തന്നെ കുറേനേരമായി ഒരാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ് എന്നും അയാൾ തനിക്കരികിൽ സ്വയംഭോ​ഗം ചെയ്തു എന്നുമാണ് യുവതി വെളിപ്പെടുത്തിയത്. പിന്നീട്, അയാൾ കാണാൻ എങ്ങനെയാണ് ഇരിക്കുന്നത് എന്നും അവൾ വിശദീകരിച്ചു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം എല്ലായിടത്തും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത് നിർബാധം തുടരുകയാണ്. തിരക്കുള്ള സ്ഥലങ്ങളിൽ പോകാൻ പല സ്ത്രീകളും മടിക്കുന്നതിന്റെ കാരണം തന്നെ ഇത്തരം അതിക്രമങ്ങളാണ്. അതുപോലെ ചൈനയിലുണ്ടായത് ഒരു ഞെട്ടിക്കുന്ന സംഭവമാണ്. ഒരു സം​ഗീത പരിപാടി നടക്കുന്നതിനിടെ യുവതിക്ക് നേരെ അതിക്രമമുണ്ടായി. പാടിക്കൊണ്ടിരുന്ന റാപ്പർ പരിപാടി നിർത്തിവച്ച് അക്രമിയെ കണ്ടെത്താൻ ആവശ്യപ്പെട്ടു. 21 വയസ്സുള്ള റാപ്പർ അപ്മോസാർട്ട് ആണ് യുവതിക്ക് നേരെ അതിക്രമം നടത്തിയ ആളെ കണ്ടെത്താനായി പാടുന്നത് നിർത്തിയത്.

ഇയാളെ കണ്ടെത്തുന്നതിനായി ക്യാമറകൾ പരിശോധിക്കാനും സദസിലേക്കുള്ള എല്ലാ വാതിലുകളും അടച്ച് അയാളെ പിടികൂടാനും റാപ്പർ സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിൽ നടന്ന ഒരു സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. സദസിലുണ്ടായിരുന്ന ഒരു സ്ത്രീ റാപ്പറുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയായിരുന്നു. ആദ്യം, റാപ്പർ കരുതിയത് അവർ ഏതെങ്കിലും ഒരു സാധാരണ ആരാധികയായിരിക്കും എന്നാണ്. എന്നാൽ, മൈക്രോഫോൺ യുവതിക്ക് കൈമാറിയപ്പോഴാണ് അവളിൽ നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.

തന്നെ കുറേനേരമായി ഒരാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ് എന്നും അയാൾ തനിക്കരികിൽ സ്വയംഭോ​ഗം ചെയ്തു എന്നുമാണ് യുവതി വെളിപ്പെടുത്തിയത്. പിന്നീട്, അയാൾ കാണാൻ എങ്ങനെയാണ് ഇരിക്കുന്നത് എന്നും അവൾ വിശദീകരിച്ചു. തടിച്ച ആളാണ്, ​ഗ്രേ വസ്ത്രമാണ് ധരിച്ചിരുന്നത്, തന്റെ പൊക്കമാണ് ഉള്ളത് എന്നെല്ലാം അവൾ വിശദീകരിച്ചു. റാപ്പർ തന്റെ കൂടെയുള്ളവരോട് ക്യാമറ പരിശോധിക്കാൻ ആവശ്യപ്പെട്ടു.

എന്നിരുന്നാലും അവിടെ വച്ച് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായില്ല. പക്ഷേ, പിന്നീട് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക തന്നെ ചെയ്തു. 25 -കാരനായ ലുവോ എന്നയാളെയാണ് ഹാങ്ഷൗ പൊലീസ് അറസ്റ്റ് ചെയ്തത്. റാപ്പറുടെ തക്കസമയത്തെ ഇടപെടലിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ ചൈനയിൽ ആളുകൾ.