റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മേശപ്പുറത്ത് വെക്കുന്ന വിലകൂടിയ വെള്ളക്കുപ്പികൾ ഒരു കച്ചവട തന്ത്രമാണോ? പോസ്റ്റുമായി സംരംഭകന്‍.
റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഓർഡർ നൽകുന്നതിന് മുൻപേ മേശപ്പുറത്ത് വെള്ളം കൊണ്ടുവെക്കുന്ന രീതി നമ്മളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഈ ചെറിയ ശീലം ഉപഭോക്താക്കൾ പോലും അറിയാതെ അവരുടെ പണം ചിലവഴിക്കുന്ന രീതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുകയാണ് മുംബൈ ആസ്ഥാനമായുള്ള സംരംഭകനും ഹൈഡ്രേഷൻ സപ്ലിമെന്റ് ബ്രാൻഡായ 'UP&RUN'-ന്റെ സഹസ്ഥാപകനും.
മാർച്ച് 26 -ന് ചാണക്യ ഷ എന്ന X -ഹാൻഡിലിൽ പങ്കുവെച്ച കുറിപ്പിൽ, കാലക്രമേണ റസ്റ്റോറന്റുകളിൽ വന്ന മാറ്റങ്ങളെക്കുറിച്ചാണ് പറയുന്നത്. മുൻകാലങ്ങളിൽ 15 രൂപ വിലയുള്ള സാധാരണ മിനറൽ വാട്ടർ കുപ്പികളായിരുന്നു ഇത്തരത്തിൽ വെച്ചിരുന്നത് എങ്കിൽ, ഇന്ന് മിക്കവാറും 60 രൂപയുടെ കുപ്പികളോ അല്ലെങ്കിൽ 'വേദിക', 'ഹിമാലയൻ' തുടങ്ങിയ പ്രീമിയം ബ്രാൻഡുകളോ ആണ് നമുക്ക് മുന്നിൽ ഡിഫോൾട്ടായി ഇരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.
ഒരു സാധനം മുന്നിലിരിക്കുമ്പോൾ അത് തിരഞ്ഞെടുക്കുന്നത് ഒരു സ്വാഭാവിക കാര്യമായി ആളുകൾക്ക് തോന്നും. അതിനോട് 'വേണ്ട' എന്ന് പറയുന്നതിലെ ജാള്യതയും കുറഞ്ഞ വിലയുള്ള ഓപ്ഷൻ ചോദിക്കാനുള്ള മടിയും കാരണം പലരും ആ വെള്ളം തന്നെ ഉപയോഗിക്കുന്നു. 'നിങ്ങൾക്ക് സാധാരണ വെള്ളം വേണോ അതോ കുപ്പി വെള്ളം വേണോ' എന്ന് റസ്റ്റോറന്റുകൾ ചോദിച്ചാൽ ആളുകളിൽ ഒരു അവബോധം ഉണ്ടാകുമെന്നും ഇത് അനാവശ്യ ചിലവുകൾ കുറയ്ക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാൽ ചോദിക്കുന്നതിന് പകരം കുപ്പി നേരിട്ട് മേശപ്പുറത്ത് വെക്കുന്നതിലൂടെ തീരുമാനം ഉപഭോക്താവിന് വിടാതെ റസ്റ്റോറന്റുകൾ തന്നെ എടുക്കുകയാണ് ചെയ്യുന്നത്.
ഈ കുറിപ്പ് പങ്കുവെച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. 'ഇതൊരു ബിസിനസ്സ് തന്ത്രം മാത്രമാണന്നും ഉപഭോക്താക്കൾക്ക് വേണമെങ്കിൽ അത് വേണ്ടെന്ന് പറയാവുന്നതേയുള്ളൂ, ആരും നിർബന്ധിക്കുന്നില്ല' എന്നാണ് ചിലർ പ്രതികരിച്ചത്. 'ഭക്ഷണം പാകം ചെയ്യുന്നത് മിനറൽ വാട്ടർ ഉപയോഗിച്ചാണോ എന്ന് ഞാൻ ചോദിക്കാറുണ്ട്. അല്ല എന്ന മറുപടി കിട്ടുമ്പോൾ എനിക്ക് സാധാരണ വെള്ളം മതിയെന്ന് പറയും' എന്നാണ് ഒരാൾ പ്രതികരിച്ചത്. 'ദാഹം തോന്നുമ്പോൾ ആളുകൾ തിരിച്ചറിയാതെ തന്നെ കുപ്പി തുറന്നു കുടിക്കും' എന്നും ആളുകൾ അഭിപ്രായപ്പെട്ടു.
