അടുത്തകാലത്തായി ഇവിടേക്ക് പുരുഷ സന്ദർശകർ ഒറ്റയ്ക്ക് വരുന്നത് പതിവാണെന്നും അവർ ജീവനക്കാരായ സ്ത്രീകളോട് മോശമായി പെരുമാറുകയാണെന്നും ആണ്  ഉടമ പറയുന്നത്. 

മൃഗശാല സന്ദർശനത്തിനായി ഒറ്റയ്ക്ക് എത്തുന്ന പുരുഷൻമാർക്ക് പ്രവേശനം നിഷേധിച്ച് ജപ്പാനിലെ ഒരു മൃഗശാല. ഒറ്റയ്ക്ക് എത്തുന്ന പുരുഷന്മാരിൽ നിന്നും മൃഗശാലയിലെ ജീവനക്കാരായ സ്ത്രീകൾക്ക് നിരന്തരമായ ആക്രമണം നേരിടേണ്ടി വന്നതോടെയാണ് മൃഗശാല അധികൃതർ ഇത്തരത്തിൽ ഒരു തീരുമാനം നടപ്പിലാക്കിയത്. 

കിഴക്കൻ ജപ്പാനിലെ ടോച്ചിഗി പ്രിഫെക്ചറിൽ സ്ഥിതി ചെയ്യുന്ന ഹീലിംഗ് പവലിയൻ എന്ന മൃഗശാലയാണ് പുരുഷന്മാർക്ക് ഇത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയത്.

മൃഗങ്ങളുമായി അടുത്തിടപഴകാനും അവയ്ക്ക് ഭക്ഷണം നൽകാനും അവയോടൊപ്പം സമയം ചെലവഴിക്കാനും സന്ദർശകരെ അനുവദിക്കുന്ന ടോച്ചിഗിയിലെ ഏറെ പ്രശസ്തമായ ഒരു മൃഗശാലയാണ് ഹീലിംഗ് പവലിയൻ. എന്നാൽ, ഇവിടെ ഒറ്റക്കെത്തുന്ന പുരുഷന്മാരായ സന്ദർശകരിൽ നിന്നും മൃഗശാലയിലെ ജീവനക്കാർക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നതോടെയാണ് മൃഗശാലയുടെ ഈ കടുത്ത തീരുമാനം.

കഴിഞ്ഞ മാർച്ചിലാണ് ഈ മൃഗശാല പ്രവർത്തനം ആരംഭിച്ചത്. മൃഗങ്ങളുമായി അടുത്തിടപഴകുന്നതിലൂടെ ആളുകളുടെ മാനസികാരോഗ്യം വർധിപ്പിക്കുക എന്നതാണ് ഈ മൃഗശാലയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന സന്ദർശകർക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളെയും ഒപ്പം കൂട്ടാം. അവയോടൊപ്പം സമയം ചെലവഴിക്കാനായി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ഒരു പാർക്കും ഈ മൃഗശാലയ്ക്കുള്ളിൽ ഉണ്ട്.

ജനുവരി 26 -നാണ് മൃഗശാലയുടെ ഡയറക്ടർ ആയ മിസ മാമ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള അറിയിപ്പ് പുറത്തുവിട്ടത്. പുരുഷ സന്ദർശകർ ഒറ്റയ്ക്ക് മൃഗശാലയിൽ എത്തുന്നത് നിരോധിച്ചിരിക്കുന്നു എന്നായിരുന്നു ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇത് വ്യക്തമാക്കുന്ന നോട്ടീസ് മൃഗശാലയുടെ പ്രവേശന കവാടത്തിലും പതിപ്പിച്ചിട്ടുണ്ട്.

മൃഗശാലയുടെ തുടക്കം മുതൽ, സന്ദർശകരിൽ ഭൂരിഭാഗവും കുടുംബങ്ങളോ ദമ്പതികളോ ആയിരുന്നുവെന്നാണ് മിസ മാമ പറയുന്നത്. എന്നാൽ, അടുത്തകാലത്തായി ഇവിടേക്ക് പുരുഷ സന്ദർശകർ ഒറ്റയ്ക്ക് വരുന്നത് പതിവാണെന്നും അവർ ജീവനക്കാരായ സ്ത്രീകളോട് മോശമായി പെരുമാറുകയാണെന്നും ആണ് ഇവർ പറയുന്നത്. 

പുരുഷന്മാരെ കുറിച്ച് തനിക്ക് മുൻവിധികളില്ലെന്നും എന്നാൽ മൃഗശാലയുടെ സുഗമമായ നടത്തിപ്പിന് ഒരു ഡയറക്ടർ എന്ന നിലയിൽ ഇത്തരത്തിൽ ഒരു കടുത്ത തീരുമാനം തനിക്ക് എടുത്തേ മതിയാകൂ എന്നുമാണ് ഇവർ പറയുന്നത്. ഏതായാലും സോഷ്യൽ മീഡിയയിൽ വാർത്ത ചർച്ച ആയതോടെ നിരവധി സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ഈ തീരുമാനത്തെ പിന്തുണച്ചു.

(ചിത്രം പ്രതീകാത്മകം)

ഓഫീസിൽ ജീവനക്കാർക്ക് ഫ്രീ മദ്യം, ഓഫായിപ്പോയാൽ 'ഹാങോവർ ലീവും'; കമ്പനിയുടെ ഓഫർ കേട്ടാൽ അന്തംവിടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം