അത്രയ്ക്കങ്ങ് തൊട്ടഭിനയിക്കണ്ട: പാകിസ്ഥാനിൽ ടിവി പരമ്പരകളിൽ അടുപ്പമുള്ള രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശം
ആലിംഗനങ്ങൾ, ലാളന രംഗങ്ങൾ, വിവാഹേതര ബന്ധങ്ങൾ, മോശമായ അല്ലെങ്കിൽ ധീരമായ വസ്ത്രധാരണം, കിടപ്പറ രംഗങ്ങൾ, ദമ്പതികൾ തമ്മിലുള്ള ഇടപെടൽ എന്നിവ ഇസ്ലാമിക വിശ്വാസങ്ങൾക്കും, പാകിസ്ഥാന്റെ സംസ്‌കാരത്തിനും വിരുദ്ധമായി ഗ്ലാമറൈസ് ചെയ്യപ്പെടുന്നു എന്നാണ് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ വിലയിരുത്തൽ.
പാക്കിസ്ഥാനിൽ(Pakistan) പുതിയ സെൻസർഷിപ് നിയമങ്ങൾ പ്രഖ്യാപിച്ചു. അതിൻപ്രകാരം, ടെലിവിഷൻ പരമ്പരകളിൽ സ്ത്രീ പുരുഷന്മാർ ഇഴുകി അഭിനയിക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശം. ആലിംഗനം ചെയ്യുന്നതും, തൊട്ടഭിനയിക്കുന്നതുമായ രംഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കയാണ് പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (The Pakistan Electronic Media Regulatory Authority (PEMRA)). ഇത്തരം രംഗങ്ങൾക്കെതിരെ അധികൃതർക്ക് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. പരമ്പരയിലെ ചില രംഗങ്ങൾ സമൂഹത്തിന്റെ മാന്യതയ്ക്ക് ചേർന്നതല്ലെന്നും അതോറിറ്റി പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.
ഇത് ഇസ്ലാമിക നിയമത്തിന് എതിരാണെന്നും അവർ കൂട്ടിച്ചേർത്തു. "മാന്യമല്ലാത്ത വസ്ത്രധാരണം, പരിലാളനം, കിടപ്പറ രംഗങ്ങൾ, ആംഗ്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ആക്ഷേപകരമായ പരമ്പരകൾ ടിവി ചാനലുകൾ സംപ്രേഷണം ചെയ്യുന്നു. ഇത്തരം രംഗങ്ങൾ കാഴ്ചക്കാരെ അസ്വസ്ഥമാക്കുന്നതും, വിഷമിപ്പിക്കുന്നതും, സഭ്യതയ്ക്ക് വിരുദ്ധവുമാണ്" നോട്ടീസ് പറഞ്ഞു. സീരിയലുകൾ പാകിസ്ഥാൻ സമൂഹത്തിന്റെ യഥാർത്ഥ അവസ്ഥയെ അവതരിപ്പിക്കുന്നില്ല എന്നാണ് സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗം വിശ്വസിക്കുന്നത്.
ആലിംഗനങ്ങൾ, ലാളന രംഗങ്ങൾ, വിവാഹേതര ബന്ധങ്ങൾ, മോശമായ അല്ലെങ്കിൽ ധീരമായ വസ്ത്രധാരണം, കിടപ്പറ രംഗങ്ങൾ, ദമ്പതികൾ തമ്മിലുള്ള ഇടപെടൽ എന്നിവ ഇസ്ലാമിക വിശ്വാസങ്ങൾക്കും, പാകിസ്ഥാന്റെ സംസ്‌കാരത്തിനും വിരുദ്ധമായി ഗ്ലാമറൈസ് ചെയ്യപ്പെടുന്നു എന്നാണ് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ വിലയിരുത്തൽ. എല്ലാ ടിവി ചാനലുകളോടും അവർ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ ഉള്ളടക്കം ഒരു ഇൻ-ഹൗസ് മോണിറ്ററിംഗ് കമ്മിറ്റിയെ കൊണ്ട് അവലോകനം ചെയ്യിക്കാനും, കാഴ്ചക്കാരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി അത് എഡിറ്റ് ചെയ്യാനും പ്രെമ നിർദ്ദേശിച്ചു.
പുതിയ നിർദ്ദേശത്തെ തുടർന്ന് സാമൂഹികമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.