‘ഞാന്‍ സെല്ലില്‍ ആയിരുന്നപ്പോള്‍, എന്റെ വീട്ടിൽ പരിശോധന നടന്നു. പി.സി. മാര്‍സിന്‍ സെലിന്‍സ്കി അടിവസ്ത്രങ്ങൾ വയ്ക്കുന്ന ഡ്രോയറില്‍ നിന്നും അദ്ദേഹത്തിന് വേണ്ടുന്ന ഒരു ജോഡി അടിവസ്ത്രമെടുത്തു.’

പരിശോധനയ്ക്കെത്തിയ വീട്ടിൽ നിന്നും സ്ത്രീയുടെ അടിവസ്ത്രം മോഷ്ടിച്ച പൊലീസുകാരൻ ജയിലിലായി. യുകെയിലുള്ള ഒരു പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഒരു സ്ത്രീയുടെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെ അവരുടെ അടിവസ്ത്രം മോഷ്ടിച്ചത്. മാർസിൻ സെലെൻസ്കി എന്ന ഉദ്യോ​ഗസ്ഥൻ യുവതിയുടെ പിങ്ക് നിറത്തിലുള്ള അടിവസ്ത്രം മോഷ്ടിച്ച ശേഷം അത് പോക്കറ്റിൽ വയ്ക്കുന്നത് സിസിടിവിയിൽ പതിയുകയായിരുന്നു.

ഹെർട്ട്‌ഫോർഡ്‌ഷെയർ പൊലീസിൽ ജോലി ചെയ്യുകയായിരുന്നു സെലിൻസ്കി. 2024 സെപ്റ്റംബറിൽ അറസ്റ്റിലായ ഒരു സ്ത്രീയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഈ സംഭവം നടന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കേംബ്രിഡ്ജ് ക്രൗൺ കോടതിയാണ് സംഭവത്തിന് പിന്നാലെ സെലിൻസ്കിയെ നാല് മാസത്തേക്ക് തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ വർഷമാണ് ഇയാൾ‌ പിടിക്കപ്പെട്ടതെങ്കിലും, അടുത്തിടെയാണ് സ്ത്രീ ഇതുമായി ബന്ധപ്പെട്ട വീഡിയോ ടിക്ടോകിലൂടെ പുറത്തുവിട്ടത്.

'2024 സപ്തംബറിലാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയത്. ഒരു ആരോപണത്തിന്റെ പേരിലായിരുന്നു അത്. എന്റെ ഭർത്താവാണ് പൊലീസുകാർക്ക് വാതിൽ തുറന്ന് കൊടുത്തത്. എന്നെ അറസ്റ്റ് ചെയ്തു, കൈകൾ വിലങ്ങുവച്ചു, പരിശോധിച്ചു, ഹാറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ആരോപണം ശരിയായിരുന്നില്ല എന്നതിനാൽ തന്നെ വെറുതെ വിട്ടു' എന്ന് യുവതി പറയുന്നു.

'ഞാന്‍ സെല്ലില്‍ ആയിരുന്നപ്പോള്‍, എന്റെ വീട്ടിൽ പരിശോധന നടന്നു. പി.സി. മാര്‍സിന്‍ സെലിന്‍സ്കി അടിവസ്ത്രങ്ങൾ വയ്ക്കുന്ന ഡ്രോയറില്‍ നിന്നും അദ്ദേഹത്തിന് വേണ്ടുന്ന ഒരു ജോഡി അടിവസ്ത്രമെടുത്തു. അത് തന്റെ പിന്‍ പോക്കറ്റില്‍ വച്ചു. വീട്ടിലെ റിം​ഗ് ക്യാമറയിൽ അത് പതിഞ്ഞു' എന്നാണ് യുവതി കുറിച്ചത്.

യുവതി ഷെയർ ചെയ്ത വീഡിയോ പിന്നീട് വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ സെലെൻസ്കിയെ അറസ്റ്റ് ചെയ്ത് നാല് മാസത്തേക്ക് ജയിലിൽ അടയ്ക്കുകയുമായിരുന്നു.