ഷെര്‍പ്പകള്‍ രാജ്യം വിടുന്നു, പത്ത് പതിനഞ്ച് വര്‍ഷത്തിന് ശേഷം എവറസ്റ്റ് കയറാന്‍ ഷെര്‍പ്പകളുണ്ടാകില്ല; കാമി റീത
കെന്‍റണ്‍ കൂള്‍, കാലാവസ്ഥാ വ്യതിനാനം മൂലം എവറസ്റ്റിലെ മഞ്ഞുരുകുന്നതില്‍ ആശങ്കപ്പെട്ടപ്പോള്‍ കാമി ആശങ്കപ്പെട്ടത്, നോപ്പാളിലെ ഷെര്‍പ്പകളുടെ ജീവിതത്തെ കുറിച്ചാണ്. അദ്ദേഹം ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് തങ്ങളുടെ ശമ്പള വര്‍ദ്ധനവാണ്.
ജീവിതത്തില്‍ ഒരു തവണയെങ്കിലും ഹിമാലയം കാണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ ഉപഭൂഖണ്ഡത്തിലെങ്കിലും ഏറെയായിരിക്കും. എന്നാല്‍, ഒന്നല്ല ഇരുപത്തിയെട്ട് തവണയാണ് കാമി റീത്ത എന്ന നേപ്പാള്‍ ഷെര്‍പ്പ ഏവറസ്റ്റ് കൊടുമുടി കയറി ഇറങ്ങി ഇറങ്ങിയത്. അതേ 8,848.86 മീറ്റര്‍ ദൂരം അതും രക്തം പോലും ഉറയ്ക്കുന്ന തണുപ്പില്‍ അദ്ദേഹം ഏവറസ്റ്റ് കൊടുമുടി കയറി ഇറങ്ങിയത് 28 തവണ. എല്ലാം ജോലിയുടെ ഭാഗമായി. ഏറ്റവും കൂടുതല്‍ തവണ ഏവറസ്റ്റ് കൊടുമുടി കീഴടക്കി ലോകത്തിന്‍റെ നിറുകയില്‍ നില്‍ക്കുമ്പോഴും കാമി റീത്ത പറയുന്നത് നേപ്പാളിന് ഈ രംഗത്ത് ഭാവിയില്ലെന്നാണ്.
കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതല്‍ തവണ ഏവറസ്റ്റ് കീഴടക്കിയ കാമി റീത്തയ്ക്ക് രാജ്യത്ത് വലിയ സ്വീകരണം ലഭിച്ചത്. സ്വീകരണത്തിന് പിന്നാലെ തന്‍റെ വാടക വീട്ടിലിരുന്ന് റോയിറ്റേഴ്സിനോട് സംസാരിക്കവെയാണ് കാമി റീത്ത നേപ്പാളിലെ പര്‍വ്വതാരോഹകരുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെട്ടത്. എന്നാല്‍ 17 തവണ എവറസ്റ്റ് കൊടുമുടി കയറിയ ബ്രിട്ടീഷ് പർവതാരോഹകനായ കെന്‍റൺ കൂളിന്‍റെ ആശങ്കയില്‍ നിന്നും വ്യത്യസ്തമായിരുന്നു കാമിയുടെ ആശങ്ക. കെന്‍റണ്‍ കൂള്‍, കാലാവസ്ഥാ വ്യതിനാനം മൂലം എവറസ്റ്റിലെ മഞ്ഞുരുകുന്നതില്‍ ആശങ്കപ്പെട്ടപ്പോള്‍ കാമി ആശങ്കപ്പെട്ടത്, നോപ്പാളിലെ ഷെര്‍പ്പകളുടെ ജീവിതത്തെ കുറിച്ചാണ്. അദ്ദേഹം ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് തങ്ങളുടെ ശമ്പള വര്‍ദ്ധനവാണ്.
താന്‍, താമില്‍ തുടരുമ്പോഴും തന്‍റെ രണ്ട് മക്കളില്‍ മൂത്തയാള്‍ നേപ്പാളില്‍ ടൂറിസം പഠിക്കുന്നു. രണ്ടാമത്തെ മകള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും. ഏറവസ്റ്റിലേക്ക് സഞ്ചാരികളെ വഴി കാട്ടിയാണ് താനിതെല്ലാം നേടിയതെന്നും കനത്ത മഞ്ഞിലൂടെയുള്ള യാത്രയ്ക്കിടെ കരുവാളിച്ച പാടുകള്‍ വടുക്കള്‍ക്കെട്ടിത്തുടങ്ങിയ മുഖത്തോടെ 53 കാരനായ കാമി പറയുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന് ഇതുവരെയായി ലഭിച്ച അവാര്‍ഡുകളും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളും അദ്ദേഹത്തിന്‍റെ ഷെല്‍ഫില്‍ നിരത്തിവച്ചിരിക്കുന്നു. എന്നാല്‍, തന്‍റെ കുടുംബത്തിന് കൂടുതല്‍ അവസരങ്ങള്‍ നേടേണ്ടതുണ്ടെന്നും അവരുടെ ഭാവിക്കായി അമേരിക്കയിലേക്ക് കുടിയേറണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.
70 വര്‍ഷം മുമ്പ് ന്യൂസിലാന്‍റുകാരന്‍ എഡ്മണ്ട് ഹിലാറിക്ക് എവറസ്റ്റിലേക്കുള്ള വഴികാട്ടിയായ ടെന്‍സിങ് നോര്‍ഗെ ഷെര്‍പ്പ ജനിച്ച അതേ ഗ്രാമത്തിലാണ് കാമി റീത്തയും ജനിച്ചത്. 1953 ല്‍ സോലുഖുംബുവിലെ തേം ഗ്രാമത്തില്‍. ചൈന - ടിബറ്റന്‍ അതിര്‍ത്തിയിലെ സോലുഖുംബുവിലാണ് പര്‍വ്വതാരോഹകരുടെ ഇഷ്ട കേന്ദ്രങ്ങളായ നുപ്റ്സെ (7,855 മീറ്റര്‍), ഗ്യാചുംഗ് കാംഗ് (7,952), ചോ ഓയു (8,201 മീറ്റർ), മലകു (8,481 മീറ്റർ), ലോത്സെ (8,516 മീറ്റർ) പിന്നെ ഏറ്റവും തലയെടുപ്പോടെ 8,849 മീറ്റർ ഉയരവുമായി എവറസ്റ്റ് കൊടുമുടികളെല്ലാം ഉള്ളത്. മറ്റേതൊരു ഷെര്‍പ്പയെയും പോലെ കാമി റീത്തയും പിച്ചവച്ചത് കൊടുമുടികളുടെ താഴ്വാരകളിലായിരുന്നു.
എവറസ്റ്റ് മേഖലയിൽ താമസിക്കുന്ന ഷെർപാസ് എന്ന തദ്ദേശീയ വംശീയ വിഭാഗമാണ് പർവത പര്യവേഷണങ്ങളുടെ നട്ടെല്ല്. അവർ മലകയറാനുള്ള കയറുകളും ഗോവണികളും മറ്റും ശരിയാക്കുന്നു, കൊടുമുടികളിലേക്ക് ചരക്കുകൾ കയറ്റുന്നു, പാചകം ചെയ്യുന്നു. എപ്പോഴും വഴികാട്ടികളുമാകുന്നു. അവര്‍ ഓരോരുത്തരും ഈ ജോലിയിലൂടെ 2,500 ഡോളറിനും 16,500 ഡോളറിനുമിടയില്‍ (ഏകദേശം 2,06,130 നും 13,60,548 നും ഇടയില്‍ ഇന്ത്യന്‍ രൂപ ) ഇത്തരത്തില്‍ സമ്പാദിക്കുന്നു. എന്നാല്‍, കാമി റീത്ത പറയുന്നത് പുതിയ തലമുറയിലെ ഷെര്‍പ്പകള്‍ ഈ ജോലി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്. അവര്‍ വിദേശത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നു. 10-15 വര്‍ഷത്തിനുള്ളില്‍ മലകയറ്റക്കാരെ സഹായിക്കാന്‍ ഷെര്‍പ്പകള്‍ കുറവായിരിക്കും. ഇപ്പോള്‍ തന്നെ അവരുടെ എണ്ണം വളരെ കുറവാണ്.
കാലാവസ്ഥാ വ്യതിയാനം; 17 തവണ ഹിമാലയം കീഴടക്കിയയാള്‍ പറയുന്നു 'ഹിമാലയത്തില്‍ മഞ്ഞ് കുറയുന്നു '
ഉണ്ടായിരുന്ന പല പ്രശസ്തരായ ഷെര്‍പ്പ ഗൈഡുകളും ഇതിനകം പുതിയ അവസരങ്ങള്‍ തേടി, നേപ്പാള്‍ വിട്ട് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിക്കഴിഞ്ഞു. ടെൻസിങ് നോർഗെ ഉള്‍പ്പെടെയുള്ളവര്‍ കുടിയേറിക്കഴിഞ്ഞു. അദ്ദേഹം പക്ഷേ ഇന്ത്യയിലേക്കാണ് കുടിയേറിയത്. അവിടെ ഒരു ക്ലൈംബിംഗ് സ്കൂളില്‍ ജോലി ചെയ്യുന്നു. ഓരോ വര്‍ഷവും പര്‍വ്വതാരോഹണത്തിന് മാത്രമായി ആയിരക്കണക്കിന് പേരാണ് ലോകത്തിന്‍റെ വിവിധ ദേശങ്ങളില്‍ നിന്ന് നേപ്പാളിലേക്ക് എത്തുന്നത്. ഇത് നോപ്പാളിന്‍റെ 40 ബില്യണ്‍ ഡോളര്‍ സമ്പദ്‍വ്യവസ്ഥയിലേക്ക് നാല് ശതമാനം സംഭാവന ചെയ്യുന്നു. ഈ വർഷത്തെ മാർച്ച് - മെയ് ക്ലൈംബിംഗ് സീസണിൽ പെർമിറ്റ് ഫീസായി രാജ്യം 5.8 മില്യൺ ഡോളർ (ഏതാണ്ട് 48 കോടി രൂപ) സമ്പാദിച്ചു. എവറസ്റ്റിൽ നിന്ന് മാത്രം ഇത് 5 മില്യൺ ഡോളറാണ് (ഏതാണ്ട് 41 കോടി രൂപ).
നോപ്പാളില്‍ 5,00,000-ത്തിലധികം ആളുകൾ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഹൈക്കിംഗ് ടൂർ കമ്പനി അധികൃതർ കണക്കാക്കുന്നു, എന്നാൽ 30 ദശലക്ഷം ജനങ്ങളുള്ള ദരിദ്ര രാജ്യത്ത് പലരും സാമ്പത്തികമായി ദുർബലരാണ്. “ഷെർപ്പകളുടെ ക്ഷേമത്തിനായി സർക്കാർ കാര്യമായൊന്നും ചെയ്യുന്നില്ല,” കാമി റീത്ത പറയുന്നു. പ്രൊവിഡന്‍റ് ഫണ്ട്, വിരമിക്കൽ ആനുകൂല്യം, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ തുടങ്ങിയ ക്ഷേമ പദ്ധതികൾ ആരംഭിക്കാൻ അദ്ദേഹം നേപ്പാള്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നു. ഷെർപ്പകളെ നിയമിക്കുന്ന പര്യവേഷണ സംഘങ്ങൾ അവർക്ക് ലൈഫ് ഇൻഷുറൻസ് എടുക്കണം, എന്നാൽ പേ ഔട്ട് വെറും 1.5 മില്യൺ നേപ്പാളി രൂപ (ഏകദേശം 9,31,741 ഇന്ത്യന്‍ രൂപ) ആണ്. കഴിഞ്ഞ മാസം എവറസ്റ്റിലെ ഖുംബു ഹിമപാതത്തിൽ മൂന്ന് ഷെർപ്പകളാണ് മരിച്ചത്. “ഇത് 5 മില്യൺ രൂപയായി (ഏകദേശം 31,33,290 ഇന്ത്യന്‍ രൂപ) വർദ്ധിപ്പിക്കണം,” കാമി റീത്ത ആവശ്യപ്പെടുന്നു.
വിജയ് മല്യ, ഒടുവില്‍ ടിപ്പു സുല്‍ത്താന്‍റെ വാള്‍ 140 കോടിക്ക് വിറ്റു ?