സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ജനറൽ മോഹൻ സിങ്. 

രാഷ് ബിഹാരി ബോസിന്റേയും പിന്നീട് നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും നേതൃത്വത്തിൽ രൂപം കൊണ്ടതാണ് ഇന്ത്യൻ നാഷണൽ ആർമി. തെക്കുകിഴക്കൻ ഏഷ്യയിലെ യുദ്ധക്കളങ്ങളിൽ ഐഎൻഎയുടെ പട നയിച്ചവരിൽ പ്രമുഖനാണ് ജനറൽ മോഹൻ സിങ്. ഐഎൻഎയുടെ ആദ്യ ജനറൽ.

പഞ്ചാബിലെ സിയാൽകോട്ടിൽ ജനിച്ച മോഹൻ സിങ് ബ്രിട്ടീഷ് ഇന്ത്യൻ സേനയിലെ പതിനാലാം പഞ്ചാബ് റെജിമെന്റിൽ ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ 1941 -ൽ ബ്രിട്ടനുവേണ്ടി പൊരുതാൻ മലയയിൽ നിയോഗിച്ച സേനയിൽ മോഹനും ഉൾപ്പെട്ടു. അമേരിക്കയിലെ പേൾ ഹാർബർ ബോംബിട്ടു തകർത്തുകൊണ്ട് ജപ്പാൻ യുദ്ധത്തിൽ പ്രവേശിച്ച സമയം. ബ്രിട്ടനും അമേരിക്കയുമടങ്ങുന്ന സഖ്യസേനയ്‌ക്കെതിരെയായിരുന്നു ജപ്പാന്റെ നില. ജപ്പാന്റെ കനത്ത ആക്രമണത്തിൽ മലയായിൽ ബ്രിട്ടന് വലിയ പരാജയം. ജപ്പാൻ തടവിലാക്കിയവരിൽ മോഹനും ഉൾപ്പെട്ടു. 

Scroll to load tweet…

ജപ്പാൻ തടവുകളിൽ കഴിഞ്ഞ ഇന്ത്യൻ സൈനികർ ചേർന്ന് ബ്രിട്ടനെതിരെ സംഘടിച്ചു. ജപ്പാൻ അതിന് പൂർണപിന്തുണ നൽകി. ആസാദ് ഹിന്ദ് ഫൗജ് എന്ന ഐഎൻഎ -യുടെ ആദ്യ സംഘം രൂപം കൊള്ളുന്നതിങ്ങനെയാണ്. മോഹൻ സിങ്ങും പ്രീതം സിങ് ധില്ലനും ആയിരുന്നു അതിന്റെ മുന്നണിയിൽ. ജപ്പാൻ മോചിപ്പിച്ച നാല്പത്തിനായിരത്തോളം വന്ന ഇന്ത്യൻ സൈനികത്തടവുകാർ ചേർന്ന ആസാദ് ഹിന്ദ് ഫൗജിന്റെ കമാന്റർ ആയി മോഹൻ സിങ്. പക്ഷെ, ക്രമേണ ജപ്പാന്റെ ഉദ്ദേശശുദ്ധിയിൽ സംശയം തോന്നിയ മോഹൻ അവരുമായി തെറ്റി. ജപ്പാൻ സൈന്യം അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. 1942 അവസാനത്തോടെ നേതാജി ജപ്പാനിലെത്തി ചർച്ച നടത്തിയ ശേഷമാണ് മോഹൻ മോചിതനായത്. 

രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യശക്തികൾ വിജയിക്കുകയും ജർമ്മനിയും ജപ്പാനും ഉൾപ്പെട്ട സഖ്യം പരാജയപ്പെടുകയും ചെയ്തു. അതോടെ തങ്ങൾക്കെതിരെ പടവെട്ടിയതിനു മോഹൻ അടക്കമുള്ള ഐഎൻഎ സൈനികരെ ബ്രിട്ടൻ പിടികൂടുകയും ചെങ്കോട്ടയിൽ നടന്ന വിചാരണക്ക് വിധേയരാക്കുകയും ചെയ്തു. പക്ഷെ, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയോടെ ആരും ശിക്ഷിക്കപ്പെട്ടില്ല. 

സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്ന മോഹൻ സിങ് രാജ്യസഭാംഗമായി. 1989 -ൽ നിര്യാതനായി.