Asianet News MalayalamAsianet News Malayalam

ലൈം​ഗികത്തൊഴിലാളിയിൽ നിന്നും ധനികന്റെ ഭാര്യയിലേക്ക്; ഒറ്റദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞ സ്ത്രീ

ഹൃദയാകൃതിയിലുള്ള അവളുടെ മുഖവും ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകളും അയാളെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെയാണ് കണ്ടുമുട്ടി അധികം വൈകുന്നതിന് മുമ്പ് തന്നെ അവർ വിവാഹിതരാവുന്നതും അവൾ അയാളുടെ സമ്പന്നമായ ജീവിതത്തിന്റെ ഭാ​ഗമാവുന്നതും. 

life of Valerie Susan Meux
Author
London, First Published Nov 27, 2020, 2:38 PM IST

ഒരു രാത്രിയില്‍ വിക്ടോറിയന്‍ ബ്രൈറ്റണിലെ ഒരു തിയ്യറ്ററില്‍ വച്ചാണ് ഹെന്റി മ്യൂസ് എന്ന ധനികന്‍ ആ യുവതിയെ കണ്ടുമുട്ടുന്നത്. കണ്ടയുടനെ തന്നെ അയാള്‍ അവളില്‍ ആകൃഷ്ടനായി. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയും പോലെ. എന്നാല്‍, വൈകുന്നേരങ്ങളില്‍ ഒരു ബാര്‍മെയ്ഡായും ബാഞ്ചോ വായനക്കാരിയായും ലൈംഗികത്തൊഴിലാളിയായും അവള്‍ ജോലി നോക്കുന്നുണ്ടെന്ന് അയാള്‍ക്കറിയില്ലായിരുന്നു. അഥവാ അറിഞ്ഞതായി അയാള്‍ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. ഏതായാലും പരിചയപ്പെട്ട് അധികം താമസിയാതെ 1878 -ല്‍ അവര്‍ വിവാഹിതരായി. 

അങ്ങനെ വലേറി, ലേഡി മ്യൂസ് ആയി. മ്യൂസിന്റെ കുടുംബത്തിനാവട്ടെ ജീവിതകാലം മുഴുവനും അവള്‍ പേടിസ്വപ്‌നവുമായി. ഒരിക്കലും അവളുമായി അവര്‍ സൗഹൃദം പുലര്‍ത്തിയില്ല. വളരെ പെട്ടെന്ന് തന്നെ അവള്‍ ലൈം​ഗികത്തൊഴിലാളിയിൽ നിന്നും പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ധനികയായ സ്ത്രീകളിലൊരാളായി മാറി. ലണ്ടനിലുടനീളം അവള്‍ തന്റെ സീബ്രാ വലിക്കുന്ന നാല് ചക്രമുള്ള വണ്ടിയില്‍ സഞ്ചരിച്ചു. ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ മ്യൂ‌സിന്റെ എസ്‌റ്റേറ്റില്‍ അവള്‍ ഒരു റോളര്‍ സ്‌കേറ്റിങ് റിങ്കും, ഇന്‍ഡോര്‍ സ്വിമ്മിംഗ്പൂളും പണിയിപ്പിച്ചു. എസ്‌റ്റേറ്റ് മൊത്തം അലങ്കരിച്ചു. നായാടാനും ഫിഷിംഗിനും എല്ലാം അവള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. 

life of Valerie Susan Meux

അടുത്ത മാസം ഹോള്‍ട്ട്‌സിലെ ലേലശാല വിക്ടോറിയന്‍ കാലഘട്ടത്തിലെ ഒരു 28 ബോര്‍ ഷോട്ട്ഗണ്‍ വില്‍ക്കാനൊരുങ്ങുകയാണ്. ലേഡി മ്യൂ‌സ് ഉപയോഗിച്ചിരുന്ന തോക്കാണ് ലേലത്തിന് വയ്ക്കുന്നത്. മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയാണ് ഇതിന് കണക്കാക്കുന്ന വില. തോക്ക് അസാധാരണമെന്നത് പോലെ തന്നെ അതിന്റെ ഉടമയായിരുന്ന ലേഡി മ്യൂ‌സിന്റെ ജീവിതവും അസാധാരണമായിരുന്നു. ധനികനായ ഭര്‍ത്താവിനൊപ്പം ആഡംബരപൂര്‍ണമായ ജീവിതം നയിച്ചിരുന്നുവെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാരെ പോലെ തന്നെ ചുറ്റുമുള്ള സമൂഹവും അവളെ അത്രകണ്ട് അംഗീകരിച്ചിരുന്നില്ല, അവളുടെ വിവാഹത്തിന് മുമ്പുള്ള ജീവിതം തന്നെയായിരുന്നു അതിന് കാരണം. 

ലേഡി മ്യൂസിന്റെ ജീവിതം- ഒറ്റദിവസം ​കൊണ്ട് ബാർജോലിക്കാരിയിൽ നിന്നും ധനികയിലേക്ക്

1847 -ലാണ് വലേറി ലാംഗ്ഡണ്‍ ജനിക്കുന്നത്. ഒരിക്കല്‍ താനൊരു നടിയായിരുന്നുവെന്നാണ് വലേറി അവകാശപ്പെടുന്നതെങ്കിലും ബാര്‍മെയ്ഡായി മാറുന്നതിന് മുമ്പ് ഒരു സീസണില്‍ മാത്രമാണ് അവര്‍ സ്റ്റേജില്‍ അഭിനയിച്ചതെന്നാണ് കരുതുന്നത്. പിന്നീട് അവള്‍ ബാര്‍മെയ്ഡായും ബാഞ്ചോ വായനക്കാരിയായും ലൈംഗികത്തൊഴിലാളിയായും ജോലി നോക്കി. 

ബ്രിട്ടണിലെ തന്നെ ഏറ്റവും വലിയ മദ്യ നിര്‍മ്മാതാക്കളായിരുന്നു സര്‍ ഹെന്റിയുടെ കുടുംബം. 1764 -ലാണ് മ്യൂസിന്റെ കമ്പനി ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അവിടെയുണ്ടായിരുന്ന ഏറ്റവും പ്രശസ്തമായ കമ്പനിയായിരുന്നു ഇത്. 1999 വരെ ഇത് പ്രവര്‍ത്തിച്ചു. വലേറിയേക്കാള്‍ ഒമ്പത് വയസിന് മൂത്തതായിരുന്നു അയാള്‍. ഹൃദയാകൃതിയിലുള്ള അവളുടെ മുഖവും ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകളും അയാളെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെയാണ് കണ്ടുമുട്ടി അധികം വൈകുന്നതിന് മുമ്പ് തന്നെ അവർ വിവാഹിതരാവുന്നതും അവൾ അയാളുടെ സമ്പന്നമായ ജീവിതത്തിന്റെ ഭാ​ഗമാവുന്നതും. 

life of Valerie Susan Meux

1881 -ല്‍ മികച്ച അമേരിക്കന്‍ കലാകാരനായ ജെയിംസ് അബോട്ട് മക്‌നീല്‍ വിസ്ലര്‍ അവളെ മൂന്ന് തവണ വരച്ചു. വിസ്ലറുടെ അവളുടെ ആദ്യ ഛായാചിത്രം - ഹാര്‍മണി ഇന്‍ പിങ്ക് ആന്റ് ഗ്രേ: പോര്‍ട്രെയിറ്റ് ഓഫ് ലേഡി മ്യൂസ് എന്ന ചിത്രം ഇപ്പോള്‍ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലെ ഫ്രിക് കളക്ഷനിലാണുള്ളത്. അവളുടെ രണ്ടാമത്തെ വിസ്ലര്‍ ഛായാചിത്രം, അറേഞ്ച്‌മെന്റ് ഇന്‍ ബ്ലാക്ക്: ലേഡി മ്യൂ‌സ്, ഹവായിയിലെ ഹോണോലുലു മ്യൂസിയം ഓഫ് ആര്‍ട്ടിലാണുള്ളത്. മൂന്നാമത്തെ ചിത്രമായ പോര്‍ട്രെയിറ്റ് ഓഫ് ലേഡി മ്യൂസിത്തുമ്പോഴേക്കും വിസ്ലറിന് മതിയായിരുന്നു. പോസ് ചെയ്യേണ്ടിവന്നതില്‍ അവള്‍ പരാതിപ്പെട്ടപ്പോള്‍ അയാള്‍ അവളെ ശകാരിച്ചു. അവള്‍ തിരികെയും കലഹിക്കുകയാണുണ്ടായത്. അയാള്‍ ആ ഛായാചിത്രം നശിപ്പിച്ചു. എന്നാല്‍, ലേഡി മ്യൂസ് തിരക്കിലായതിനാല്‍ത്തന്നെ അതിന്റെ പിന്നാലെ പോയതുമില്ല. ഭര്‍ത്താവിന്റെ സമ്പത്തും എസ്റ്റേറ്റും മറ്റും നോക്കിനടത്തുന്ന തിരക്കിലായിരുന്നു അവള്‍. 

ലേഡി മ്യൂസ് ബുദ്ധിമതിയും സമര്‍ത്ഥയുമായിരുന്നു. ആയിരത്തിയെഴുന്നൂറോളം ഈജിപ്ഷ്യന്‍ വസ്തുക്കള്‍ അവള്‍ ശേഖരിച്ചിട്ടുണ്ടായിരുന്നു. അത് ബ്രിട്ടീഷ് മ്യൂസിയത്തിന് നല്‍കാന്‍ അവള്‍ ആഗ്രഹിച്ചുവെങ്കിലും മ്യൂസിയം അത് നിരസിക്കുകയാണുണ്ടായത്. ക്രിസ്റ്റഫര്‍ റെന്റെ ഏറ്റവും മികച്ച കെട്ടിടങ്ങളിലൊന്നായ ടെമ്പിള്‍ ബാര്‍ വാങ്ങി തിയോബാള്‍ഡ്സിലെ ഒരു ഗേറ്റ്ഹൗസാക്കി മാറ്റുക എന്നതായിരുന്നു ലേഡി മ്യൂസിന്റെ ഏറ്റവും വലിയ പ്രവൃത്തികളിലൊന്ന്. ഫ്ളീറ്റ് സ്ട്രീറ്റിലെ വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്ന് ലണ്ടന്‍ നഗരത്തിലേക്കുള്ള പ്രവേശന കവാടമായി 1672 -ല്‍ റെന്‍ ടെമ്പിള്‍ ബാര്‍ നിര്‍മ്മിച്ചു. ചാള്‍സ് ഒന്നാമന്‍, ജെയിംസ് ഒന്നാമന്‍, ചാള്‍സ് രണ്ടാമന്‍ എന്നിവരുടെ പ്രതിമകള്‍ കൊണ്ട് അലങ്കരിച്ച ഇത് ലണ്ടനിലെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നാണ്. 

1878 ആയപ്പോഴേക്കും ഗേറ്റ്‍വേ ലണ്ടനിലെ ഗതാഗതത്തിന് വളരെ ഇടുങ്ങിയതായിരുന്നു. അതിനാല്‍ത്തന്നെ അതില്‍ നിന്നും കല്ലുകളും മറ്റും നീക്കം ചെയ്യുകയും ലേഡി മ്യൂസിന്റെ നിര്‍ദ്ദേശപ്രകാരം എത്തിക്കുകയും സൂക്ഷിക്കുകയും ചെയ്തു. അവിടെ, എസ്റ്റേറ്റിന്റെ കവാടമായി റെന്‍ ഇത് സ്ഥാപിക്കുകയും അതിന്റെ പൂര്‍ത്തീകരണം ആഘോഷിക്കാന്‍ മനോഹരമായ ഒരു ഗാര്‍ഡന്‍ പാര്‍ട്ടി തന്നെ സംഘടിപ്പിക്കുകയും ചെയ്തു. വിന്‍സ്റ്റണ്‍ ചര്‍ച്ചിലും വെയില്‍സ് രാജകുമാരനും ഇവിടെ പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. 

life of Valerie Susan Meux

മ്യൂസിനൊപ്പം ജീവിച്ച് തുടങ്ങിയപ്പോഴും തിയറ്ററുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നില്ല അവള്‍. സ്ഥിരമായി നാടകം കാണാന്‍ പോകുമായിരുന്നു. എന്നാല്‍, ഒരിക്കല്‍ പ്രശസ്ത അമേരിക്കന്‍ നടി ബ്രൗണ്‍ പോട്ടറുമായി ഒരു അസ്വാരസ്യം ഉടലെടുത്തു. ലേഡി മ്യൂ‌സ് ഒരിക്കലും സ്വസ്ഥമായിരിക്കില്ലെന്ന് പോട്ടര്‍ പ്രഖ്യാപിച്ചു. ഏതായാലും പിന്നീട് സര്‍ ഹെന്റി അസുഖബാധിതനായി, ലേഡി മ്യൂസാകട്ടെ ഒരു നഴ്‌സിനെപോലെ അയാളെ പരിചരിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. കുട്ടികളില്ലാത്തത് എന്നും ലേഡി മ്യൂ‌സിന് വേദനയായിരുന്നു. അങ്ങനെയാണ് അവൾ കൂടുതലായി പന്തയക്കുതിരകളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത്. 1900 -ല്‍ സര്‍ ഹെന്റി മരിച്ചപ്പോള്‍ 44 വയസ്സ് മാത്രം പ്രായമുള്ള അവള്‍ വളരെയധികം സമ്പന്നയായിരുന്നു. മദ്യവില്‍പ്പനശാലയും വീടുകളും പന്തയക്കുതിരകളെയും മറ്റും അവള്‍ക്ക് അവകാശമായി ലഭിച്ചു. 

ബോയര്‍ യുദ്ധസമയത്ത് തന്റെ സമ്പത്തില്‍ നിന്നും വലിയ തുക ചെലവഴിച്ച് അവള്‍ സഹായം ചെയ്തിരുന്നു. ലേഡിസ്മിത്തിലെ നേവല്‍ ബ്രിഗേഡിന്റെ കമാന്‍ഡറായിരുന്ന സര്‍ ഹെഡ്വര്‍ത്ത് ലാംപ്ടണ്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയപ്പോള്‍, ലേഡി മ്യൂ‌സിനെ വിളിച്ച് അവളുടെ സഹായത്തിന് നന്ദി പറഞ്ഞു. അവൾക്ക് അയാളിൽ ആകർഷണം തോന്നിയിരുന്നു. പിന്നീട് അവളെ അയാളോടൊപ്പം കൊണ്ടുപോയി. അവള്‍ അയാളെ അവളുടെ എസ്റ്റേറ്റിന്റെ മുഖ്യ കാര്യക്കാരനാക്കി. ലാംപ്ടണിന്റെ സെക്കന്‍ഡ് നെയിം മാറ്റി മ്യൂസ് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. 1910 ല്‍ 63- ാം വയസ്സില്‍ ലേഡി മ്യൂസ് എന്ന വലേറിയ മരിച്ചു.

ഒറ്റദിവസം കൊണ്ട് സമ്പന്നതയിലേക്ക് വന്നയാളായിരുന്നു വലേറിയ. സമൂഹം എന്ത് പറയുന്നുവെന്നത് അവളൊരിക്കലും കാര്യമാക്കിയിരുന്നില്ല. അവൾ അവളുടെ ജീവിതം ആസ്വദിച്ച് ജീവിക്കുകയായിരുന്നു. 

 

Follow Us:
Download App:
  • android
  • ios