ഇതേ ചികിത്സയ്ക്ക് അമേരിക്കയിൽ എത്ര ചിലവ് വരുമെന്നും ഫിഷർ താരതമ്യം ചെയ്തു. ചെറിയൊരു മുറിവിന് പോലും നൂറുകണക്കിന് ഡോളർ ചിലവാകുമെന്നും ഇന്ത്യയിൽ ഒരു ഡോളറിൽ താഴെ മാത്രം നൽകിയാൽ മതിയായെന്നും അവർ പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന അമേരിക്കൻ യുവതിയായ ക്രിസ്റ്റൺ ഫിഷർ, തന്നെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഒരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇന്ത്യയിലെ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ഈ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തന്റെ തള്ളവിരലിന് പരിക്കേറ്റതിനെ തുടർന്ന് ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ, മുഴുവൻ ചികിത്സയ്ക്കുംകൂടി വെറും 50 രൂപ (ഏകദേശം 60 സെന്റ്) മാത്രമാണ് ബില്ലായി വന്നത് എന്നാണ് ക്രിസ്റ്റൺ ഫിഷർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഫിഷർ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്;
"എന്റെ തള്ളവിരൽ ആഴത്തിൽ മുറിഞ്ഞു. ഒരുപാട് രക്തം പോയതുകൊണ്ട് എനിക്ക് തുന്നലിടേണ്ടിവരുമെന്ന് ഞാൻ കരുതി. വീട്ടിൽനിന്ന് മിനിറ്റുകൾ മാത്രം അകലെയുള്ള ഒരു ആശുപത്രിയിലേക്ക് സൈക്കിളിൽ വേഗത്തിൽ പോയി. അവിടെ എത്തിയ ഉടൻ തന്നെ ഡോക്ടർമാർ ചികിത്സ നൽകി. വേദനയുണ്ടായിരുന്നെങ്കിലും മുറിവിന് തുന്നലിടേണ്ടിവന്നില്ല. 45 മിനിറ്റിനുള്ളിൽ മുറിവ് വൃത്തിയാക്കി കെട്ടിയശേഷം ഞാൻ ആശുപത്രിയിൽനിന്ന് മടങ്ങി. ചികിത്സ കഴിഞ്ഞ് ഞാൻ പണം അടയ്ക്കാൻ ചെന്നപ്പോൾ 50 രൂപ തന്നാൽ മതിയെന്ന് അവർ പറഞ്ഞു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല” ഫിഷർ വീഡിയോയിൽ പറഞ്ഞു.
ഇതേ ചികിത്സയ്ക്ക് അമേരിക്കയിൽ എത്ര ചിലവ് വരുമെന്നും ഫിഷർ താരതമ്യം ചെയ്തു. ചെറിയൊരു മുറിവിന് പോലും നൂറുകണക്കിന് ഡോളർ ചിലവാകുമെന്നും ഇന്ത്യയിൽ ഒരു ഡോളറിൽ താഴെ മാത്രം നൽകിയാൽ മതിയായെന്നും അവർ പറഞ്ഞു. ഇന്ത്യയിൽ ആരോഗ്യകേന്ദ്രങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. “എന്റെ വീടിനടുത്ത് അഞ്ച് മിനിറ്റ് നടന്നാൽ എത്താവുന്ന ദൂരത്തിൽ ഒരു ആശുപത്രിയുണ്ട്. ക്ലിനിക്കുകൾ, എമർജൻസി റൂമുകൾ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം എന്നിവയെല്ലാം ഇവിടെ എളുപ്പത്തിൽ ലഭ്യമാണ്. ഇന്ത്യയിലെ ജീവിതത്തിൽ ഞാൻ ഏറെ വിലമതിക്കുന്ന ഒന്നാണിത്” അവർ കൂട്ടിച്ചേർത്തു.
ഫിഷറുടെ ഈ കഥ പെട്ടെന്ന് തന്നെ ഓൺലൈനിൽ ശ്രദ്ധ നേടി, ഇന്ത്യയുടെ ആരോഗ്യസംവിധാനത്തെ പലരും പ്രശംസിച്ചപ്പോൾ, സർക്കാർ ആശുപത്രികൾ, സ്വകാര്യ ക്ലിനിക്കുകൾ, സ്പെഷ്യാലിറ്റി കെയർ സെന്ററുകൾ എന്നിവിടങ്ങളിലെ ചികിത്സാച്ചെലവിലും ഗുണനിലവാരത്തിലും വ്യത്യാസങ്ങളുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി.
