ബിസിനസ് ട്രിപ്പ് പോയപ്പോൾ സഹപ്രവർത്തകയെ ചുംബിക്കണം, യുവാവ് പറഞ്ഞ ന്യായീകരണം കേട്ട് രോഷംകൊണ്ട് സോഷ്യൽ മീഡിയ
'നാണമില്ലാത്തയാൾ' എന്നാണ് സോഷ്യൽ മീഡിയ വുവിനെ വിശേഷിപ്പിച്ചത്. 'റൊമാന്റിക്കായിട്ടുള്ള നഗരത്തിൽ ചെല്ലുമ്പോൾ എങ്ങനെയാണ് സഹപ്രവർത്തകയെ അനുവാദം കൂടാതെ കയറിപ്പിടിക്കാൻ തോന്നുന്നത്' എന്നായിരുന്നു നെറ്റിസൺസിന്റെ ചോദ്യം.
![man tried to kiss colleague in business trip says paris capital of romance aroused him rlp man tried to kiss colleague in business trip says paris capital of romance aroused him rlp](https://static-ai.asianetnews.com/images/01hnpnkm2dr1x1tnebhj2njn1n/new-project_363x203xt.jpg)
ബിസിനസ് ട്രിപ്പിനിടെ സഹപ്രവർത്തകയെ ചുംബിക്കാൻ ശ്രമിച്ച ശേഷം ഇതിനെ ന്യായീകരിച്ചുകൊണ്ട് യുവാവിന്റെ വിചിത്രമായ വാദം. ചൈനയിൽ നിന്നുള്ള വു എന്ന യുവാവ് പാരീസിൽ ബിസിനസ് ട്രിപ്പിന് പോയപ്പോഴാണ് തന്റെ സഹപ്രവർത്തകയെ ചുംബിക്കാൻ ശ്രമിച്ചത്. സഹപ്രവർത്തകയ്ക്ക് നേരെ ശാരീരികാതിക്രമം നടത്തിയതിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
'പാരീസ് റൊമാൻസിന്റെ നഗരമാണ് അതിനാലാണ് താൻ സഹപ്രവർത്തകയെ ചുംബിക്കാൻ ശ്രമിച്ചത്' എന്നാണ് ഇയാൾ താൻ നടത്തിയ അതിക്രമങ്ങൾക്ക് യാതൊരു ലജ്ജയും കൂടാതെ നൽകുന്ന വിശദീകരണം. വു എന്നാണ് ഇയാളുടെ പേര്. ബിസിനസ് ട്രിപ്പിന് പോയപ്പോൾ ഇയാൾ സഹപ്രവർത്തകയെ ചുംബിക്കാൻ ശ്രമിച്ചു. എന്നാൽ, അവർ അതിനെ എതിർത്തു. പിന്നാലെ ഹോട്ടൽ മുറിയിൽ വെച്ച് തന്റെ കൈത്തണ്ടയിലും കണങ്കാലിലും ഇയാൾ പിടിച്ചു എന്നാണ് സഹപ്രവർത്തകയുടെ പരാതി.
കമ്പനിയുടെ ഹാൻഡ്ബുക്കിൽ പറയുന്ന പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചു എന്ന് കാണിച്ച് തിരികെ എത്തിയ ഉടനെ തന്നെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. രണ്ട് മാസത്തിന് ശേഷം, വു ലേബർ ആർബിട്രേഷന് പരാതി നൽകി. 72 ലക്ഷം നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. എന്നാൽ, അപേക്ഷ തള്ളിപ്പോയി. കമ്പനിക്കെതിരെ കേസ് കൊടുക്കാനുള്ള ഇയാളുടെ ശ്രമവും പരാജയപ്പെട്ടു.
2016 -ലാണ് യുവാവ് സഹപ്രവർത്തകയ്ക്ക് നേരെ ശാരീരികാതിക്രമം നടത്തിയത്. കേസിൻ്റെ പുതിയ വിശദാംശങ്ങൾ ജനുവരി 18 -ന് 'ഷാങ്ഹായ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ്' തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ വെളിപ്പെടുത്തുകയായിരുന്നു. 'ലൈംഗിക പീഡനം' എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും ഫെഡറേഷൻ വ്യക്തമാക്കി.
'നാണമില്ലാത്തയാൾ' എന്നാണ് സോഷ്യൽ മീഡിയ വുവിനെ വിശേഷിപ്പിച്ചത്. 'റൊമാന്റിക്കായിട്ടുള്ള നഗരത്തിൽ ചെല്ലുമ്പോൾ എങ്ങനെയാണ് സഹപ്രവർത്തകയെ അനുവാദം കൂടാതെ കയറിപ്പിടിക്കാൻ തോന്നുന്നത്' എന്നായിരുന്നു നെറ്റിസൺസിന്റെ ചോദ്യം.
ചൈനയിൽ സ്ത്രീകൾ ഇപ്പോൾ നിരന്തരം തങ്ങൾക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങൾക്ക് നേരെ ശബ്ദമുയർത്തുന്നുണ്ട്. 2017 ഓടെ മീ ടൂ മൂവ്മെന്റും (#MeToo) രാജ്യത്ത് ശക്തി പ്രാപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം