തന്റെ ആദ്യത്തെ സൗത്ത് ഇന്ത്യ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നോർത്ത് ഇന്ത്യയിൽ ജീവിച്ച ഒരു 27-കാരൻ. സൗത്ത് ഇന്ത്യ ശാന്തവും വൃത്തിയുള്ളതും തിരക്കുകൾ കുറഞ്ഞതുമാണെന്നും ഇവിടുത്തെ മനുഷ്യർ കൂടുതൽ അച്ചടക്കമുള്ളവരാണെന്നുമാണ് യുവാവിന്‍റെ നിരീക്ഷണം.
സൗത്ത് ഇന്ത്യ പലപ്പോഴും നോർത്ത് ഇന്ത്യയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പറയാറുണ്ട്. സംസ്കാരത്തിന്റെ കാര്യത്തിലാണെങ്കിലും വൃത്തിയുടെ കാര്യത്തിലാണെങ്കിലും ഒക്കെ അതെ. അതുപോലെ, നോർത്ത് ഇന്ത്യയിൽ ജീവിച്ച ഒരു 27-കാരൻ സൗത്ത് ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സൗത്ത് ഇന്ത്യ ശാന്തവും വൃത്തിയുള്ളതും തിരക്കുകൾ കുറഞ്ഞതുമാണെന്നാണ് പേഴ്‌സണൽ ബ്രാൻഡിംഗ് സ്ട്രാറ്റജിസ്റ്റായ അവിജീത് എക്സിൽ (ട്വിറ്റർ) കുറിച്ചിരിക്കുന്നത്.
'ചെന്നൈയിൽ ഇപ്പോൾ ലാൻഡ് ചെയ്തതേയുള്ളൂ. ഡെൽഹിയിൽ നിന്നൊക്കെ ഒരുപാട് വ്യത്യാസമുണ്ട് ഇവിടെ. എന്റെ 27 വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായാണ് ഞാൻ സൗത്ത് ഇന്ത്യയിലേക്ക് വരുന്നത്' എന്നാണ് യുവാവ് പറയുന്നത്.
പോസ്റ്റ് പൂർണമായും വായിക്കാം;
ചെന്നൈയിൽ ഇപ്പോൾ ലാൻഡ് ചെയ്തതേയുള്ളൂ. ഡെൽഹിയിൽ നിന്നൊക്കെ ഒരുപാട് വ്യത്യാസമുണ്ട് ഇവിടെയെന്ന് പറയാതിരിക്കാൻ വയ്യ. 27 വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായാണ് ഞാൻ ദക്ഷിണേന്ത്യയിലേക്ക് വരുന്നത്. ഇതിനുമുമ്പ് മുംബൈയ്ക്കപ്പുറം പോയിട്ടേയില്ല. അതുകൊണ്ട് തന്നെ ഇവിടെയുള്ള ഓരോ അനുഭവവും എനിക്ക് പുതിയതായിരിക്കും , നല്ലതായാലും, ചീത്തയായാലും, മോശമായാലും.
എന്റെ ആദ്യത്തെ നിരീക്ഷണം ഇവിടുത്തെ ശാന്തരായ മനുഷ്യരാണ്. ആളുകൾ ഒന്നിലും അത്ര തിരക്ക് കൂട്ടുന്നില്ല. നല്ല തിരക്കുണ്ടായിട്ടും എല്ലാവരും വളരെ റിലാക്സ്ഡ് ആണ്. പരസ്പരം മുട്ടാതെയും മറ്റും ഒരേ വരിയിലൂടെ അവർ പതുക്കെ നടന്നുപോകുന്നു.
മാത്രമല്ല, ഇന്നലെ രാവിലെ ഞാൻ പോയ ഭോപ്പാലുമായി താരതമ്യം ചെയ്യുമ്പോൾ റെയിൽവേ സ്റ്റേഷന്റെ അകവും പുറവും വളരെ വൃത്തിയുള്ളതായി തോന്നി.
ക്യാബ് ഡ്രൈവർമാരെ അവർക്കായി നിശ്ചയിച്ചിട്ടുള്ള വരിക്ക് അപ്പുറത്തേക്ക് വരാൻ അനുവദിക്കുന്നില്ല. അവർ ഒരു തവണ ചോദിക്കും, നമ്മൾ വേണ്ടെന്ന് പറഞ്ഞാൽ പിന്നെ വാശിപിടിക്കാനോ വിലപേശാനോ നിൽക്കാതെ അവർ അവിടുന്ന് പോകും.
മൊത്തത്തിൽ, തികച്ചും അച്ചടക്കമുള്ളതാണ് ആദ്യത്തെ മണിക്കൂർ!
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി വന്നത്. നിരവധിപ്പേരാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് സത്യമാണ് എന്ന് സ്വന്തം അനുഭവങ്ങളിലൂടെ സ്ഥിരീകരിച്ചത്.
