പട്ടിണിയായി, മകൾ വിശന്നു നിലവിളിച്ചു, യാചിക്കേണ്ടി വന്നു, ഒരമ്മയുടെ അനുഭവം
ജീവിതം എനിക്കൊരു പേടിസ്വപ്നമായി. ഭക്ഷണം ആവശ്യപ്പെട്ട് എന്റെ മകൾ പട്ടിണി കിടന്ന് കരയാറുണ്ടായിരുന്നു. നിസ്സഹായയായ ഒരു അമ്മയെന്ന നിലയിൽ എനിക്ക് എന്റെ മകൾക്ക് ഭക്ഷണത്തിനായി യാചിക്കാനേ കഴിഞ്ഞുള്ളൂ.
കൊവിഡ്(covid-19) മഹാമാരിയും ലോക്ക്ഡൗണും (lockdown) ജനങ്ങളുടെ ജീവിതത്തെ വളരെ വലിയ തരത്തിലാണ് ബാധിച്ചത്. പലർക്കും ജോലി നഷ്ടപ്പെട്ടു. ഉപജീവനമാർഗം ഇല്ലാതെയായി. അങ്ങനെയുള്ള ഒരു അമ്മയുടെ അനുഭവം ആണിത്.
ഞാൻ മലിക (malika). എനിക്ക് 32 വയസാണ്. എന്റെ മകൾ മൈഥിലിയുമൊത്ത് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഭാരതി നഗറിലാണ് താമസം. ഞാൻ സത്യമംഗലത്തെ ഒരു വസ്ത്രനിർമ്മാണശാലയിൽ തയ്യൽക്കാരിയായി ജോലി ചെയ്യുന്നു. സവർണ വിഭാഗത്തിൽപ്പെട്ട ഒരാളെയാണ് വിവാഹം കഴിച്ചത്. അത് അദ്ദേഹത്തിന്‍റെ രണ്ടാം വിവാഹമായിരുന്നു. ഞങ്ങളുടെ രണ്ട് കുടുംബങ്ങളും വിവാഹത്തെ എതിർത്തു. രണ്ട് ജാതിയില്‍ പെട്ടവരായത് കൊണ്ട് അവരതിനെ അംഗീകരിച്ചില്ല.
ഞങ്ങളുടെ കുടുംബങ്ങൾ ഞങ്ങളെ പിന്തുണച്ചില്ലെങ്കിലും, ഞങ്ങൾ കുടുംബം നന്നായി മുന്നോട്ട് കൊണ്ടുപോയി. എന്നെ വിവാഹം കഴിക്കുന്നതിന് മുമ്പ് എന്റെ ഭർത്താവിന് ഒരു മകനുണ്ടായിരുന്നു. വിവാഹത്തിന് ശേഷം, ഞങ്ങൾക്ക് ഇപ്പോൾ ഒരു മകളുണ്ട്, ഞങ്ങൾ നാലുപേരും സേലം ജില്ലയിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്റെ മാതാപിതാക്കളുടെ മരണശേഷം, ഞങ്ങൾ എന്റെ ഗ്രാമത്തിലേക്ക് മാറി, ഒരു വീട് പണിയുകയും അവിടെ താമസിക്കുകയും ചെയ്തു.
ഒരു ദിവസം, എന്റെ ഭർത്താവും മകനും പെട്ടെന്ന് ഒരു റോഡ് അപകടത്തിൽ പെടുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. എന്റെ ഭർത്താവിന്റെ മരണശേഷം, എന്റെ ജീവിതം ഒരു പോരാട്ടമായി മാറി. മൂന്ന് വയസുള്ള കുട്ടിയുമായി, ആരുടേയും പിന്തുണയില്ലാതെ, ഞങ്ങളുടെ വയറു നിറയ്ക്കാൻ ഞാൻ പാടുപെടുകയായിരുന്നു. ഞാൻ വളരെ അന്തർമുഖയും ലജ്ജാശീലയും ലോലഹൃദയമുള്ള വ്യക്തിയുമായിരുന്നു.
ഈ സമയത്ത്, റൂറൽ എജ്യുക്കേഷൻ ആൻഡ് ആക്ഷൻ ഡെവലപ്‌മെന്റ് (റീഡ്) ടീം എന്നെ പതിവായി കണ്ടുമുട്ടുകയും എനിക്ക് കൗൺസിലിംഗ് നൽകുകയും ജീവിതത്തെ അഭിമുഖീകരിക്കാനുള്ള എന്റെ പ്രതീക്ഷ കെട്ടിപ്പടുക്കുകയും ചെയ്തു. പിന്നെ പതുക്കെ, ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിലെ അംഗങ്ങളിൽ ഒരാളായി. പിന്നീട് സത്യമംഗലത്തെ ഒരു വസ്ത്രനിർമ്മാണശാലയിൽ ചേർന്ന് സമ്പാദിക്കാൻ തുടങ്ങി. ഐസിഡിഎസിന്റെ പരിചരണത്തിൽ ഞാൻ എന്റെ മകളോടൊപ്പമാണ് താമസിച്ചിരുന്നത്, ഞാൻ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുന്നതുവരെ അവൾ കേന്ദ്രത്തിൽ തുടരും.
ശമ്പളം കൊണ്ട് ഞങ്ങള്‍ കുഴപ്പമില്ലാതെ തന്നെ കഴിഞ്ഞു. എന്നാൽ, ലോക്ക്ഡൗണിന് ശേഷം ഞാൻ ശരിക്കും കുഴപ്പത്തിലായി. കാരണം എന്റെ ഉപജീവനം എനിക്ക് ലഭിച്ച കൂലിയെ ആശ്രയിച്ചായിരുന്നു.
ലോക്ക്ഡൗൺ കാരണം, ഞാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പണം കടം വാങ്ങിയ ആളുകൾ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി, കാരണം അവരുടെ കുടുംബങ്ങളും ഇതേ പ്രശ്നം നേരിടുന്നു. പക്ഷേ എനിക്ക് അത് തിരികെ നല്‍കാനായില്ല. എനിക്ക് റേഷന്‍ കാര്‍ഡില്ലായിരുന്നു. അതിന്‍റെ മൂല്ല്യം ഞാന്‍ അപ്പോഴാണ് മനസിലാക്കുന്നത്. ജീവിതം എനിക്കൊരു പേടിസ്വപ്നമായി. ഭക്ഷണം ആവശ്യപ്പെട്ട് എന്റെ മകൾ പട്ടിണി കിടന്ന് കരയാറുണ്ടായിരുന്നു. നിസ്സഹായയായ ഒരു അമ്മയെന്ന നിലയിൽ എനിക്ക് എന്റെ മകൾക്ക് ഭക്ഷണത്തിനായി യാചിക്കാനേ കഴിഞ്ഞുള്ളൂ. ഒഴിഞ്ഞ വയറിലാണ് ഞാൻ പല രാത്രികളിലും ഉറങ്ങാറുള്ളത്.
ഇന്ന് റീഡ് (Rural Education and Action Development) തരുന്ന 2000 രൂപ ഗ്രാന്‍റ് കൊണ്ടാണ് ഞാനും മോളും കഴിയുന്നത്. അത് നമുക്ക് വലിയ ആശ്വാസമാണ്.