സൂക്ഷിക്കുക, ഫോൺ മോഷ്ടിക്കപ്പെട്ട് മിനിറ്റുകൾ മാത്രം, യുവാവിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത് 42,000 രൂപ!
മറ്റൊരു ഫോണും സിം കാർഡും വാങ്ങിയ ശേഷമാണ് ഘോഷ് തന്റെ പണം നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയുന്നത്. പിന്നാലെ, ഇയാൾ രണ്ട് പരാതികൾ നൽകി.
കൊൽക്കത്തയിൽ നിന്നുമുള്ള ഒരു യുവാവിന് തന്റെ ഫോൺ മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത് 42,000 രൂപ. രാത്രിയിൽ അധികം ആളുകളില്ലാത്ത ഒരു ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവാവ്. യാത്രക്കിടയിൽ അയാൾക്ക് തന്റെ ഫോൺ നഷ്ടപ്പെട്ടു. എന്നാൽ, അവിടം കൊണ്ടും തീർന്നില്ല, ഫോൺ മോഷ്ടിക്കപ്പെട്ട് വെറും മിനിറ്റുകൾക്കുള്ളിലാണ് ഇയാളുടെ അക്കൗണ്ടിൽ നിന്നും 42,000 രൂപ നഷ്ടപ്പെട്ടത്.
മോഷ്ടിക്കപ്പെട്ട ഫോണിൽ യുപിഐ ആപ്പുകൾ ഉണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, കെസ്റ്റോപൂർ നിവാസിയായ ശങ്കർ ഘോഷ് എന്നയാൾക്കാണ് തന്റെ ഫോണും പണവും നഷ്ടപ്പെട്ടത്. താൻ ബെഹാലയിലെ ജോലിസ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. ഫോണിൽ ഒരു മെസ്സേജ് ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന സമയത്താണ് ഫോൺ മോഷ്ടിക്കപ്പെടുന്നത്. മോഷ്ടാവ് ബസിന്റെ പുറത്ത് നിൽക്കുകയായിരുന്നു. പെട്ടെന്ന് അയാൾ ഫോണും തട്ടിപ്പറിച്ചു കൊണ്ട് ഓടി. തനിക്ക് എന്തെങ്കിലും പ്രതികരിക്കാൻ പോലും സാധിക്കുന്നതിന് മുമ്പായിരുന്നു അയാൾ ഫോണും കൊണ്ട് പോയത്. 15 മിനിറ്റിനുള്ളിൽ തന്റെ അക്കൗണ്ടിൽ നിന്നും 42,000 രൂപയും നഷ്ടപ്പെട്ടു എന്നാണ് ഘോഷ് പറഞ്ഞത്.
മറ്റൊരു ഫോണും സിം കാർഡും വാങ്ങിയ ശേഷമാണ് ഘോഷ് തന്റെ പണം നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയുന്നത്. പിന്നാലെ, ഇയാൾ രണ്ട് പരാതികൾ നൽകി. ഒന്ന് ഫോൺ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ടും രണ്ട് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതുമായി ബന്ധപ്പെട്ടും. താൻ തന്റെ ഫോണിൽ പാസ്‍വേഡുകൾ ഒന്നും തന്നെ സേവ് ചെയ്തിട്ടില്ല, അതിനാൽ ഫോൺ ഹാക്ക് ചെയ്തിട്ടുണ്ടാകുമെന്ന് സംശയിക്കുന്നു എന്നും ഘോഷ് പറഞ്ഞു. എന്നാൽ, ബാങ്ക് പറയുന്നത് പിൻ നമ്പർ കൃത്യമായി രേഖപ്പെടുത്തിയാണ് പണം പിൻവലിച്ചത് എന്നാണ് ബാങ്കിന്റെ പ്രാഥമിക വിശകലനത്തിൽ നിന്നും മനസിലാവുന്നത് എന്നാണ്.
അതേസമയം ഈ പ്രദേശത്ത് വലിയ തോതിൽ ഫോൺ തട്ടിപ്പറിക്കുന്നത് വർധിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: