വിനോദയാത്രയ്ക്കിടെ ഷൂട്ടിംഗ് റേഞ്ചിൽ നിന്നും കിട്ടിയത് ബുള്ളറ്റ്, കൈവശം വച്ചതിന് 7 ലക്ഷം പിഴ
തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനായി ക്രൂയിസിൽ കയറാനെത്തിയ ടൈലറെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. കാരണം മറ്റൊന്നുമായിരുന്നില്ല ബാഗിൽ സൂക്ഷിച്ചിരുന്ന ആ രണ്ട് 9 എംഎം ബുള്ളറ്റുകൾ അവർ കണ്ടെത്തി.
![man keeping bullet from shooting range fined rs 7 lakh man keeping bullet from shooting range fined rs 7 lakh](https://static-ai.asianetnews.com/images/01hz4m5rdens0bzm6s212pzfvd/new-project--8-_363x203xt.jpg)
വിനോദയാത്രയ്ക്കായി എവിടെയെങ്കിലും പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിർബന്ധമായും സ്ഥലത്തിൻ്റെ നിയമങ്ങളും നിയന്ത്രണങ്ങളും നിങ്ങൾ അറിഞ്ഞിരിക്കണം. യാത്ര ആസൂത്രണം ചെയ്യുന്നതിനു മുമ്പ് തന്നെ അവയെക്കുറിച്ച് നന്നായി വായിക്കുകയും അന്വേഷിക്കുകയും വേണം. ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. അടുത്തിടെ നടന്ന സമാനമായ സംഭവത്തിൽ ഒരു യുഎസ് പൗരന് പിഴയായി അടയ്ക്കേണ്ടി വന്നത് ഏഴുലക്ഷം രൂപയാണ്.
ബ്രിട്ടനിലെ ടർക്ക് ആന്റ് കൈക്കോസ് ദ്വീപ് കാണാനെത്തിയ യുഎസിൽ നിന്നുള്ള ടൈലർ വെയ്ൻറിച്ചിനാണ് ചെറിയൊരു അബദ്ധം വലിയൊരു വിനയായി തീർന്നത്. ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷമാണ് ടൈലർ ടർക്ക് ആന്റ് കൈക്കോസ് ദ്വീപ് കാണാനായി സുഹൃത്തുക്കളോടൊപ്പം അവിടെയെത്തിയത്. ദ്വീപ് മുഴുവൻ ചുറ്റിനടന്ന അവരുടെ സംഘം അവിടുത്തെ ഒരു ഷൂട്ടിംഗ് റേഞ്ചിലേക്കും പോയി. അവിടെ വെച്ച് തനിക്ക് ലഭിച്ച രണ്ട് ബുള്ളറ്റുകൾ ടൈലർ തിരികെ നൽകാതെ തന്റെ ബാഗിൽ തന്നെ സൂക്ഷിച്ചു. പക്ഷേ, അതൊരു ഊരാക്കുടുക്കായി മാറുമെന്ന് അയാൾ കരുതിയിരുന്നില്ല.
തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനായി ക്രൂയിസിൽ കയറാനെത്തിയ ടൈലറെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. കാരണം മറ്റൊന്നുമായിരുന്നില്ല ബാഗിൽ സൂക്ഷിച്ചിരുന്ന ആ രണ്ട് 9 എംഎം ബുള്ളറ്റുകൾ അവർ കണ്ടെത്തി. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. വിഷയം കോടതിയിലെത്തിയപ്പോൾ 9,000 ഡോളർ, അതായത് ഏകദേശം 7.5 ലക്ഷം രൂപ പിഴ ചുമത്തി. മാത്രമല്ല, അടുത്ത മൂന്നാഴ്ചത്തേക്ക് കോടതി തടങ്കലിൽ കഴിയാനും വിധിച്ചു. മുഴുവൻ പിഴയും അടച്ചതിന് ശേഷം മാത്രമേ ദ്വീപ് വിടാൻ കഴിയൂ എന്നും കോടതി പറഞ്ഞു.
ബ്രിട്ടീഷ് നിയമമനുസരിച്ച്, ടർക്‌സ്, കെയ്‌കോസ് ദ്വീപുകളിൽ ആരെങ്കിലും തോക്കോ അതിൻ്റെ വെടിയുണ്ടകളോ കൈവശം സൂക്ഷിച്ചാൽ അയാൾക്ക് കുറഞ്ഞത് 12 വർഷം വരെ തടവ് ലഭിക്കാം. ലക്ഷക്കണക്കിന് രൂപ പിഴയും ചുമത്തിയേക്കാം. ബ്രിട്ടനിലെ തുടർച്ചയായ വെടിവയ്പ്പ് സംഭവങ്ങൾക്കിടയിലാണ് ഭരണകൂടം ഈ നിയമം കൊണ്ടുവന്നത്.
എന്നിരുന്നാലും, ഇതുവരെ ഒരു വിനോദസഞ്ചാരിയ്ക്കും ഇത്രയും നീണ്ട ശിക്ഷ ലഭിച്ചിട്ടില്ല. ടൈലറിന് മുമ്പ്, നാല് അമേരിക്കൻ വിനോദസഞ്ചാരികളും സമാനമായ സാഹചര്യത്തിൽ കുടുങ്ങിയിരുന്നു. അന്ന് അവർക്ക് അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെ പിഴ ചുമത്തിയിരുന്നു.