തൻ്റെ ജോലിയില്ലാത്ത റൂംമേറ്റിന്റെ മാനസിക സംഘർഷത്തെക്കുറിച്ച് നോയിഡയിലെ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ എക്സിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
പഠിച്ചിറങ്ങിയാലും ജോലി ലഭിക്കാത്ത ഇഷ്ടം പോലെ യുവാക്കളുണ്ട്. വലിയ നിരാശയാണ് ഇത് പലർക്കും സമ്മാനിക്കുന്നത്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നോയിഡയിലെ സോഫ്റ്റ്‌വെയർ ഡെവലപ്പറായ ആദിത്യയാണ് എക്സിൽ (ട്വിറ്റർ) ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഒപ്പം താമസിക്കുന്ന സുഹൃത്തിന്റെ ജോലിയില്ലാത്ത അവസ്ഥയെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ആദിത്യ താമസിക്കുന്നത്. ആദിത്യയ്ക്ക് സ്ഥിരജോലിയുണ്ട്. മറ്റ് രണ്ട് പേർ ഇന്റേൺഷിപ്പ് ചെയ്യുകയാണ്. എന്നാൽ ഒരാൾക്ക് മാത്രം ഇതുവരെ ജോലി ആയിട്ടില്ല. തന്റെ സുഹൃത്ത് നേരിടുന്ന കടുത്ത മാനസിക സംഘർഷത്തെക്കുറിച്ച് ആദിത്യ വിവരിക്കുന്നു.
'സുഹൃത്ത് പതുക്കെ ഉൾവലിഞ്ഞു തുടങ്ങി. ചില ദിവസങ്ങളിൽ താൻ അനുഭവിക്കുന്ന ആകുലതകളെക്കുറിച്ച് അവൻ തുറന്നു സംസാരിക്കാറുണ്ട്. വീട്ടുകാരോട് എന്ത് പറയണമെന്നോ, എങ്ങോട്ടാണ് തന്റെ ജീവിതം പോകുന്നതെന്നോ അവന് അറിയില്ല. അവനെ ഇങ്ങനെ കാണുമ്പോൾ വലിയ വിഷമം തോന്നുന്നു' എന്നാണ് യുവാവ് പറയുന്നത്. പല ഇന്റർവ്യൂകളിലും പങ്കെടുത്തു. എന്നാൽ അതിലെല്ലാം പരാജയപ്പെട്ടത് സുഹൃത്തിന്റെ ആത്മവിശ്വാസം തകർത്തു. ഇംഗ്ലീഷ് അത്ര അറിയാത്തതിനാൽ അത് പലപ്പോഴും ഇന്റർവ്യൂവിൽ തിരിച്ചടിയായി എന്നും പോസ്റ്റിൽ പറയുന്നു. 'ക്യാമ്പസ് പ്ലേസ്‌മെന്റ് ലഭിക്കാത്ത അവസാന വർഷ വിദ്യാർത്ഥികൾക്ക് ഈ ഘട്ടം വളരെ പ്രയാസകരമാണ്. അവർക്ക് കഴിവില്ലാത്തതുകൊണ്ടാണ് ജോലി കിട്ടാത്തതെന്ന് പലരും കരുതും, പക്ഷേ അത് സത്യമല്ല' എന്നും ആദിത്യ കുറിക്കുന്നു.
നിരവധിപ്പേരാണ് ആദിത്യയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇന്റർവ്യൂവിൽ പരാജയപ്പെട്ടതിനാൽ പ്രത്യാശ നഷ്ടപ്പെടുത്തരുത് എന്ന് പലരും പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടു. സ്വന്തം അനുഭവം പങ്കുവച്ചവരും ഉണ്ട്. അതുപോലെ തന്നെ തൊഴിലില്ലായ്മയെ കുറിച്ചുള്ള അഭിപ്രായങ്ങളും പോസ്റ്റിന് താഴെ ഉയർന്നിട്ടുണ്ട്.
