന്തിമാനുമതി കൂടി കിട്ടിയാലേ അത് നടപ്പിൽ വരുത്താനാകൂ. 

ജെസ്സിക്ക ലാൽ എന്ന പേരുകേട്ടാൽ ഏതൊരാളും അടുത്ത നിമിഷം പറയുന്ന വാക്ക് 'കൊലക്കേസ്' എന്നുതന്നെ ആയിരിക്കും. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അത്രക്ക് കോളിളക്കം ഉണ്ടാക്കിയ ഒരു കൊലപാതകമാണ് 1999 ഏപ്രിൽ 30 -ന് കുത്തബ് മിനാറിനടുത്തുള്ള ടാമറിൻഡ് കോർട്ട് എന്ന ബാറിൽ വെച്ച് മനു ശർമ്മ എന്ന യുവാവ് തന്റെ .22 കാലിബർ റിവോൾവർ കൊണ്ട് പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്ന കേസ്. രാത്രി പന്ത്രണ്ടരയോടെ ബാറടച്ച ശേഷം സുഹൃത്തുക്കളോടൊപ്പം കയറിവന്ന മനു ശർമ്മ ആയിരം രൂപ ഓഫർ ചെയ്തത് നിരസിച്ച ജെസീക്ക ലാൽ 'ബാർ അടച്ചു, ഇനി മദ്യം തരാനാവില്ല' എന്ന് മറുപടി നൽകിയപ്പോൾ, കുപിതനായ മനു ശർമ്മ തോക്ക് പുറത്തെടുത്ത് ആദ്യം സീലിങ്ങിലേക്ക് നിറയൊഴിച്ച് വീണ്ടും തന്റെ ആവശ്യം ആവർത്തിക്കുകയും, വഴങ്ങാതിരുന്നപ്പോൾ  ജെസീക്കയുടെ തലയിലേക്ക് അടുത്ത വെടി പൊട്ടിക്കുകയുമായിരുന്നു. 

വർഷങ്ങൾ നീണ്ട വിചാരണ 

പ്രതികളുടെ രാഷ്ട്രീയ സ്വാധീനം കേസിന്റെ വിചാരണയെ സ്വാധീനിച്ചിരുന്നു. വർഷങ്ങൾ നീണ്ട വിചാരണയ്ക്കിടെ സംഭവം നേരിട്ടുകണ്ട ബോളിവുഡ് നടൻ ശയാൻ മുൻഷി അടക്കമുള്ള സാക്ഷികൾ പലരും കൂറുമാറി. തങ്ങൾ സംഭവസ്ഥലത്തേ ഇല്ലായിരുന്നു എന്ന് ചില ദൃക്‌സാക്ഷികൾ മൊഴിമാറ്റി. ഉണ്ടായിരുന്നു എന്ന് ആദ്യം മൊഴികൊടുത്തവർ തന്നെ തങ്ങൾ ഒന്നും കണ്ടില്ല എന്നും, ഇനി കണ്ടെന്ന് ആദ്യഘട്ടത്തിൽ മൊഴികൊടുത്തവർ പലരും പിന്നീട് തങ്ങൾക്കൊന്നും തന്നെ ഓർമയില്ല എന്നുമൊക്കെ മൊഴികൾ മാറ്റിപ്പറഞ്ഞു കോടതിയിൽ. ഒടുവിൽ, അഞ്ചുവർഷം നീണ്ട വിചാരണയ്ക്കുശേഷം 2006 ഫെബ്രുവരി 21 -ന് പ്രാഥമികവിധി വന്നപ്പോൾ മനു ശർമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയാണുണ്ടായത്. പിന്നീട് ജനരോഷത്തെത്തുടർന്ന് ഹൈക്കോടതി വീണ്ടും കേസ് വിചാരണയ്‌ക്കെടുത്തു. പുനർവിചാരണയിൽ, അതേ തെളിവുകളുടെ ബലത്തിൽ 2006 ഡിസംബർ 20 -ന് മനു ശർമയെ ദില്ലി ഹൈക്കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു.

 

govt panel suggests  for early release of Jessica lal murder case convict Manu Sharma

'ജെസീക്ക ലാൽ, സബ്രീന ലാൽ '

 

പ്രതികൾ വിധിയെ മേൽക്കോടതിയിൽ ചോദ്യം ചെയ്‌തെങ്കിലും, 2010 ഏപ്രിൽ 19 -ന് സുപ്രീം കോടതിയും ശിക്ഷാവിധി ശരിവെച്ചതോടെ മനു ശർമ്മയുടെ മുന്നിലെ വാതിലുകൾ തൽക്കാലത്തേക്കെങ്കിലും അടയുകയാണ് ഉണ്ടായത്. അന്ന് സമ്മർദ്ദത്തിന് അടിപ്പെടാതെ ജെസീക്കയുടെ സഹോദരി സബ്രീനയാണ് കേസ് അവസാനം വരെ നടത്തിക്കൊണ്ടു പോയത്. അവരുടെ ഈ നിയമ പോരാട്ടം 'നോ വൺ കിൽഡ് ജെസീക്ക' എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമേയമായിരുന്നു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട അന്നുതൊട്ട് ഇന്നുവരെയും ദില്ലി തിഹാർ ജയിലിൽ കഴിഞ്ഞുവരികയാണ് മനു ശർമ്മ. 

ഇടക്കിടെയുള്ള പരോളിനും മോചനത്തിനും കാരണങ്ങൾ നിരവധി 

അതിനു ശേഷം ജയിലിനുള്ളിലെ പെരുമാറ്റം ചൂണ്ടിക്കാട്ടി നിരന്തരം പരോളുകൾ ശർമയ്ക്ക് ലഭ്യമാക്കപ്പെട്ടു. ജയിൽപുള്ളികളുടെ മക്കളെ പഠിപ്പിക്കാൻ മനുവിന്റെ ട്രസ്റ്റ് കാണിച്ച സാമ്പത്തികതാത്പര്യം, ജയിലിലെ അച്ചടക്കമുള്ള ജീവിതം എന്നിവയാണ് ഇപ്പോൾ മനുവിന്റെ ശിക്ഷയിൽ ഇളവുനൽകാൻ വേണ്ടി ജയിൽ ബോർഡ് പറയുന്ന കാരണങ്ങൾ. പതിനാറുവർഷം കഠിനതടവിൽ കഴിഞ്ഞെങ്കിലും ഇന്നുവരെ ജയിലിനുള്ളിൽ ഒരു അടിപിടിക്കേസിൽ പോലും മനു ശർമ്മ ഉൾപ്പെട്ടിട്ടില്ലത്രെ. മാത്രവുമല്ല, മനു ശർമയുടെ പേരിലുള്ള സിദ്ധാർത്ഥ് വസിഷ്ഠ ചാരിറ്റബിൾ ട്രസ്റ്റ് അഞ്ഞൂറിലധികം കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നുണ്ട് എന്നും ബോർഡ് നിരീക്ഷിച്ചു.

 

govt panel suggests  for early release of Jessica lal murder case convict Manu Sharma

'തിഹാർ ജയിലിൽ വയലിൻ വായിക്കുന്ന മനു ശർമ്മ '

ഇതിനൊക്കെപുറമെ തിഹാർ ജയിലിലെ തടവുപുള്ളികളെക്കൊണ്ട് ലാഭകരമായ തൊഴിലുകളെടുപ്പിച്ച് അതിൽ നിന്ന് അവർക്ക് ശിക്ഷാ കാലത്ത് സമ്പാദ്യം ഉണ്ടാക്കാൻ ഉതകുന്ന രീതിയിലുള്ള പല പദ്ധതികളും  മനു ശർമ്മ വിഭാവനം ചെയ്തു എന്നതും അയാളുടെ മോചനത്തിന് നിർദേശിക്കാൻ കാരണമായി ബോർഡ് ചൂണ്ടിക്കാണിക്കുന്നുണ്ട്. മനുവിന്റെ നിർദേശങ്ങൾ പ്രവർത്തികമാക്കിയതിൽ നിന്ന് മൂന്നുകോടിയിലധികം രൂപയുടെ ലാഭവും തിഹാർ ജയിലിലെ വ്യാവസായിക യൂണിറ്റ് ഉണ്ടാക്കിയത്രേ. കൊല്ലപ്പെട്ട ജെസീക്ക ലാലിന്റെ സഹോദരി സബ്രീന ലാൽ, മനുശര്മയെ മോചിപ്പിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് അയച്ച കാതും ബോർഡ് പരിഗണിച്ചിരുന്നു. കൊവിഡ് ഭീതി പരന്നത്തിന്റെ പേരിൽ പരോളിൽ നിരവധി തടവുപുള്ളികളെ വിട്ടയച്ച കൂട്ടത്തിൽ താത്കാലിക മോചനം കിട്ടി കിട്ടി വീട്ടിലാണ് ഇപ്പോൾ മനു ശർമയുടെ കഴിയുന്നത്. 

ഇതിനു മുമ്പ് 2017 -ൽ ഒരിക്കൽ തിഹാർ സെന്റൻസ് റിവ്യൂ ബോർഡ് എന്ന ശിക്ഷാ വിധി ഇളവ് ചെയ്യുന്നത് പരിഗണിക്കുന്ന പാനൽ മനു ശർമയുടെ മോചനം പരിഗണനാ വിഷയമാക്കിയപ്പോൾ, ശർമ്മ ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് അത് തള്ളുകയാണ് ഉണ്ടായത്. എന്നാൽ പല നിസാരമായ കാരണങ്ങളും പറഞ്ഞുകൊണ്ട് ഇടയ്ക്കിടെ പരോളിൽ പുറത്തിറങ്ങാൻ മനുവിന് സാധിച്ചിരുന്നു. അങ്ങനെ ഒരു പരോളിൽ പുറത്തിറങ്ങിയ ശേഷം മനു ശർമ്മ ദില്ലിയിലെ ഒരു ബാറിൽ വീണ്ടും അടിപിടി ഉണ്ടാക്കിയത് വലിയ കോലാഹലങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ പതിനാറു വർഷത്തെ ശിക്ഷാ കാലയളവിൽ മനു ശർമയ്ക്ക് പത്തു തവണയെങ്കിലും പരോൾ കിട്ടിയിട്ടുണ്ട്. 2017 മുതൽ തിഹാർ പരിസരത്തെ തുറന്ന ജയിലിലാണ് വാസം. രാവിലെ പുറത്ത് പോയാൽ രാത്രി തിരിച്ചു വരണം എന്നതു മാത്രമാണ് ആ ജയിലിലെ നിയമം. അവിടെനിന്ന് സൗത്ത് ദില്ലിയിലെ തന്റെ ഓഫീസിൽ പോയി ജോലിചെയ്യുകയാണ് കഴിഞ്ഞ രണ്ടു വർഷക്കാലത്തോളമായി മനു ശർമ്മ ചെയ്തുവരുന്നത്.

Follow Us:
Download App:
  • android
  • ios