ബാന്ദ്ര സ്റ്റേഷനിൽ വെച്ച് കല്ലേറിൽ 28 -കാരനായ യുവാവിന് ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. വിവാഹനിശ്ചയം കഴിഞ്ഞ് വെറും രണ്ട് ദിവസം പിന്നിടുമ്പോഴാണ് നിരപരാധിയായ യുവാവിന് ഈ അനുഭവമുണ്ടായത്. 

രണ്ടുപേർ തമ്മിലുള്ള തർക്കത്തിനിടെയുണ്ടായ കല്ലേറിൽ ഇതിലൊന്നും പെടാത്ത യാത്രക്കാരനായ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ബാന്ദ്ര സ്റ്റേഷനിൽ വെച്ച് നടന്ന ഈ ദാരുണമായ സംഭവത്തിൽ 28 -കാരനായ നിഷാന്ത് ഖത്രിക്കാണ് പരിക്കേറ്റത്. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് വെറും രണ്ടാം ദിവസമാണ് നിഷാന്തിന്റെ ജീവിതം തകർത്ത ഈ സംഭവം നടന്നത്.

പ്രതിയായ യോഗേന്ദ്ര ബൗദ് എന്നയാൾ മറ്റൊരു യാത്രക്കാരനുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് ട്രാക്കിൽ നിന്നും കല്ലെടുത്ത് എറിയുകയായിരുന്നു. ഈ കല്ല് നിഷാന്തിന്റെ ഇടത് കണ്ണിൽ ശക്തിയായി പതിച്ചു. കണ്ണ് തകർന്ന് രക്തം വാർന്നിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് നിഷാന്ത് പറയുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങി സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ എത്തിയെങ്കിലും അവിടെയും 45 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു.

തുടർന്ന് നിഷാന്തിനെ ബാന്ദ്രയിലെ ഭാഭ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയും ദുരനുഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആശുപത്രിയിൽ റെസിഡന്റ് മെഡിക്കൽ ഓഫീസർ (RMO) ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന ഒരു വാർഡ് ബോയ് ആണ് മുറിവ് വെച്ചുകെട്ടുകയും ഇൻജക്ഷൻ നൽകുകയും ചെയ്തത്. ഒടുവിൽ ഹിന്ദുജ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പരിക്കിന്റെ ഗൗരവം വ്യക്തമായത്. നിഷാന്തിന്റെ കണ്ണിന് താഴെ 4 ഇഞ്ച് ആഴത്തിലും 4 സെന്റിമീറ്റർ നീളത്തിലുമുള്ള മാരകമായ മുറിവേറ്റിരുന്നു. ഇവിടുത്തെ പരിശോധനയ്ക്ക് ശേഷമാണ് ഇടത് കണ്ണിന്റെ കാഴ്ച ഇനി തിരികെ ലഭിക്കില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.

Scroll to load tweet…

സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയായ യോഗേന്ദ്ര ബൗദിനെ ബാന്ദ്ര റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അക്രമത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.