Asianet News MalayalamAsianet News Malayalam

മരിച്ച് രണ്ട് പതിറ്റാണ്ടിനുശേഷം മാനസികാരോ​ഗ്യകേന്ദ്രത്തിലുള്ള സഹോദരിക്ക് വേണ്ടി വാൻ​ഗോ​ഗ് പണം നൽകിയതെങ്ങനെ?

സഹോദരിമാരും അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും എഴുതിയ നൂറുകണക്കിന് പ്രസിദ്ധീകരിക്കാത്ത കത്തുകളിൽ ഒന്നാണിത്. അവരുടെ ജീവിതത്തിലെ ദുരന്തത്തെയും പ്രക്ഷുബ്ധതയെയും കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന 'ദി വാൻ ഗോഗ് സിസ്റ്റേഴ്സ്' എന്ന പുസ്തകത്തിൽ ഇത് പ്രസിദ്ധീകരിക്കപ്പെടും.

letters from the bookThe Van Gogh Sisters
Author
Saint Petersburg, First Published Mar 22, 2021, 1:02 PM IST

ദാരുണമായ ജീവിതമായിരുന്നു ലോകപ്രശസ്ത ചിത്രകാരന്‍ വിന്‍സന്‍റ് വാന്‍ഗോഗിന്‍റേത്. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിലെ പ്രതിഭ വേണ്ടവിധം തിരിച്ചറിയപ്പെടാതെ പോയി. മാനസികാസ്വാസ്ഥ്യങ്ങള്‍ അദ്ദേഹത്തെ മാനസികാരോ​​ഗ്യകേന്ദ്രത്തിൽ എത്തിച്ചു. അവിടെ നിന്നുമിറങ്ങി അധികം വൈകാതെ തന്നെ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍, ആ മരണത്തിന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അദ്ദേഹം തന്‍റെ സഹോദരിക്ക് നല്‍കിയ ചിത്രം വലിയ വിലയ്ക്ക് വിറ്റ് പോവുകയും ആ തുക സഹോദരിയുടെ മാനസികാരോഗ്യകേന്ദ്രത്തിലെ താമസത്തിനും ചികിത്സയ്ക്കും ഉപയോഗപ്രദമാവുകയും ചെയ്തു. ഒപ്പം തന്നെ വര്‍ഷങ്ങള്‍ നീണ്ട ചികിത്സയും അതിലൂടെ നടന്നു. ഒരു പുതിയ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച ചില കത്തുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

വാന്‍ഗോഗിന്‍റെ മൂന്ന് സഹോദരിമാരില്‍ ഏറ്റവും ഇളയവളായിരുന്നു വില്ലെമിന്‍. അദ്ദേഹത്തെ പോലെ തന്നെ അവള്‍ക്കും കലയോടും സാഹിത്യത്തോടും അഭിരുചിയും ഇഷ്ടവുമുണ്ടായിരുന്നു. അതുപോലെ തന്നെ മാനസികാരോഗ്യത്തിന്‍റെ കാര്യത്തിലും അവള്‍ വാന്‍ഗോഗിനെ പോലെ തന്നെയായിരുന്നു. എന്നാല്‍, വാന്‍ഗോഗ് തന്‍റെ ചെവി മുറിക്കുകയും അധികം വൈകാതെ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. പക്ഷേ, വില്ലെമിന്‍റെ ജീവിതം നാല്‍പതു വര്‍ഷക്കാലം മാനസികാരോഗ്യപ്രശ്നങ്ങളുമായി പൊരുതി ഉള്ളതായിരുന്നു, 1941 -ലെ അവളുടെ മരണം വരെ. 

1909 -ല്‍ അവളുടെ മൂത്ത സഹോദരി അന്ന, വാന്‍ഗോഗ് വില്ലെമിന് നല്‍കിയ ഒരു ചിത്രം വില്‍ക്കുന്നതിനെ കുറിച്ച് എഴുതുകയുണ്ടായി. അത് വിറ്റ് കിട്ടുന്ന തുക വില്ലെമിന്‍റെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ സഹായിക്കുമെന്നാണ് എഴുതിയിരുന്നത്. ''വില്ലിന് വിന്‍സെന്‍റില്‍ നിന്നും ആ ചിത്രം കിട്ടിയത് ഞാനോര്‍ക്കുന്നു. പക്ഷേ, ഭാവിയില്‍ അവളുടെ പരിപാലനത്തിന് വേണ്ടി അതിലൂടെ വിന്‍സെന്‍റിന് തന്റെ പങ്ക് നല്‍കാനാകുമെന്ന് ആരാണ് കരുതിയത്'' എന്നാണ് അന്ന എഴുതിയത്. 

letters from the bookThe Van Gogh Sisters

ഇംഗ്ലണ്ടില്‍ അധ്യാപക സഹായിയായി ജോലി ചെയ്യുകയായിരുന്നു അന്ന. വാന്‍ഗോഗിന്‍റെ സഹോദരന്‍ തിയോയുടെ ഭാര്യയായ ജോ ബോംഗറിനാണ് അന്ന കത്തെഴുതിയിരുന്നത്. തിയോ ഒരു ആര്‍ട്ട് ഡീലര്‍ കൂടിയായിരുന്നു. ഒരുപക്ഷേ, വാന്‍ഗോഗിന്‍റെ കഴിവില്‍ എക്കാലവും വിശ്വസിച്ചിരുന്ന ഒരേയൊരാള്‍. 1905 -ന് ശേഷം ആംസ്റ്റർഡാമിലെ സ്റ്റെഡെലിജ് മ്യൂസിയത്തിൽ ഒരു വാൻഗോഗ് എക്സിബിഷൻ അരങ്ങേറി. അന്ന് വാന്‍ഗോഗ് ചിത്രങ്ങൾ യഥാർത്ഥ വിജയം ആസ്വദിക്കുക തന്നെ ചെയ്തു. 

1909 -ലെ കത്തിൽ, പെയിന്റിംഗുകൾ വിൽക്കുന്നതിനെക്കുറിച്ച് അന്ന എഴുതി: “അത് സംഭവിക്കുമെന്ന് തിയോ എല്ലായ്പ്പോഴും അവകാശപ്പെട്ടിരുന്നു. എന്നാൽ സംഭവങ്ങളുടെ അപ്രതീക്ഷിത വഴിത്തിരിവ്, അത്തരം അത്ഭുതകരമായ ഫലങ്ങൾ...”

അഭയകേന്ദ്രത്തിൽ വില്ലെമിന്റെ ശൂന്യമായ നിലനിൽപ്പിനെക്കുറിച്ചും അവൾ എഴുതി: “അവൾ ചിലപ്പോൾ വായിക്കുന്ന ഒരേയൊരു പുസ്തകം എലിസബത്ത് ബാരറ്റ് ബ്രൌണിംഗ് എഴുതിയ അറോറ ലീ ആണ്. ബാക്കി സമയങ്ങളിൽ അവൾ നഴ്സുമാർക്ക് വേണ്ടി ഇരുന്നു തുന്നുന്നു. രാവിലെ പൂമുഖത്ത് ഇരുന്ന് പക്ഷികൾക്ക് തീറ്റ കൊടുക്കുന്നു. പക്ഷേ ഒരു നഴ്സ് അവളെയും കൂട്ടി പൂന്തോട്ടത്തിൽ അല്പം നടക്കാൻ ശ്രമിച്ചാൽ അതവള്‍ നിരസിക്കും. ”

സഹോദരിമാരും അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും എഴുതിയ നൂറുകണക്കിന് പ്രസിദ്ധീകരിക്കാത്ത കത്തുകളിൽ ഒന്നാണിത്. അവരുടെ ജീവിതത്തിലെ ദുരന്തത്തെയും പ്രക്ഷുബ്ധതയെയും കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന 'ദി വാൻ ഗോഗ് സിസ്റ്റേഴ്സ്' എന്ന പുസ്തകത്തിൽ ഇത് പ്രസിദ്ധീകരിക്കപ്പെടും.

ഡച്ച് പതിപ്പിനെത്തുടർന്ന് ഏപ്രിലിൽ തേംസ് ആൻഡ് ഹഡ്‌സൺ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തിന്റെ രചയിതാവ് ഡച്ച് കലാ ചരിത്രകാരനായ വില്ലെം-ജാൻ വെർലിൻഡൻ ആണ്. “വാൻ ഗോഗിന്റെ സഹോദരിമാർക്ക് അവര്‍ക്ക് കിട്ടിയ പെയിന്റിംഗുകൾ അവരുടെ ഉപജീവനത്തിനായി വിൽക്കേണ്ടിവന്നു. അദ്ദേഹം കൂടുതൽ കൂടുതൽ പ്രശസ്തനാകുകയും അദ്ദേഹത്തിന്റെ പെയിന്റിംഗുകളുടെ വിലകൾ വർദ്ധിക്കുകയും ചെയ്തപ്പോൾ, ഒരു തരത്തിൽ, തന്റെ സഹോദരിമാർക്ക്, മരിച്ചുപോയതിനു ശേഷവും അദ്ദേഹം പങ്ക് നൽകിക്കൊണ്ടിരുന്നു. ”

ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയത്തിലെ ആർക്കൈവുകളിലാണ് കത്തുകൾ സൂക്ഷിച്ചിരിക്കുന്നത്. സീനിയർ ഗവേഷകനും വരാനിരിക്കുന്ന ജീവചരിത്രമായ 'ഓൾ ഫോർ വിൻസെന്റ്' -ന്‍റെ രചയിതാവുമായ ഹാൻസ് ലൂയിറ്റെൻ കത്തുകളെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഇവ ഒരു യഥാർത്ഥ സ്വര്‍ണഖനന സാധ്യതയാണ്. വിൻസെന്റിനെക്കുറിച്ച് കുടുംബാംഗങ്ങൾ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഒരു സർവേ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. അവ വളരെ രസകരമാണ്. ഓരോന്നായി, സമീപഭാവിയിൽ അവ പ്രസിദ്ധീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

കത്തുകളിൽ വില്ലെമിന്റെ സുഹൃത്ത് മാർഗരേത മെയിജ്ബൂമിന്റെ കത്തിടപാടുകളും ഉൾപ്പെടുന്നു, അവരുടെ സഹോദരനും മാനസികാരോഗ്യ പ്രശ്നങ്ങളുടെ ചരിത്രം ഉണ്ടായിരുന്നു. വാൻ ഗോഗ് ചെവി ഛേദിച്ച് ഒരു അഭയകേന്ദ്രത്തിൽ എത്തിയെന്ന വാർത്ത വന്ന സമയത്ത്, അവൾ 1888 -ലെ ഒരു കത്തിൽ തകര്‍ന്നിരിക്കുന്ന വില്ലെമിനെ ആശ്വസിപ്പിക്കുന്നുണ്ട്: “ആ പാവം, എത്ര പരിതാപകരവും രോഗവുമുള്ള അവസ്ഥയിലാണ്... നിങ്ങളുടെ വികാരങ്ങൾ ഞാൻ നന്നായി മനസ്സിലാക്കുന്നു… ഒരു സാനിറ്റോറിയത്തിലേക്ക് പോകുന്നത് പരുഷമായി തോന്നിയേക്കാം. പക്ഷേ, വിദഗ്ദ്ധർ പറയുന്നത് ചികിത്സ തേടുന്നത് നീട്ടിവയ്ക്കരുതെന്നാണ്. അത് നിങ്ങൾക്കറിയാമോ? ശരിയായ ചികിത്സ ലഭിക്കുമ്പോൾ രോഗികൾ കുറവേ അനുഭവിക്കേണ്ടി വരുള്ളൂ.” 

അവൾ തുടർന്നു: “അവൻ തനിച്ചല്ലല്ലോ, സഹായമുണ്ടായിരുന്നോ? ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ആര് നിങ്ങളെ അറിയിക്കും? പോൾ (ഗൌഗ്വിൻ), അല്ലെങ്കിൽ അഭയകേന്ദ്രത്തിലെ ഡോക്ടർ? ” 

letters from the bookThe Van Gogh Sisters

1890 ജൂലൈ 27 -ന് വാൻ ഗോഗ് ഒരു പിസ്റ്റൾ ഉപയോഗിച്ച് നെഞ്ചിൽ സ്വയം വെടിവച്ചു. തിയോ പാരീസിൽ നിന്ന് ഓവേഴ്‌സിലേക്ക് ഓടിയെത്തി, ജൂലൈ 29 -ന് വാന്‍ഗോഗ് മരിച്ചു. 1902 -ൽ വില്ലെമിനും ഒരു അഭയകേന്ദ്രത്തിൽ അവസാനിച്ചു. അവളുടെ മാനസിക പ്രശ്‌നങ്ങൾ ഇന്നാണെങ്കില്‍ മരുന്ന് ഉപയോഗിച്ച് കൈകാര്യം ചെയ്യാമായിരുന്നോ എന്ന് വെർലിൻഡൻ ആശ്ചര്യപ്പെടുന്നു: “അക്കാലത്ത്, നിങ്ങളെ ഒരു അഭയകേന്ദ്രത്തിലേക്ക് അയയ്ക്കുക എന്നതായിരുന്നു മാർ​ഗം. ജീവിതത്തിന്റെ പകുതിയും അവൾ അവിടെ താമസിച്ചു. അതാണ് സങ്കടകരമായ കാര്യം. വിൻസെന്റ് അവൾക്കും അമ്മയ്ക്കും വേണ്ടി നിർമ്മിച്ച 17 പെയിന്റിംഗുകൾ അവൾക്കുണ്ടായിരുന്നുവെന്നതാണ് ഏറ്റവും മനോഹരമായ കാര്യം.''

Follow Us:
Download App:
  • android
  • ios