ലംബോർഗിനിക്ക് വേണ്ടി 33 ദിവസം ഉപവാസം, ഒടുവിൽ ആശുപത്രിയിൽ...
എന്നാൽ, അയാൾ സ്വപ്നം കണ്ടപോലെയൊന്നുമല്ല കാര്യങ്ങൾ നടന്നത്. അയാളുടെ ടാർഗറ്റ് 40 ദിവസമായിരുന്നുവെങ്കിലും, അത്രയും ദിവസം പിടിച്ച് നില്ക്കാൻ അയാൾക്കായില്ല.
ആളുകൾ ഭക്തി മൂത്ത് പല സാഹസങ്ങളും ചെയ്യുന്നതായി കാണാം. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ പ്രാർത്ഥനയിലൂടെ പരിഹരിക്കാൻ ചിലർ ശ്രമിക്കാറുണ്ട്. താൻ പാതി ദൈവം പാതി എന്നാണല്ലോ? എന്നാൽ, എല്ലാം ദൈവത്തിന്റെ കൈകളിൽ ഏൽപിച്ച് വെറുതെ ഇരുന്നു പ്രശ്നപരിഹാരം തേടുന്നവരുമുണ്ട്. ഇവിടെ അങ്ങനെ ഒരാൾ ഒരു ലംബോർഗിനി സ്പോർട്സ് കാർ ലഭിക്കുമെന്ന ധാരണയിൽ തുടർച്ചയായി 40 ദിവസം ഉപവസിക്കാൻ തീരുമാനിച്ചു. എന്നാൽ 33 -ാമത്തെ ദിവസമായപ്പോഴേക്കും മൃതപ്രാണനായ അയാളെ ഒടുവിൽ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സിംബാബ്‌വെയിലെ ബിന്ദുരയിലെ റൈസൻ സെയിന്റ്സ് ചർച്ചിലെ യൂത്ത് ലീഡർ മാർക്ക് മുറാഡ്‌സിറയാണ് ഈ സാഹസത്തിന് ഒരുങ്ങിയത്. അടുത്തിടെ ഒരു ലംബോർഗിനി സ്പോർട്സ് കാർ ആഗ്രഹിച്ച ആ 27 -കാരൻ തുടർച്ചയായി 40 രാവും പകലും ഉപവസിച്ചാൽ തന്റെ ആഗ്രഹം ദൈവം സാധിപ്പിച്ചു തരുമെന്ന ധാരണയിൽ ഉപവസിക്കാൻ തുടങ്ങി. 200,000 ഡോളർ കൊടുത്ത് സ്വന്തമായി ഒരു കാർ വാങ്ങാൻ തൊഴിൽരഹിതനായ അയാളുടെ കൈയിൽ പണമുണ്ടായില്ല. തുടർന്ന് തന്റെ കാമുകിക്ക് വേണ്ടി ആ കാർ സ്വന്തമാക്കാൻ അയാൾ കണ്ടെത്തിയ മാർഗമാണ് ഉപവാസം. നാട്ടിൽ നിന്നാൽ പ്രലോഭനങ്ങളിൽ വീണ്, ഉപവാസം തെറ്റുമോ എന്ന് ഭയന്ന അയാൾ ഒരു വിദൂര പർവത പ്രദേശത്തേയ്ക്ക് പോയി. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ഭക്ഷണം കഴിക്കാതെ അയാൾ അവിടെ കഴിഞ്ഞു.
എന്നാൽ, അയാൾ സ്വപ്നം കണ്ടപോലെയൊന്നുമല്ല കാര്യങ്ങൾ നടന്നത്. അയാളുടെ ടാർഗറ്റ് 40 ദിവസമായിരുന്നുവെങ്കിലും, അത്രയും ദിവസം പിടിച്ച് നില്ക്കാൻ അയാൾക്കായില്ല. ദിവസങ്ങൾ കഴിയുന്തോറും അയാൾ ദുർബലനായിത്തീർന്നു. ഒടുവിൽ അയാളുടെ സുഹൃത്തുക്കളാണ് അയാളെ ആശുപതിയിൽ എത്തിച്ചത്. തുടർന്ന് അയാളുടെ കഥ പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് ആളുകൾക്കിടയിൽ കാട്ടുതീ പോലെ പടർന്നു. ഒടുവിൽ ആളുകൾ സംഭാവന ചെയ്യാൻ തുടങ്ങി, കാർ വാങ്ങാനല്ല. മറിച്ച് ആശുപത്രി ബില്ലടക്കാൻ. ആളുകളുടെ കാരുണ്യം കൊണ്ടാണ് അയാൾക്ക് ആശുപത്രിയിൽ ചികിത്സ ലഭിച്ചത്. അതേസമയം ജോലിയില്ലാത്ത അയാൾ ഒരു ജോലി കിട്ടാനായി ഉപവാസം കിടന്നിരുന്നതെങ്കിൽ പിന്നെയും കാര്യമുണ്ടായിരുന്നു എന്നാണ് സഭാ നേതാവ് ബിഷപ്പ് മാവുരു അഭിപ്രായപ്പെട്ടത്.
(ചിത്രം പ്രതീകാത്മകം)
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona