ദേഷ്യം നിയന്ത്രിക്കാനുള്ള മോദിയുടെ 'ടെക്‌നിക്'
ഇത് വർഷങ്ങൾ നീണ്ട സാധന കൊണ്ട് അദ്ദേഹം നേടിയ ഒരു സിദ്ധിയാണ്. തനിക്ക് കോപം വരാറേയില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചലച്ചിത്ര നടൻ അക്ഷയ് കുമാറിനോട് പറഞ്ഞത്. ഇനി അഥവാ വന്നാൽ തന്നെ...
തനിക്ക് കോപം വരാറേയില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചലച്ചിത്ര നടൻ അക്ഷയ് കുമാറിനോട് പറഞ്ഞത്. " ഇനി അഥവാ വന്നാൽ തന്നെ, ഞാൻ എന്റെ ദേഷ്യം ഒരിക്കലും പുറത്തു കാണിക്കാറില്ല. കാരണം അത് നെഗറ്റിവിറ്റി പുറപ്പെടുവിക്കുന്ന ഒന്നാണ്.." അദ്ദേഹം പറഞ്ഞു.
" ഇത് വർഷങ്ങൾ നീണ്ട സാധന കൊണ്ട് ഞാൻ നേടിയ ഒരു സിദ്ധിയാണ്. ദേഷ്യം പ്രകടമായി മുഖത്ത് വരാതിരിക്കാൻ സ്വയം ശീലിച്ചുകഴിഞ്ഞു ഞാനിപ്പോൾ. വിപരീതമായ ഒരു സാഹചര്യം വന്നാലും, അതിൽ നിന്നും നല്ലതെന്തെങ്കിലും കണ്ടെടുത്തത് മറ്റുള്ളവർക്ക് പ്രചോദനം നൽകാനാണ് എന്റെ ശ്രമം.." അദ്ദേഹം കൂട്ടിച്ചേർത്തു.
" താങ്കൾക്ക് ഒരു കർക്കശക്കാരനായ പ്രധാനമന്ത്രി എന്ന പേരാണല്ലോ " എന്ന് അക്ഷയ് കുമാർ ചോദിച്ചതിന്, " അതൊക്കെ ശരി തന്നെ, ഞാൻ സ്ട്രിക്റ്റ് ആണ്.. അച്ചടക്കം പരിശീലിച്ചിട്ടുള്ള ആളാണ്. പ്രതീക്ഷിക്കുന്ന ആളാണ്. പക്ഷേ, അതിന്റെ അർഥം ഞാൻ ആളുകളോട് ദേഷ്യപ്പെടുകയും അവരെ അപമാനിക്കുകയും ചെയ്യും എന്നല്ലല്ലോ.. ? രണ്ടും രണ്ടല്ലേ..! " എന്നായിരുന്നു മോദിയുടെ മറുപടി.
വിപരീതമായ സാഹചര്യങ്ങൾ.. അതായത് സാധാരണക്കാർക്ക് ദേഷ്യം വരുന്ന സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ അതിനെ വരുതിയിൽ നിർത്താൻ മോദി പ്രയോഗിക്കുന്ന ഒരു ടെക്‌നിക് ഉണ്ട്.തന്റെ ആ ട്രേഡ് സീക്രട്ട് ആദ്യമായി അക്ഷയ് കുമാറിനോട് പ്രധാനമന്ത്രി വെളിപ്പെടുത്തി.
" അസുഖകരമായ എന്തെങ്കിലും സംഭവവികാസമുണ്ടാവുമ്പോൾ, ഞാൻ അതേപ്പറ്റി ഒരു കഷ്ണം കടലാസിൽ എഴുതുന്നു. എന്നിട്ട് അത് ഒരു കുറി വായിച്ച് നോക്കിയ ശേഷം അതിനെ ചെറു കഷ്ണങ്ങളാക്കി കീറിക്കളയുന്നു. എന്നിട്ട് വേറൊരു കഷ്ണം കടലാസ്സിൽ വീണ്ടും ആ സാഹചര്യത്തെപ്പറ്റി എഴുതുന്നു. വീണ്ടും ഒരു തവണ കൂടി അത് വായിച്ചു നോക്കുന്നു. മനസ്സിൽ ആ സാഹചര്യമുണ്ടാക്കിയ തിരയിളക്കം നിലയ്ക്കും വരെ ഞാൻ ഇതേ പ്രക്രിയ തന്നെ തുടരും.. ഈ കടലാസ് വലിച്ചു കീറുന്ന പ്രക്രിയ, എന്റെ ദേഷ്യത്തെ ഇല്ലാതാക്കുന്നു എന്നാണു ഞാൻ കരുതുന്നത്. എന്റെ ദേഷ്യത്തെയാണ് ഞാൻ ശരിക്കും കുഞ്ഞുകുഞ്ഞു കഷ്ണങ്ങളാക്കി കാറ്റിൽ പറത്തുന്നത്.. "