'ഗോൾഡ് മാൻ സൂര്യ ഭായ്' എന്ന് അറിയപ്പെടുന്ന പല്ലപ്പു സുരേഷ് കുമാർ ധരിച്ചിരുന്നത് സ്വർണമല്ല വെറും ചെമ്പ്. ഡൽഹി വിമാനത്താവളത്തിൽ മറ്റൊരാൾ സ്വർണവുമായി പിടിയിലായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സുരേഷ് കുമാറിന്റെ ആഭരണങ്ങൾ ചെമ്പാണെന്ന് വ്യക്തമായത്.
ദേഹമാസകലം സ്വർണാഭരണങ്ങൾ ധരിച്ചെത്തുന്നതിന്റെ പേരിൽ ശ്രദ്ധ നേടിയ ആളാണ് 'ഗോൾഡ് മാൻ സൂര്യ ഭായ്' അഥവാ 'സ്വർണ മനുഷ്യൻ' എന്ന് വിളിക്കപ്പെടുന്ന പല്ലപ്പു സുരേഷ് കുമാർ. സുരേഷ് കുമാറിന്റെ കഴുത്തിലും കയ്യിലുമെല്ലാം നിറയെ സ്വർണാഭരണങ്ങളായിരുന്നു. എന്നാൽ, ഈ സ്വർണാഭരണങ്ങൾ ശരിക്കും സ്വർണമല്ലെന്നും ചെമ്പാണ് എന്നും തെളിഞ്ഞിരിക്കയാണ് ഇപ്പോൾ. ഡൽഹി വിമാനത്താവളത്തിൽ വെച്ച് രണ്ട് കിലോ സ്വർണം കൈവശം വച്ചതിന് വിജയ് കുമാർ എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ വിജയ് കുമാറിന്റെ ചില വെളിപ്പെടുത്തലുകളാണ് അന്വേഷണം സുരേഷ് കുമാറിലേക്കും നീളാൻ കാരണമായി തീർന്നത്. വിജയ് കുമാറിൽ നിന്നും 2.3 കോടി വിലമതിക്കുന്ന 1.4 കിലോ സ്വർണമാണ് പിടിച്ചെടുത്തിരുന്നു.
മാർച്ച് 27 -ന് സുരേഷ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ സ്വർണാഭരണങ്ങളെന്നും പറഞ്ഞ് ധരിച്ചുനടന്നിരുന്നത് മുക്കുപണ്ടങ്ങളാണ് എന്ന് തെളിഞ്ഞത്. വെള്ള വസ്ത്രം ധരിച്ച് ദേഹം മൊത്തം ആഭരണങ്ങളുമായി പുറത്തിറങ്ങാറുള്ള സുരേഷ് കുമാർ ഇക്കാര്യം കൊണ്ട് തന്നെ പ്രശസ്തനായിരുന്നു. ഒരുകോടി വില മതിക്കുന്ന 12 സ്വർണാഭരണങ്ങളും ധരിച്ചാണ് ഇയാൾ ചോദ്യം ചെയ്യലിനെത്തിയത്. എന്നാൽ, ആ ആഭരണങ്ങളെല്ലാം ഊരിവാങ്ങി ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. അപ്പോഴാണ് അതെല്ലാം വെറും ചെമ്പാണ് എന്ന് മനസിലായത്. താൻ ധരിച്ചിരിക്കുന്ന ആഭരണങ്ങളെല്ലാം റോഡിയം പൂശിയ ചെമ്പ് കൊണ്ട് നിർമ്മിച്ച ആഭരണങ്ങളാണെന്ന് സുരേഷ് കുമാർ സമ്മതിക്കുകയും ചെയ്തു.
ജിം ഇൻസ്ട്രക്ടറായ സുരേഷ് കുമാർ പലപ്പോഴും യൂട്യൂബ് അഭിമുഖങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നത് ഈ സ്വർണാഭരണങ്ങളും ധരിച്ചാണ്. ഇതെല്ലാം കൊണ്ടുതന്നെ ഇയാൾ പലപ്പോഴും വൈറലായി മാറിയിരുന്നു.
