Asianet News MalayalamAsianet News Malayalam

കിലോക്കണക്കിന് സ്വർണവുമണിഞ്ഞ് കുൽഫി കടയുടമ, കടയും ഫേമസ്, ഉടമയും ഫേമസ്!

രണ്ടു കിലോയോളം സ്വർണമാണ് ഇദ്ദേഹം തന്നെ ശരീരത്തിൽ ധരിച്ചിരിക്കുന്നത്. കഴുത്തിൽ വലിയ മാലകൾ, കയ്യിൽ വലിയ വളകൾ, വിരലുകളിൽ എല്ലാം മോതിരങ്ങൾ, തലയിൽ വർണ്ണാഭമായ ശിരോവസ്ത്രം ഇങ്ങനെ സ്വർണത്തിൽ പൊതിഞ്ഞു നിൽക്കുന്ന ഈ മനുഷ്യൻ പ്രകാശ് കുൽഫിയിൽ എത്തുന്നവർക്കെല്ലാം ഒരു കൗതുകമാണ്.

kulfi seller wearing gold
Author
First Published Oct 5, 2022, 2:56 PM IST

മധ്യപ്രദേശിലെ ഇൻഡോറിൽ ഉള്ള ഈ കടയിൽ എത്തിയാൽ നിങ്ങൾക്ക് ആകെ സംശയമാകും. കാരണം ഈ കടയിൽ നിറയെ വിവിധ രുചികളിലുള്ള കുൽഫിയും ഫലൂദയും നിറഞ്ഞിരിക്കുന്നത് കാണാം. പക്ഷേ, കടയ്ക്ക് മുന്നിൽ തന്നെ നിങ്ങളെ സ്വാഗതം ചെയ്യാൻ നിൽക്കുന്നത് ഒരു സ്വർണ്ണ മനുഷ്യനാണ്. സ്വർണ മനുഷ്യൻ എന്ന് പറഞ്ഞാൽ പ്രതിമയൊന്നുമല്ല കേട്ടോ, ജീവനുള്ള യഥാർത്ഥ മനുഷ്യൻ തന്നെ. പക്ഷേ ഇയാളുടെ ശരീരം മുഴുവൻ സ്വർണ്ണമാണ്. കിലോ കണക്കിന് സ്വർണ്ണവും ധരിച്ച് കടയിൽ എത്തുന്നവരെ സ്വീകരിക്കുന്ന ഈ മനുഷ്യൻ തന്നെയാണ് കടയുടെ ഉടമസ്ഥനും.

ബണ്ടി യാദവ് എന്നാണ് സ്വർണ്ണ മനുഷ്യൻ എന്നറിയപ്പെടുന്ന ഈ കടക്കാരന്റെ പേര്. ഇൻഡോറിലെ പ്രകാശ് കുൽഫി എന്ന കടയുടെ ഉടമസ്ഥനാണ് ഇദ്ദേഹം. ഇൻഡോറിൽ മാത്രമല്ല മധ്യപ്രദേശിൽ മുഴുവൻ പേര് കേട്ട കടയാണ് ബണ്ടി യാദവിന്റെ പ്രകാശ് കുൽഫി. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഇവിടെ നിന്നും ലഭിക്കുന്ന സ്വാദിഷ്ടമായ കുൽഫി തന്നെ. രണ്ടാമത്തേത് കടയുടെ ഉടമസ്ഥനായ ബണ്ടി യാദവും. 

രണ്ടു കിലോയോളം സ്വർണമാണ് ഇദ്ദേഹം തന്നെ ശരീരത്തിൽ ധരിച്ചിരിക്കുന്നത്. കഴുത്തിൽ വലിയ മാലകൾ, കയ്യിൽ വലിയ വളകൾ, വിരലുകളിൽ എല്ലാം മോതിരങ്ങൾ, തലയിൽ വർണ്ണാഭമായ ശിരോവസ്ത്രം ഇങ്ങനെ സ്വർണത്തിൽ പൊതിഞ്ഞു നിൽക്കുന്ന ഈ മനുഷ്യൻ പ്രകാശ് കുൽഫിയിൽ എത്തുന്നവർക്കെല്ലാം ഒരു കൗതുകമാണ്. സ്വയം ഒരു ടൂറിസ്റ്റ് കേന്ദ്രമായാണ് ബണ്ടി യാദവ് തന്നെ വിശേഷിപ്പിക്കുന്നത്. കടയിൽ കുൽഫി കഴിക്കാൻ എത്തുന്ന എല്ലാവരും തന്നോടൊപ്പം ഒരു സെൽഫി എടുത്തിട്ടെ മടങ്ങൂ എന്ന് ഇദ്ദേഹം പറയുന്നു.
 
മാത്രമല്ല ഒരുതവണ തന്റെ കടയിൽ നിന്ന് കുൽഫിയോ ഫലൂദയോ കഴിച്ചിട്ടുള്ളവർ പിന്നീട് തീർച്ചയായും വീണ്ടും വീണ്ടും ഇവിടെ എത്തുമെന്നും ഇദ്ദേഹം പറയുന്നു. ഏറ്റവും രുചികരമായ ഖുൽഫിയും ഫലൂദയും ആണ് തൻറെ കടയിൽ നിന്നും നൽകുന്നതെന്നും ഇതിലും രുചികരമായ ഒരു ഫലൂദയോ കുൽഫിയോ നിങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ അത് നിർബന്ധമായും തനിക്ക് വാങ്ങിത്തരണം എന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. മാത്രമല്ല ഇത്തരത്തിൽ സ്വർണം ധരിച്ച് നിൽക്കാൻ തനിക്ക് ഭയമില്ലെന്നും ഇൻഡോർ അത്രമാത്രം സുരക്ഷിതമായ ഒരു നഗരമാണെന്നും ഇയാൾ അവകാശപ്പെടുന്നു.

Follow Us:
Download App:
  • android
  • ios