ദില്ലി ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് ഇനി ഈ പെൺപുലി, ആദ്യ വനിതാ ഡിസിപിയായി സ്ഥാനമേറ്റെടുത്ത് മോണിക്കാ ഭരദ്വാജ്
2013 -ൽ, പോണ്ടിച്ചേരിയിൽ, ഒരു ഇരുപത്തൊന്നുകാരിയെ ആറുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ തുമ്പുണ്ടാക്കിയത് മോണിക്ക ആയിരുന്നു
തലസ്ഥാന നഗരി ദില്ലിയുടെ പുതിയ ക്രൈംബ്രാഞ്ച് ഡിസിപി ആയി സ്ഥാനമേറ്റെടുത്തിരിക്കുന്നത് 2009 ബാച്ച് ഐപിഎസ് ഓഫീസറായ മോണിക്കാ ഭരദ്വാജ് ആണ്. അതോടെ ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യത്തെ വനിതാ ഓഫീസർ ആയി മാറിയിരിക്കയാണ് അവർ. ഇപ്പോൾ ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റിന്റെ മേധാവിയാണ് മോണിക്കാ ഭരദ്വാജ്. ദില്ലി ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് ഒരു വനിതാ ഓഫീസറെ ചരിത്രത്തിൽ ആദ്യമായി പ്രതിഷ്ഠിച്ച ഈ നടപടി ഓഫീസർമാർക്കിടയിൽ ഏറെ സന്തോഷത്തിന് ഇടനൽകിയിട്ടുള്ള ഒരു നടപടിയാണ്.
പുരാനി ദില്ലിയിലെ തീസ് ഹസാരി കോടതിയിൽ മാസങ്ങൾക്ക് മുമ്പ് അഭിഭാഷകരും ദില്ലി പോലീസും തമ്മിൽ നടന്ന സംഘട്ടനങ്ങളെ ഫലപ്രദമായി നിയന്ത്രണത്തിലാക്കിയ ഇടപെടപ്പോടെയാണ് മോണിക്കാ ഭരദ്വാജ് ഐപിഎസ് എന്ന പേര് ആദ്യമായി മാധ്യമശ്രദ്ധ നേടുന്നത്. രോഷാകുലരായി മുദ്രാവാക്യം വിളിച്ചുകൊണ്ട് നടന്നുവന്ന അഭിഭാഷകരോട് കൈകൂപ്പിക്കൊണ്ട് ശാന്തരാക്കാൻ അപേക്ഷിക്കുന്ന മോണിക്കയുടെ ചിത്രം അന്ന് മാധ്യമങ്ങളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. അന്ന് കോടതിയിലെ പൊലീസ് ഔട്ട്പോസ്റ്റിനു പുറത്ത് കേവലമൊരു പാർക്കിങ് വിഷയത്തിൽ തുടങ്ങിയ സംഘർഷം വലിയ സംഘട്ടനത്തിലേക്ക് വഴിമാറുകയായിരുന്നു. ആ പ്രശനം കൂടുതൽ വഷളാകാതെ നിയന്ത്രിച്ച് മോണിക്കാ ഭരദ്വാജ് ശ്രദ്ധനേടിയിരുന്നു.
തന്റെ കരിയറിന്റെ തുടക്കം മുതൽ തന്നെ വളരെ സങ്കീർണ്ണമായ പല കുറ്റകൃത്യങ്ങൾക്കും തന്റെ അന്വേഷണ മികവുകൊണ്ട് വളരെ പെട്ടെന്ന് തുമ്പുണ്ടാക്കിയ മോണിക്കയുടെ മിടുക്ക് അഭിനന്ദനങ്ങൾ നേടിയിരുന്നു. ഉദാ. 2013 -ൽ, പോണ്ടിച്ചേരിയിൽ, ഒരു ഇരുപത്തൊന്നുകാരിയെ ആറുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ തുമ്പുണ്ടാക്കിയത് മോണിക്ക ആയിരുന്നു. ഹരിയാനയിലെ ഒരു പൊലീസ് കുടുംബത്തിൽ ജനിച്ച മോണിക്ക ആ കുടുംബത്തിലെ മൂന്നാം തലമുറ പൊലീസ് ഓഫീസർ ആണ്. കിരൺ ബേദിയെ ആണ് അവർ തന്റെ റോൾ മോഡൽ ആയി കണ്ടിരുന്നത്. അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് മോണിക്ക ഐപിഎസ് നേടാൻ ശ്രമിച്ചതും അതിൽ വിജയം കണ്ടതും.
ജനസംഖ്യയുടെ പാതിയോളം പേര് സ്ത്രീകളായി ഉണ്ടായിരുന്നിട്ടും പൊലീസ് സേനയിൽ വെറും പത്തു ശതമാനത്തിൽ താഴെയാണ് സ്ത്രീകൾ എന്ന സത്യം അവർ ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ കൂടുതൽ സ്ത്രീകൾ സേനയിലേക്ക് കടന്നുവന്നാൽ തന്നെ പൊലീസ് കൂടുതൽ ജനസൗഹൃദപരമായി മാറുമെന്നും മോണിക്ക ഭരദ്വാജ് ഐപിഎസ് വിശ്വസിക്കുന്നുണ്ട്.