ഇതിലും വലിയൊരു കടല്‍ ഭൂമിക്കുള്ളില്‍? വലിപ്പം മൂന്നിരട്ടി! ജലം സ്പോഞ്ച് രൂപത്തില്‍ !
ഉള്‍ക്കാമ്പിലെ "റിംഗ്‌വുഡൈറ്റ്" (ringwoodite) എന്നറിയപ്പെടുന്ന പാറയിൽ 400 മൈൽ (643 കിലോമീറ്റര്‍) ഭൂഗർഭജലം സംഭരിച്ചിരിക്കുന്നതായിട്ടാണ് പഠനങ്ങള്‍ പറയുന്നത്.
മനുഷ്യന് ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് ഭൂമിക്ക് പുറത്ത് മറ്റൊരു വാസയോഗ്യമായ സ്ഥലത്തെ കുറിച്ചുള്ള അന്വേഷണത്തിനാലാണ് മനുഷ്യന്‍. എന്നാല്‍, ഇന്നും ഭൂമിയെ കുറിച്ചോ സൗരയൂഥത്തെ കുറിച്ചോ കാര്യമായ അറിവുകളൊന്നും മനുഷ്യന് ഇല്ലെന്നാണ് യാഥാര്‍ത്ഥ്യം. ഓരോ ദിവസവും ഇതുവരെ അറിഞ്ഞതില്‍ നിന്നും വ്യത്യസ്തവും അത്ഭുതപ്പെടുത്തുന്നതുമായ ശാസ്ത്രവസ്തുതകളാണ് പുറത്ത് വരുന്നത്. ഭൂമിക്ക് നേരെ വരുന്ന ഉല്‍ക്കയെയും സൂര്യനിലെ വലിയ ദ്വാരത്തെ കുറിച്ചും 375 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇല്ലാതായ, എന്നാല്‍ വീണ്ടും കണ്ടെത്തിയ ഭൂഖണ്ഡത്തെ കുറിച്ചുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത് ഭൂമിയുടെ പുറംതോടിനുള്ളിലായി ഉപരിതലത്തിലെ സമുദ്രത്തില്‍ ഉള്ളതിനേക്കാള്‍ ജലം ഉള്‍ക്കൊള്ളുന്ന ഒരു വലിയ സമുദ്രം ഒളിഞ്ഞിരിക്കുന്നുവെന്നതാണ്.
ഉള്‍ക്കാമ്പിലെ "റിംഗ്‌വുഡൈറ്റ്" (ringwoodite) എന്നറിയപ്പെടുന്ന പാറയിൽ 400 മൈൽ (643 കിലോമീറ്റര്‍) ഭൂഗർഭജലം സംഭരിച്ചിരിക്കുന്നതായിട്ടാണ് പഠനങ്ങള്‍ പറയുന്നത്. നേരത്തെയും സമാന കണ്ടെത്തല്‍ ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത് അലബാമ സർവകലാശാലയുടെ (University of Alabama) നേതൃത്വത്തില്‍ നടന്ന ഒരു പഠനത്തിലൂടെയാണ് അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഈ ജലം ദ്രാവകമോ, ഖരമോ, വാതക രൂപത്തിലോ അല്ല. മറിച്ച് നാലാമത്തെ അവസ്ഥയായായ സ്പോഞ്ച് പോലെയുള്ള അവസ്ഥയിൽ ആവരണ പാറയ്ക്കുള്ളിൽ വെള്ളം സംഭരിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.
'താഴത്തെ ആവരണത്തിന്‍റെ മുകൾഭാഗത്ത് നിർജ്ജലീകരണം ഉരുകുന്നത്' (‘Dehydration melting at the top of the lower mantle’) എന്ന ശാസ്ത്രീയ പ്രബന്ധം 2014 ലാണ് പ്രസിദ്ധീകരിച്ചത്. "റിംഗ് വുഡൈറ്റ് ഒരു സ്പോഞ്ച് പോലെയാണ്, വെള്ളം കുതിർക്കുന്നു, ഹൈഡ്രജനെ ആകർഷിക്കാനും ഇതുവഴി വെള്ളം ശേഖരിക്കാനും അനുവദിക്കുന്ന റിംഗ് വുഡൈറ്റിന്‍റെ ക്രിസ്റ്റൽ ഘടനയിൽ വളരെ പ്രത്യേകതയുണ്ട്," എന്ന് ജിയോഫിസിസ്റ്റായ സ്റ്റീവ് ജേക്കബ്സെൻ 2014 ല്‍ തന്നെ സൂചന നല്‍കിയിരുന്നു. "ഈ ധാതുവിൽ ധാരാളം ജലം അടങ്ങിയിരിക്കാം. ആഴത്തിലുള്ള ഒരു ആവരണത്തിന്‍റെ അവസ്ഥയിലാണ് അത്. ” ജേക്കബ്സെൻ കൂട്ടിച്ചേർക്കുന്നു. വാസയോഗ്യമായ ഭൂമിയുടെ ഉപരിതലത്തിലെ വലിയ അളവിലുള്ള ദ്രവജലത്തെ കുറിച്ച് വിശദീകരിക്കാൻ സഹായിച്ചേക്കാവുന്ന ഈ കണ്ടെത്തല്‍ ഭൂമിയിലെ ജലചക്രത്തിന്‍റെ മറഞ്ഞിരിക്കുന്ന വസ്തുതകള്‍ കൂടി കണ്ടെത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
ഭൂമിക്കുള്ളിലെ ഉള്‍ക്കടലിനെ കുറിച്ച് പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ അന്വേഷണത്തിലാണ്. ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനമാണ് ഈ രംഗത്തേക്ക് ശാസ്ത്രസമൂഹത്തെ നയിച്ചത്. ഭൂകമ്പമാപിനികള്‍ ഭൂമിയുടെ ഉപരിതലത്തിനടിയില്‍ ഷോക്ക് തരംഗങ്ങള്‍ ഏറ്റെടുക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഉള്‍ക്കാമ്പിലെ രഹസ്യങ്ങളിലേക്ക് ശാസ്ത്ര സമൂഹം കൂടുതല്‍ ശ്രദ്ധ നല്‍കി തുടങ്ങിയത്. ഏറ്റവും ഉള്‍ക്കാമ്പിലുള്ള റിംഗ് വുഡൈറ്റ് എന്നറിയപ്പെടുന്ന പാറയിലാണ് ജല സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ ഈ പാറയ്ക്കുള്ളില്‍ വെറും ഒരു ശതമാനം മാത്രമാണ് ഉള്ളതെങ്കിലും ഉപരിതലത്തിലെ സുദ്രത്തിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ജലം ഭൂമിയുടെ ഉപരിതലത്തിന് അടിയില്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഒപ്പം മറ്റൊരു കണ്ടെത്തല്‍ കൂടി ശാസ്ത്രലോകത്ത് നിന്നും പുറത്ത് വരുന്നു. ഒരു അണ്ടര്‍വാട്ടര്‍ റോബോര്‍ട്ടിന്‍റെ സഹായത്തോടെ അഗ്നിപര്‍വ്വത പുറംതോടില്‍ നടത്തിയ പഠനങ്ങള്‍ പുതിയൊരു ആവാസവ്യവസ്ഥ കണ്ടെത്തുന്നതിലേക്ക് നയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിചേര്‍ക്കുന്നു.