മുംബൈ-ലണ്ടൻ ബ്രിട്ടീഷ് എയർവേഴ്സ് വിമാനത്തിൽ വെച്ച് 12 വയസ്സുകാരിയെ ശല്യം ചെയ്ത കേസിൽ ഇന്ത്യക്കാരനായ ജാവേദ് ഇനാംദാറിന് 21 മാസത്തെ തടവ് ശിക്ഷ. കുട്ടിയുടെയും ക്യാബിൻ ക്രൂവിൻ്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഐൽവർത്ത് ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. 

ബ്രിട്ടീഷ് എയർവേഴ്സില്‍ യാത്ര ചെയ്യവെ 12 -കാരിയെ നിരന്തരം ശല്യം ചെയ്ത ഇന്ത്യക്കാരന് ഒടുവില്‍ ജയിൽ ശിക്ഷ. 2024 ഡിസംബര് 14 -ാം തിയതിയാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. എന്നാല്‍. കഴിഞ്ഞ ദിവസമാണ് ഇയാൾക്കെതിരെ കോടതി ശിക്ഷാ നടപടി കൈക്കൊണ്ടത്. അന്നേ ദിവസം മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേഴ്സിന്‍റെ വിമാനത്തില്‍ യാത്ര ചെയ്ത ഇന്ത്യക്കാരനായ ജാവേദ് ഇനാംദാർ (34) ആണ് പ്രതി. ഇദ്ദേഹത്തെ കോടതി 21 മാസത്തെ തടവിന് ശിക്ഷിച്ചു.

കുറ്റവാളി

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ഒരു ഷിപ്പിംഗ് കമ്പനി എക്സിക്യൂട്ടീവുമായ ജാവേദ് അര്‍ദ്ധരാത്രിയില്‍ കുട്ടിയുടെ കൈയില്‍ അനുചിതമായി കയറിപ്പിടിച്ചെന്നും കുട്ടി കരഞ്ഞിട്ടും പിടി വിടാന്‍ ഇയാൾ മടിച്ചുവെന്നും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐൽവർത്ത് ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ, 12 വയസ്സുള്ള പെൺകുട്ടി അർദ്ധരാത്രിയിൽ ഉറക്കമുണർന്ന് കരയുകയും ഇയാളെ തന്‍റെ അടുത്ത് നിന്ന് മാറ്റൂവെന്ന് അലറുകയും ചെയ്തതായി ജഡ്ജിയോട് കാബിന്‍ ക്രൂ അംഗം പറഞ്ഞു. കുട്ടി അങ്ങേയറ്റം മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബ്രിട്ടീഷ് എയർലൈന്‍ ക്യാബിന്‍ ക്രൂ അംഗവും കോടതിയില്‍ മൊഴി നല്‍കി. ഇയാൾ കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റാന്‍ ശ്രമിച്ചിരുന്നതായും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും ക്രൂ അംഗം കോടതിയില്‍ മൊഴി നല്‍കി.

കോടതിയില്‍ കരഞ്ഞ് പ്രതി

മുംബൈ സ്വദേശിയായ ജാവേദിന് യുകെയിൽ ഒരു പദവിയുമില്ലെന്ന് കോടതിയെ അറിയിച്ചു. വിചാരണയ്ക്കിടെ സോപാധിക ജാമ്യത്തിലായിരുന്നപ്പോൾ തൊഴിലുടമ അദ്ദേഹത്തിന് താമസ സൗകര്യം ഒരുക്കിയിരുന്നു. കോടതി വിചരണയ്ക്കിടെ ജാവേദ് കരയുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം യാത്രയ്ക്കിടെ അടുത്തിരുന്നത് ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചെന്ന പ്രതിയുടെ വാദം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ കാലം മുഴുവനും ബ്രിട്ടനില്‍ കുടുംബത്തെ കാണാതെ കഴിയേണ്ടിവന്നതിനാല്‍ ശക്ഷയില്‍ ഇളവ് നല്‍കുന്നെന്നും മൈനറായിട്ടുള്ള കുട്ടികളോടുള്ള ഇത്തരം കുറ്റങ്ങാന്‍ ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ട കോടതി ജാവേദിനെ 21 മാസത്തെ തടവിലാണ് ശിക്ഷിച്ചത്.