UK’s black children : യുകെ -യിൽ പകുതിയിലധികം കറുത്ത വർഗക്കാരായ കുട്ടികളും ദാരിദ്ര്യത്തിലെന്ന് റിപ്പോർട്ട്
വ്യവസ്ഥാപിതമായ വംശീയത ഇവിടെ നിലനിൽക്കുന്നുണ്ട് എന്നും അതിനെ അവഗണിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ലേബർ പാർട്ടി ആരോപിക്കുന്നു.
യുകെ(UK)യിലെ പകുതിയിലധികം കറുത്തവർഗക്കാരായ കുട്ടികളും(Black children) ഇപ്പോൾ ദാരിദ്ര്യ(Poverty)ത്തിലാണ് വളരുന്നതെന്ന് ഔദ്യോഗികമായൊരു ഡാറ്റയുടെ പുതിയ വിശകലനം വെളിപ്പെടുത്തുന്നു. കറുത്ത വർഗക്കാരായ കുട്ടികൾ ഇപ്പോൾ വെളുത്ത കുട്ടികളേക്കാൾ ദരിദ്രരായി വളരാനുള്ള സാധ്യത ഇരട്ടിയിലധികമാണ്. വരുമാനത്തെ സംബന്ധിച്ച സർക്കാർ കണക്കുകൾ പരിശോധിച്ചാണ് ലേബർ പാർട്ടി ഗവേഷണം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദശകത്തിൽ ദരിദ്ര വീടുകളിലെ കറുത്ത വർഗക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമായി. ദാരിദ്ര്യത്തിൽ കഴിയുന്ന കറുത്ത വർഗക്കാരായ കുട്ടികളുടെ അനുപാതം 2010-11-ൽ 42% ആയിരുന്നത് 2019-20 -ൽ 53% ആയി ഉയർന്നു. 2010 -ൽ കൺസർവേറ്റീവുകൾ അധികാരമേറ്റശേഷം ദാരിദ്ര്യത്തിൽ വളരുന്ന കറുത്ത വർഗക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമായി എന്ന് വിശകലനം അനുസരിച്ച് ഗാർഡിയനാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 2010-11-ൽ വെറും 205,000 ആയിരുന്നത് 2019-20 -ൽ 412,000 ആയി ഉയർന്നു, കറുത്ത വർഗക്കാരായ കുട്ടികളുടെ മൊത്തം എണ്ണത്തിലും വർദ്ധനവുണ്ടായി.
വ്യവസ്ഥാപിതമായ വംശീയത ഇവിടെ നിലനിൽക്കുന്നുണ്ട് എന്നും അതിനെ അവഗണിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ലേബർ പാർട്ടി ആരോപിക്കുന്നു. സ്ത്രീകൾക്കും തുല്യതയ്ക്കും വേണ്ടിയുള്ള ഷാഡോ സെക്രട്ടറി ആനിലീസ് ഡോഡ്‌സ് എംപി പറഞ്ഞു: “ഈ ക്രിസ്‌മസിന് കറുത്ത കുട്ടികളിൽ പകുതിയിലധികം പേരും ഇരട്ടിയിലധികം ദാരിദ്ര്യത്തിൽ വളരുന്നതിൽ കൺസർവേറ്റീവ്സ് ലജ്ജിക്കണം. കുട്ടികളുടെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന ഘടനാപരമായ അസമത്വങ്ങൾ പരിഹരിക്കാൻ മന്ത്രിമാർ കാര്യമായൊന്നും ചെയ്തിട്ടില്ല. അതിനാൽ തന്നെ കഴിഞ്ഞ ദശകത്തിൽ അത് കുതിച്ചുയർന്നതിൽ അതിശയിക്കാനില്ല.“
2019-20 -ൽ 61% ബംഗ്ലാദേശി കുട്ടികളും 55% പാക്കിസ്ഥാനി കുട്ടികളും ദാരിദ്ര്യത്തിലാണ് വളരുന്നതെന്നും ഡാറ്റ വ്യക്തമാക്കുന്നു. ദാരിദ്ര്യത്തിൽ കഴിയുന്ന വെള്ളക്കാരായ കുട്ടികളുടെ അനുപാതം 26% ആയിരുന്നു, 2010-11 ൽ ഇത് 24% ആയിരുന്നു. 2010-11ൽ ഏകദേശം 34% ഇന്ത്യൻ കുട്ടികളും ദാരിദ്ര്യത്തിലായിരുന്നു, 2019-20ൽ ഇത് 27% ആയി കുറഞ്ഞു.