മാതാപിതാക്കള്‍ മക്കളോട് തങ്ങളുടെ കഷ്ടപ്പാടുകള്‍ പറയുന്നത് നിര്‍ത്തി, അവര്‍ക്കായുണ്ടാക്കിയ നല്ല ജീവിതം അവരെ ജീവിക്കാന്‍ അനുവദിക്കണമെന്ന് പോസ്റ്റ്. 

പലപ്പോഴും നമ്മുടെ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞ് മക്കളെ പ്രചോദിപ്പിക്കാൻ ശ്രമിക്കാറുണ്ട് മാതാപിതാക്കൾ. നിന്റെയൊക്കെ പ്രായത്തിൽ ഞാൻ നടന്നാണ് സ്കൂളിൽ പോയത്, നല്ല ഡ്രസോ ചെരിപ്പോ ഇല്ലായിരുന്നു, കഴിക്കാൻ‌ നല്ല ഭക്ഷണമില്ലായിരുന്നു എന്നിങ്ങനെ പോകുന്നു അത്. ജെൻ സി കഷ്ടപ്പെടാൻ തയ്യാറാകാത്തതുകൊണ്ട് അസ്തിത്വപ്രതിസന്ധി അനുഭവിക്കുന്നത് മാതാപിതാക്കളാണ് എന്നാണ് എക്സിലെ (ട്വിറ്റർ) ഈ പോസ്റ്റിൽ പറയുന്നത്. പ്രേം സോണി പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്, തങ്ങളുടെ കുട്ടികൾ മുൻ തലമുറകളെപ്പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന കാര്യം അംഗീകരിക്കാൻ പല മാതാപിതാക്കൾക്കും ബുദ്ധിമുട്ടാണ് എന്നാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഇന്ത്യൻ മാതാപിതാക്കൾ വലിയൊരു അസ്തിത്വ പ്രതിസന്ധി നേരിടുകയാണ്, കാരണം യാതൊരു യുക്തിയുമില്ലാതെ കഷ്ടപ്പെടാൻ Gen Z വിസമ്മതിക്കുന്നു' എന്നാണ് പോസ്റ്റ് തുടങ്ങുന്നത്. ബ്ലിങ്കിറ്റ് പോലുള്ള ആപ്പുകൾ വഴി ​ഗ്രോസറി ഓർഡർ ചെയ്യുന്നതിന് പകരം, ചെറുപ്പക്കാർ പച്ചക്കറി വില്പനക്കാരോട് വിലപേശി സമയം കളയണമെന്ന് പല മാതാപിതാക്കളും പ്രതീക്ഷിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ വളർത്തിയത് ത്യാഗത്തിന്റെ കഥകൾ പറഞ്ഞാണെന്നും, അതേ ബുദ്ധിമുട്ടുകൾ അവർ വീണ്ടും ആവർത്തിക്കണമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രേം സോണി കൂട്ടിച്ചേർക്കുന്നു. ഊബർ എടുക്കുന്നതിന് പകരം തിരക്കേറിയ ബസുകൾ മാറിക്കയറണമെന്നാണ് തങ്ങളുടെ ത്യാ​ഗങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് മാതാപിതാക്കൾ പറയുന്നത്, 1995-ൽ ഞാൻ അനുഭവിച്ച അതേ കഷ്ടപ്പാടുകൾ നീയും അനുഭവിക്കണമെന്നാണ് അവർ പറയുന്നതെന്നും പോസ്റ്റിൽ കാണാം.

Scroll to load tweet…

ഇതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മിഡിൽ ക്ലാസിന്റെ പ്രയാസങ്ങളെ കുറിച്ച് 30 മിനിറ്റ് പ്രഭാഷണം നടത്തുന്ന അതേ അച്ഛൻ തന്നെയാണ് സ്വന്തം സ്മാർട്ട്‌ഫോണിൽ തന്റെ സെപ്റ്റോ ഡെലിവറി ട്രാക്ക് ചെയ്യുന്നത് എന്നാണ് പ്രേം സോണി പറയുന്നത്. 'കഷ്ടപ്പാടുകളെ റൊമാന്റിസൈസ് ചെയ്യുന്നത് നിർത്തി, നിങ്ങൾ അവർക്കായി കെട്ടിപ്പടുത്ത മെച്ചപ്പെട്ട അവസ്ഥയിൽ അവരെ ജീവിക്കാൻ അനുവദിക്കൂ' എന്ന് അപേക്ഷിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. പലരും പ്രേം സോണി പറഞ്ഞതിനോട് യോജിച്ചു. എന്നാൽ, അതേസമയം തന്നെ മക്കൾ പണം വെറുതെ ചിലവാക്കാതിരിക്കാനും നന്നായി ജീവിക്കാനുമാണ് മാതാപിതാക്കൾ ഇങ്ങനെ പറയുന്നത് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.