Asianet News MalayalamAsianet News Malayalam

6,800 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്തു, മൃതദേഹത്തിനരികിൽ 'മരണാനന്തര ജീവിത'ത്തിനുള്ള പാനീയങ്ങളും ഭക്ഷണവും

ഈ കാലയളവിലെ മനുഷ്യാവശിഷ്ടങ്ങൾ ഇപ്പോൾ കണ്ടെത്തുന്നത് അപൂർവമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ജില്ലാ പുരാവസ്തു ഗവേഷകനായ ഫ്ലോറിയൻ ഈബിൾ പറഞ്ഞു.

mayor buried with with drinks and food for afterlife 6800 years ago
Author
First Published May 24, 2024, 4:17 PM IST

മ്യൂണിക്കിന് സമീപം പുരാവസ്തു ഗവേഷകർ നടത്തിയ പര്യവേക്ഷണത്തിൽ കണ്ടെത്തിയത് 6800 വർഷങ്ങൾക്കു മുൻപുള്ള ശവകുടീരം. ശവകുടീരത്തിനുള്ളിൽ അടക്കം ചെയ്യപ്പെട്ട വ്യക്തിയുടെ മൃതദേഹത്തിന് അരികിൽ നിന്നും 'മരണാനന്തര ജീവിത'ത്തിനായി സൂക്ഷിച്ച പാനീയങ്ങളുടെയും ഭക്ഷണത്തിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തി. 

അക്കാലത്തെ ഒരു ഉയർന്ന പദവിയുള്ള വ്യക്തിയുടേതാകാം മൃതദേഹം എന്നാണ് പുരാവസ്തുഗവേഷകർ പറയുന്നത്. ഭക്ഷണപദാർത്ഥങ്ങൾക്ക് പുറമേ നാണയങ്ങൾ ഉൾപ്പടെയുള്ള വിവിധ സമ്പാദ്യങ്ങളും ശവകുടീരത്തിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം ഇയാളുടെ 'മരണാനന്തര ജീവിത'ത്തിലേക്ക് ആയി നിക്ഷേപിച്ചത് ആകാം എന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്.

എക്സിംഗ് എന്ന ഗ്രാമത്തിൽ നടത്തിയ ഖനനത്തിലാണ്  ജില്ലാ പുരാവസ്തു ഗവേഷകർ  മധ്യ നിയോലിത്തിക്ക് അവശിഷ്ടങ്ങൾ ശവക്കുഴിക്കുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. 'മരണാനന്തര ജീവിത'ത്തിനുള്ള ഭക്ഷണപാനീയങ്ങൾ, ബോഡി പെയിൻ്റിംഗ് ചായങ്ങൾ, കല്ലുകൊണ്ടുള്ള ഒരു മഴു, കല്ലുകൊണ്ടുള്ള കോടാലിക്ക് സമാനമായ ഉപകരണം, പാതി മുറിഞ്ഞ പന്നിയുടെ പല്ല് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ വസ്തുക്കൾ സൂചിപ്പിക്കുന്നത്, വ്യക്തി ഒരു മൂപ്പനോ തലവനോ ആയി ഒരു പ്രമുഖ സ്ഥാനം വഹിച്ചിട്ടുള്ള ആൾ ആയിരിക്കാം എന്നാണ്. പുരാവസ്തു ഗവേഷകർ മരിച്ച വ്യക്തിയെ 'മേയർ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 'മേയർ' ഒരു പുരുഷനാണോ സ്ത്രീയാണോ, മരിക്കുമ്പോൾ അവർക്ക് എത്ര വയസ്സായിരുന്നു എന്നൊന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ല. നിലത്ത് കുത്തി ഇരുത്തിയ രീതിയിലാണ് മൃതദേഹം അടക്കം ചെയ്തിട്ടുള്ളത്.

ഈ കാലയളവിലെ മനുഷ്യാവശിഷ്ടങ്ങൾ ഇപ്പോൾ കണ്ടെത്തുന്നത് അപൂർവമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ജില്ലാ പുരാവസ്തു ഗവേഷകനായ ഫ്ലോറിയൻ ഈബിൾ പറഞ്ഞു. നിയോലിത്തിക്ക് കാലഘട്ടത്തിലെ ഏതാനും അസ്ഥികൂടങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി പുരാവസ്തു ഗവേഷകർ 2023 മുതൽ എക്സിംഗിൽ ഉത്ഖനനം നടത്തിവരികയാണ്. നവീന ശിലായുഗം മുതൽ ചെമ്പ്, വെങ്കല യുഗങ്ങൾ വരെയുള്ള 7,000 വർഷം നീണ്ടുനിൽക്കുന്ന അതിശയകരമായ കണ്ടെത്തലുകൾ ഇവിടെ നിന്നും ഇതിനോടകം ലഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios