14 -ാം വയസിൽ വെടിവച്ച് കൊന്നത് മൂന്നുപേരെ, ഇപ്പോഴും തലയ്ക്കുള്ളിൽ അത്തരം നിർദ്ദേശം മുഴങ്ങുന്നു എന്ന് പ്രതി
പരോൾ ബോർഡ് പറയുന്നത് മൈക്കലിന്റെ മാനസികാവസ്ഥ മോശമാണ് എന്നും അയാളിൽ ഇപ്പോഴും അത്തരം ഭ്രാന്തൻ ചിന്തകൾ ഉണ്ടാവുന്നുണ്ട് എന്നുമാണ്.
25 വർഷം മുമ്പാണ് അയാൾ തന്റെ സ്കൂളിലെ കുട്ടികൾക്ക് നേരെ നിറയൊഴിച്ചത്. അന്ന് അയാൾക്ക് പ്രായം വെറും 14 വയസാണ്. അന്ന് മരിച്ചത് മൂന്നുപേർ. അഞ്ച് പേർക്ക് പരിക്കേറ്റു. എന്നാൽ, അന്ന് തന്നോട് 'കുട്ടികൾക്ക് നേരെ വെടിയുതിർക്കൂ' എന്ന് ഒരു ശബ്ദം തന്റെ തലയ്ക്കുള്ളിൽ നിന്നും നിർദ്ദേശം നൽകുകയായിരുന്നു എന്നാണ് അയാൾ പറയുന്നത്. തീർന്നില്ല, ഇപ്പോഴും അതേ ശബ്ദം തന്റെ തലയ്ക്കുള്ളിൽ മുഴങ്ങുന്നു എന്നും അയാൾ പറയുന്നു.
മൈക്കൽ കാർനിയൽ എന്നാണ് അയാളുടെ പേര്. ഹൈസ്കൂളിലെ മൂന്ന് കുട്ടികളെ അന്ന് അയാൾ വെടിവച്ച് കൊല്ലുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് തന്റെ തലയ്ക്കുള്ളിൽ നിന്നും ഒരു ശബ്ദം തന്നെ അക്രമം നടത്താൻ പ്രേരിപ്പിച്ചു. തോക്കുകൾ മോഷ്ടിച്ചാൽ എന്തെങ്കിലും മോശം കാര്യങ്ങൾ സംഭവിക്കും എന്ന് തനിക്ക് അറിയാമായിരുന്നു. അപ്പോഴും തന്റെ തലയിലെ ശബ്ദം നിർദ്ദേശം നൽകുന്നത് തുടരുകയായിരുന്നു എന്ന് മൈക്കൽ കോടതിയിൽ പറഞ്ഞു.
ഇപ്പോൾ അയാൾ പരോളിന് അപേക്ഷിച്ചിരിക്കയാണ്. എന്നാലും ഇങ്ങനെ ശബ്ദം കേൾക്കുന്നതിന് താൻ തെറാപ്പി സ്വീകരിക്കുന്നുണ്ട്. പക്ഷേ, ശബ്ദം കേൾക്കുന്നതിന് മാറ്റമില്ല എന്നും അയാൾ പറയുന്നു. രണ്ട് ദിവസം മുമ്പ് വരെ ആ ശബ്ദം തന്നോട് സ്റ്റെയർകേസിൽ നിന്നും ചാടാൻ പറയുകയുണ്ടായി എന്നും അയാൾ പറയുന്നു.
പരോൾ ബോർഡ് പറയുന്നത് മൈക്കലിന്റെ മാനസികാവസ്ഥ മോശമാണ് എന്നും അയാളിൽ ഇപ്പോഴും അത്തരം ഭ്രാന്തൻ ചിന്തകൾ ഉണ്ടാവുന്നുണ്ട് എന്നുമാണ്. മൈക്കൽ പറയുന്നത് അത്തരം നിർദ്ദേശങ്ങൾ താൻ അവഗണിക്കുകയാണ് എന്നാണ്. താൻ ചെയ്തതിന്റെ പരിണിത ഫലം എന്തായിരുന്നു എന്ന് മൈക്കലിന് നല്ല ബോധ്യമുണ്ട്. ഭാവിയിൽ എന്തെങ്കിലും സമൂഹത്തിന് നല്ലത് വരുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് കരുതുന്നത് എന്ന് മൈക്കൽ പറയുന്നു.
മൈക്കലിനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. എന്നാൽ, 25 വർഷത്തിന് ശേഷം പരോളിനുള്ള അവസരം ഉറപ്പുനൽകിയിരുന്നു. അന്നത്തെ അവന്റെ പ്രായം കണക്കിലെടുത്തുള്ള ഏറ്റവും ഉയർന്ന ശിക്ഷയാണ് അത്.