വിജയ് മല്യ, ഒടുവില്‍ ടിപ്പു സുല്‍ത്താന്‍റെ വാള്‍ 140 കോടിക്ക് വിറ്റു ?
'ഇന്ത്യയുടെ ഒരു മകൻ ഇന്ത്യയുടെ മറ്റൊരു മഹാനായ പുത്രന്‍റെ മോഷ്ടിച്ച നിധി തിരികെ കൊണ്ടുവന്നു' എന്ന പരസ്യവാചകത്തോടെ ഇന്ത്യയില്‍ ടിപ്പു സുല്‍ത്താന്‍റെ വാള്‍ വിജയ് മല്യ അവതരിപ്പിച്ചത്.
47 വയസുവരെ മാത്രം ജീവിച്ച, ജീവിച്ച കാലത്ത് തദ്ദേശീയരായ രാജാക്കന്മാര്‍ക്കും വിദേശികളായ സാമ്രാജ്യത്വവാദികള്‍ക്കും ഒരു പോലെ പേടിസ്വപ്നമായിരുന്ന മൈസൂര്‍ സുല്‍ത്താനായിരുന്നു ടിപ്പു സുല്‍ത്താന്‍. പുതിയ കാലത്ത് പാഠങ്ങള്‍ പലതാണെങ്കിലും തന്‍റെ ഭരണകാലത്ത് വൈദേശീകമായ എല്ലാ ശക്തികളില്‍ നിന്നും തന്‍റെ രാജ്യത്തെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതില്‍ ടിപ്പു വിജയിച്ചിരുന്നു. ഇന്ന് ടിപ്പു വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ടിപ്പു സുല്‍ത്താനെ പടയില്‍ തോല്‍പ്പിച്ച ബ്രിട്ടനില്‍ നിന്നാണ് ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നതും.
ടിപ്പു സുല്‍ത്താന്‍ ഉപയോഗിച്ചിരുന്ന വാള്‍ കഴിഞ്ഞ ദിവസം 140 കോടി രൂപയ്ക്ക് ലേലം പോയി. ആരാണ് വിറ്റതെന്നോ ആരാണ് വാങ്ങിയതെന്നോ ലേല സ്ഥാപനമായ ബോൺഹാംസ് വെളിപ്പെടുത്തിയില്ലെങ്കിലും വിറ്റത് കര്‍ണ്ണാടകയിലെ മുന്‍ മദ്യരാജാവായിരുന്ന വിജയ് മല്യയാണെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. 2003 സെപ്തംബര്‍ 19 നാണ് വിജയ് മല്യ ലേലത്തിലൂടെ ടിപ്പു സുല്‍ത്താന്‍റെ വാള്‍ സ്വന്തമാക്കിയത്. 2004 ഏപ്രില്‍ 7 നാണ്, അന്നത്തെ ജനതാ പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റ് കൂടിയായ വിജയ് മല്യ, 'ഇന്ത്യയുടെ ഒരു മകൻ ഇന്ത്യയുടെ മറ്റൊരു മഹാനായ പുത്രന്‍റെ മോഷ്ടിച്ച നിധി തിരികെ കൊണ്ടുവന്നു' എന്ന പരസ്യവാചകത്തോടെ ഇന്ത്യയില്‍ ടിപ്പു സുല്‍ത്താന്‍റെ വാള്‍ അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് ഇതിനെ കുറിച്ച് മറ്റ് വാര്‍ത്തകളൊന്നും ഉയര്‍ന്നില്ല. കഴിഞ്ഞ ദിവസം, ഉദ്ദേശിച്ചതിനേക്കാള്‍ ഏഴിരട്ടി വിലയ്ക്ക് ടിപ്പു സുല്‍ത്താന്‍റെ വാള്‍ ലേലം ചെയ്തെന്ന വാര്‍ത്ത, വിൽപ്പന സംഘടിപ്പിച്ച ലേല സ്ഥാപനമായ ബോൺഹാംസ് പുറത്ത് വിടും വരെ. രണ്ട് പേര്‍ ഫോണിലൂടെയും ഒരാള്‍ നേരിട്ടും ലേലത്തില്‍ പങ്കെടുത്തെന്നും ഏറെ ചൂടേറിയ മത്സരമായിരുന്നെന്നും ബോൺഹാംസ് ഇസ്‌ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് മേധാവി നിമ സാഗർച്ചി പറഞ്ഞു.
മൂന്ന് വര്‍ഷത്തോളം ടിപ്പുവിന്‍റെ യുദ്ധത്തടവുകാരനും പിന്നീട് വിട്ടയക്കപ്പെട്ടയാളുമായ ബ്രിട്ടീഷ് മേജർ ജനറൽ ഡേവിഡ് ബെയർഡിന്‍റെ കുടുംബമായിരുന്നു ടിപ്പുവിന്‍റെ വാള്‍ ഏതാണ്ട് 204 വര്‍ഷത്തോളം സൂക്ഷിച്ചിരുന്നത്. പിന്നീട് ലേലത്തില്‍ വച്ച് ഈ വാള്‍ വിജയ് മല്യ ഏറ്റെടുത്തു. മൈസൂർ കടുവയുടെ വാള്‍ മൈസൂരിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയില്‍ വലിയ വാര്‍ത്തയായി. അന്ന് ബോൺഹാംസ് പുറത്ത് വിട്ട വാളിന്‍റെ ചിത്രവും ഇപ്പോള്‍ പുറത്ത് വിട്ട വാളിന്‍റെ ചിത്രവും ഒന്നാണെന്നും അതിനാല്‍ വിജയ് മല്യയുടെ കൈയിലുണ്ടായിരുന്ന വാളാണ് ഇപ്പോള്‍ ലേലത്തില്‍ വിറ്റതെന്നും ചരിത്രകാരന്‍ നിധിൻ ഒലിക്കര അവകാശപ്പെടുന്നു.
ഹൈദരാലിയുടെയും ടിപ്പു സുൽത്താന്‍റെയും കീഴിലുള്ള മൈസൂരിനെക്കുറിച്ച് നിധിന്‍ എഴുതിയ ലേഖനങ്ങള്‍ ജേർണൽ ഓഫ് ദി റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഷംഷീർ-ഐ മാലിക്' അല്ലെങ്കിൽ 'രാജാവിന്‍റെ വാൾ' എന്ന വാക്കുകൾ വാളിൽ ആലേഖനം ചെയ്തിട്ടുണ്ട്. അത് ഒരു കാലിഗ്രാഫിക് രീതിയിലായിരുന്നു. കൂടാതെ 36 ഇഞ്ച് നീളമുള്ള ഉറകൾ അഴിക്കാത്തതായിരുന്നു. വാളില്‍ സ്വര്‍ണ്ണം ആലേഖനം ചെയ്തിട്ടുണ്ട്. ടിപ്പുവിന്‍റെ വാളില്‍ 'ഓ! രക്ഷാധികാരി, ഓ! വിജയി, ഓ! പ്രതിരോധി, ഓ! സഹായി ഒ! രക്ഷാധികാരി' എന്ന് അഗ്രത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ബോൺഹാംസ് മെയ് 23-ന് വിറ്റ വാളിന്‍റെ അറബി കാലിഗ്രഫിയും ഇങ്ങനെ വായിക്കുന്നു: ‘യാ നസിറു! യാ ഫത്താഹു! യാ നസീറു! യാ മുഇനു! യാ സഹീർ! യാ അള്ളാഹു!’. ഇത് അതേ ലിഖിതമാണ്! കൂടാതെ, 2003 ലെ ലേല സമയത്ത് പ്രസിദ്ധീകരിച്ച നൂനൻസ് കാറ്റലോഗിൽ ബോൺഹാംസ് വിറ്റ വാളിന് സമാനമായ വാളിന്‍റെ ചിത്രങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും നിധിന്‍ ചൂണ്ടിക്കാണിക്കുന്നു.