ലോകത്തിലെ ഏറ്റവും സത്യസന്ധന്മാരുള്ള നഗരങ്ങളേത്? ഇന്ത്യയിലെ ഈ നഗരത്തിന് രണ്ടാം സ്ഥാനം
ഒരിക്കലും ഉറങ്ങാത്തതെന്നും തിരക്ക് പിടിച്ചതെന്നും അറിയപ്പെടുന്ന നഗരമെങ്കിലും യുഎസ്സിലെ ന്യൂയോര്‍ക്ക് സിറ്റിയാണ് സര്‍വേയില്‍ നാലാമതെത്തിയത്.
നിങ്ങള്‍ക്ക് വഴിയരികില്‍ നിന്നും ഒരു പേഴ്സ് വീണുകിട്ടി എന്ന് കരുതുക. എത്രപേര്‍ അത് ഉടമയെ കണ്ടെത്തി തിരികെ കൊടുക്കും. കുറച്ചുപേര്‍ കൊടുക്കും, കുറച്ചുപേര്‍ കൊടുക്കില്ല അല്ലേ? എന്നാല്‍, റീഡേഴ്സ് ഡൈജസ്റ്റ് നടത്തിയ ഒരു പുതിയ പഠനത്തില്‍ ഫിന്‍ലന്‍ഡിലെ ഹെല്‍സിന്‍കിയിലെ ഭൂരിഭാഗം ആളുകളും ലോകത്ത് ഏതൊരു നഗരത്തിലേക്കാളും സത്യസന്ധരാണ് എന്നും കളഞ്ഞുപോയ പേഴ്സുകള്‍ ഉടമയെ കണ്ട് തിരികെ ഏല്‍പ്പിക്കും എന്നും പറയുന്നു.
ഈ സ്കാൻഡിനേവിയൻ നഗരത്തില്‍ 12 വാലറ്റുകളിൽ 11 എണ്ണം ഉടമകൾക്ക് തിരികെ നൽകിയെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. റീഡേഴ്സ് ഡൈജസ്റ്റ് മാഗസിൻ നടത്തിയ ഈ സർവേ പ്രകാരം, ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സത്യസന്ധമായ നഗരം മുംബൈയാണ്. മാസിക 16 രാജ്യങ്ങളിലെ നൂറുകണക്കിന് ആളുകളുടെ സത്യസന്ധതയാണ് പരീക്ഷിച്ചത്. അതില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാലറ്റ് എത്രപേർ തിരിച്ചെത്തിച്ചുവെന്ന് രേഖപ്പെടുത്തി. കണ്ടെത്തിയ വാലറ്റ് തിരികെ നൽകാന്‍ ഏറ്റവുമധികം ശ്രമിച്ചത് ഹെൽസിങ്കിയിലെ ആളുകളാണെന്ന് ഇതില്‍ കണ്ടെത്തി. ലിസ്ബൺ നിവാസികളാണ് ഏറ്റവും കൂടുതൽ പണം കൈവശപ്പെടുത്തിയത് എന്നും ഇതില്‍ പറയുന്നു.
16 നഗരങ്ങളിലെ നടപ്പാതകളും പാർക്കുകളും ഷോപ്പിംഗ് മാളുകളും പോലുള്ള വിവിധ പൊതു സ്ഥലങ്ങളിൽ ഏകദേശം 4,000 രൂപ വിലയുള്ള കൂപ്പണുകളും ബിസിനസ്സ് കാർഡുകളും അടങ്ങിയ ഏകദേശം 200 പോക്കറ്റ് വാലറ്റുകളാണ് ഉപേക്ഷിച്ചത്. ന്യൂയോർക്ക്, ആംസ്റ്റർഡാം, ബെർലിൻ, ബുക്കാറസ്റ്റ്, ബുഡാപെസ്റ്റ്, ഹെൽസിങ്കി, ലിസ്ബൺ, ലുബ്ലജന, ലണ്ടൻ, മാഡ്രിഡ്, മോസ്കോ, മുംബൈ, പ്രാഗ്, റിയോ ഡി ജനീറോ, വാർസോ, സൂറിച്ച് എന്നിവയാണ് 16 നഗരങ്ങള്‍.
കടലിനെ അഭിമുഖീകരിക്കുന്ന ഭൂപ്രകൃതി, വൈവിധ്യമാർന്ന വാസ്തുവിദ്യ, ലോകപ്രശസ്ത ഡിസൈൻ, നോർഡിക് പാചകരീതി എന്നിവയാൽ ഹെൽസിങ്കി യാത്രക്കാരെ ആനന്ദിപ്പിക്കുന്ന നഗരമാണ്. പക്ഷേ, റീഡേഴ്സ് ഡൈജസ്റ്റ് നടത്തിയ പരീക്ഷണത്തില്‍, നഷ്ടപ്പെട്ട പന്ത്രണ്ട് പേഴ്സുകളിൽ പതിനൊന്നും തിരികെ നൽകിക്കൊണ്ട് ഫിൻലാൻഡിന്റെ തലസ്ഥാനം ലോകത്തിലെ ഏറ്റവും സത്യസന്ധമായ നഗരമായി.
രണ്ടാമതായി നില്‍ക്കുന്നത് ഇന്ത്യയിലെ മുംബൈയാണ്. നഷ്ടപ്പെട്ടുപോയ പേഴ്സ് ഉടമയ്ക്ക് തിരികെ എത്തിച്ച് സത്യസന്ധത കാത്തുസൂക്ഷിക്കുന്നവരാണ് മുംബൈക്കാര്‍ എന്നാണ് റീഡേഴ്സ് ഡൈജസ്റ്റ് സര്‍വേ പറയുന്നത്.
മൂന്നാമതായി നില്‍ക്കുന്നത് ബുഡാപെസ്റ്റാണ്. വലിപ്പത്തിന്‍റെയും ശുചിത്വത്തിന്‍റെയും കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ബുഡാപെസ്റ്റില്‍ 12 പേഴ്സുകളില്‍ എട്ടെണ്ണവും ഉടമകള്‍ക്ക് തിരികെ എത്തിച്ചു എന്നാണ് സര്‍വേ കണ്ടെത്തിയത്.
ഒരിക്കലും ഉറങ്ങാത്തതെന്നും തിരക്ക് പിടിച്ചതെന്നും അറിയപ്പെടുന്ന നഗരമെങ്കിലും യുഎസ്സിലെ ന്യൂയോര്‍ക്ക് സിറ്റിയാണ് സര്‍വേയില്‍ നാലാമതെത്തിയത്. ഇവിടെയും 12 -ല്‍ എട്ട് പേഴ്സുകളും ഉടമകളിലേക്ക് തിരികെയെത്തിയെന്ന് സര്‍വേ പറയുന്നു.
ഇന്ന് മോസ്കോ റഷ്യയുടെ രാഷ്ട്രീയ കേന്ദ്രം മാത്രമല്ല, രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരവും വ്യാവസായിക, സാംസ്കാരിക, ശാസ്ത്ര, വിദ്യാഭ്യാസ തലസ്ഥാനവുമാണ്. വലിയ, തിരക്കേറിയ നഗരങ്ങളാണെങ്കിലും, മോസ്കോയിലെ പൗരന്മാർ വാലറ്റുകൾ അവരുടെ ശരിയായ ഉടമകൾക്ക് തിരികെ നൽകാൻ സമയം കണ്ടെത്തി. തിരക്കേറിയ തെരുവുകളിൽ ഇട്ട പന്ത്രണ്ട് വാലറ്റുകളിൽ ഏഴെണ്ണവും തിരികെയെത്തിച്ചാണ് മോസ്കോ അഞ്ചാമത്തെ സത്യസന്ധമായ നഗരമായി മാറിയത്.