10 മിനിറ്റ് വൈകിയാൽ പോലും ശമ്പളം പിടിക്കുന്ന സ്ഥാപനത്തിൽ, ജോലിക്ക് വേണ്ടി ഒരു മണിക്കൂർ അധികം ഇരുന്ന് പണിയെടുത്താൽ ഓവർടൈം വേതനം പോലും ലഭിക്കാറില്ല. കമ്പനിയുടെ സ്വന്തം ഉൽപ്പന്നത്തെക്കുറിച്ച് പഠിക്കാൻ വീഡിയോ കാണുന്നതിനിടയിൽ ഇയർഫോൺ ഉപയോഗിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായും റെഡ്ഡിറ്റ് പോസ്റ്റിൽ പറയുന്നു.
ഡെൽഹി എൻ.സി.ആറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച ഐ.ഐ.എം ബിരുദധാരിയുടെ ദുരനുഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കോർപ്പറേറ്റ് ലോകത്തെ കടുത്ത ചൂഷണവും മാനസിക പീഡനവുമാണ് തനിക്ക് നേരിടേണ്ടിവന്നതെന്ന് വ്യക്തമാക്കിയാണ് റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പ്ലേസ്‌മെൻറ് സമയത്ത് വാഗ്ദാനം ചെയ്തതൊക്കെയും വഞ്ചനയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറയുന്നു. വലിയ വലിയ വാഗ്ദാനങ്ങൾ നൽകിയാണ് പ്രമുഖ ബി-സ്കൂളുകളിൽ നിന്നായി ഏഴ് പേരെ കമ്പനി റിക്രൂട്ട് ചെയ്തത്. എന്നാൽ, ജോലിയിൽ പ്രവേശിച്ചതോടെ കാര്യങ്ങൾ പൂർണ്ണമായി മാറിമറിഞ്ഞു.
10 മിനിറ്റ് വൈകിയാൽ പോലും ശമ്പളം പിടിക്കുന്ന സ്ഥാപനത്തിൽ, ജോലിക്ക് വേണ്ടി ഒരു മണിക്കൂർ അധികം ഇരുന്ന് പണിയെടുത്താൽ ഓവർടൈം വേതനം പോലും ലഭിക്കാറില്ല. കമ്പനിയുടെ സ്വന്തം ഉൽപ്പന്നത്തെക്കുറിച്ച് പഠിക്കാൻ വീഡിയോ കാണുന്നതിനിടയിൽ ഇയർഫോൺ ഉപയോഗിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായും റെഡ്ഡിറ്റ് പോസ്റ്റിൽ പറയുന്നു. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ച ഡെങ്കിപ്പനി ബാധിച്ച് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടർന്ന് ആറ് ദിവസം ജോലി ചെയ്തിരുന്നില്ല. എച്ച്.ഒ.ഡിയുടെ നിർദ്ദേശപ്രകാരം സ്ഥാപനത്തിന്റെ സ്ഥാപകനെ നേരിട്ട് വിവരം അറിയിച്ചെങ്കിലും തമ്പ്സ് അപ്പ് ഇമോജി മാത്രമാണ് മറുപടിയായി ലഭിച്ചത്. 'പെട്ടെന്ന് സുഖപ്പെടട്ടെ' എന്നൊരു വാക്ക് പോലും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ആരോഗ്യനില വീണ്ടെടുത്ത് ഓഫീസിൽ തിരിച്ചെത്തിയപ്പോഴാണ് മെഡിക്കൽ രേഖകൾ സമർപ്പിച്ചിട്ടും 8 ദിവസത്തെ ശമ്പളം കമ്പനി വെട്ടിക്കുറച്ച വിവരം അറിയുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഐ.ഐ.എം പോലുള്ള ഉന്നത സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയിട്ടും കമ്പനിയെക്കുറിച്ച് എന്തുകൊണ്ട് മുൻകൂട്ടി അന്വേഷിച്ചില്ല എന്നാണ് ചിലർ ചോദിച്ചത്. എന്നാൽ, ഇത് സ്റ്റാർട്ടപ്പിലെ തന്റെ ആദ്യജോലിയല്ല, അവിടുത്തെ അന്തരീക്ഷം ഇഷ്ടമാണ്, പോരാതെ സ്ഥാപകനുമായി രണ്ട് മണിക്കൂർ സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും യുവാവ് മറുപടി നൽകി.
കൂടാതെ രണ്ട് വർഷത്തെ സർവീസ് ബോണ്ടും, ജോലി വിടുകയാണെങ്കിൽ അഞ്ച് മാസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപരിഹാരമായി നൽകണമെന്നുമുള്ള വ്യവസ്ഥയും ജീവനക്കാരന് വലിയ പ്രതിസന്ധിയായിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം എംപ്ലോയ്മെന്റ് ബോണ്ടുകൾക്ക് നിയമസാധുതയില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.


