പുള്ളിപ്പുലിയും പെരുമ്പാമ്പുമടക്കം ഇതുവരെ രക്ഷിച്ചത് മുന്നൂറോളം ജീവികളെ; ഈ ഡോക്ടര്‍ ഇങ്ങനെയാണ്
2018 -ല്‍ ഒരു പെരുമ്പാമ്പിനെ രക്ഷിച്ചതോടെയാണ് അദ്ദേഹം വാര്‍ത്തകളിലിടം നേടിയത്. ഒരു ഗ്രാമത്തില്‍ നിന്നായിരുന്നു അത്. 15 മുട്ടകളുമുണ്ടായിരുന്നു. പക്ഷേ, രക്ഷാപ്രവര്‍ത്തിനുശേഷം എവിടേയും പാമ്പിനെ കണ്ടെത്തിയില്ല, അതെവിടെയോ അപ്രത്യക്ഷമായി.
ഡോ. ആന്ദ്ര ഫനീന്ദ്ര അതാണ് അദ്ദേഹത്തിന്‍റെ പേര്. മൃഗഡോക്ടറാണെങ്കിലും ചെയ്യുന്നത് അതുമാത്രമല്ല. എവിടെയെങ്കിലും അപകടത്തില്‍ പെട്ട് കിടക്കുന്ന മൃഗങ്ങളുണ്ടെങ്കില്‍ അവിടെയെത്തി അവയെ രക്ഷപ്പെടുത്തുകയും പരിചരിക്കുകയും ചെയ്യുന്നു കഴിഞ്ഞ 10 വര്‍ഷങ്ങളായി ഡോക്ടര്‍ ആന്ദ്ര. ഇത്രയും വര്‍ഷത്തിനിടെ മൂന്നൂറോളം മൃഗങ്ങളെയാണ് അദ്ദേഹമിങ്ങനെ രക്ഷിച്ചിരിക്കുന്നത്. അതില്‍ മാന്‍ മുതല്‍ പുള്ളിപ്പുലി വരെയുണ്ട്. അപകടത്തില്‍ പെട്ട മൃഗങ്ങളെ രക്ഷിക്കുക മാത്രമല്ല. അവ സുഖപ്പെടും വരെ ക്ലിനിക്കില്‍ നിര്‍ത്തി പരിചരിക്കുകയും ചെയ്യുന്നു ഡോക്ടര്‍.
ആന്ധ്രപ്രദേശിലെ ആനിമല്‍ ഹസ്ബന്‍ഡ്രി വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ആന്ദ്ര. 2011 -ല്‍ അദ്ദേഹം സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു. ക്ലിനിക്ക് കണ്ടാല്‍ തന്നെ അറിയാം ഓരോ ജീവികളോടുമുള്ള അദ്ദേഹത്തിന്‍റെ കരുതല്‍. നിറയെ പക്ഷികളും മറ്റ് ജീവികളും... തുടങ്ങി വളരെ കുറച്ച് കാലത്തിനുള്ളില്‍ തന്നെ ആന്ദ്രയുടെ ക്ലിനിക്ക് രാജമുണ്ട്രിയില്‍ പ്രസിദ്ധമായിരുന്നു. അതോടെ ഡോക്ടറെ തേടി നിര്‍ത്താതെ ഫോണ്‍കോളുകളെത്തിത്തുടങ്ങി. നിരവധി അപേക്ഷകളുമായിട്ടായിരുന്നു വിളികളെല്ലാം. അതുപോലെ തന്നെ വേട്ടക്കാരില്‍ നിന്നും പാവംപിടിച്ച മൃഗങ്ങളെ രക്ഷിക്കുന്നതിനുമെല്ലാം ആന്ദ്ര എത്തി.
ഇതിന്‍റെയൊക്കെ തുടക്കം ഡോക്ടറുടെ കുട്ടിക്കാലത്തുനിന്ന് തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടില്‍ ഒരുപാട് അരുമമൃഗങ്ങളും പക്ഷികളുമുണ്ടായിരുന്നു. ഡോക്ടര്‍ക്ക് കൂടുതല്‍ ഇഷ്ടം ഒരു താറാവിനോടായിരുന്നു. സൂര്യനുതാഴെയുള്ള എന്തിനെക്കുറിച്ചും ആന്ദ്ര അതിനോട് സംസാരിച്ചു. 'അതെന്‍റെ മുറിയിലാണ് താമസിച്ചത്. എന്‍റെ പാത്രത്തില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. ഞാന്‍ വെറ്ററിനറി സയന്‍സെടുത്തപ്പോഴാണ് എന്‍റെ ഇവയോടൊക്കെയുള്ള സ്നേഹവും എന്‍റെ വഴിയും വീട്ടുകാര്‍ക്ക് മനസിലായത്' ഡോക്ടര്‍ പറയുന്നു.
ഒരു കുരങ്ങിനെ നേരത്തെ രക്ഷിച്ച കാര്യവും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഒരു ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ആന്ദ്ര. അപ്പോഴാണ് ഒരു കുരങ്ങനങ്ങോട്ടെത്തിയത്. ആളുകള്‍ പരക്കംപാഞ്ഞു. കുരങ്ങാണെങ്കില്‍ കൂട്ടം തെറ്റിപ്പോയതില്‍ ആകെ ഭയന്നും പരിഭ്രമിച്ചും ഇരിക്കുകയായിരുന്നു. ആന്ദ്ര പോയി അതിനെ എടുത്തു. മെല്ലെ മെല്ലെ അതിന്‍റെ പരിഭ്രമം മാറ്റിയെടുത്തു. ഒരു മണിക്കൂര്‍ ആ കുരങ്ങന്‍ അദ്ദേഹത്തിന്‍റെ മടിയിലിരുന്നു. ഒടുവിലതിനെ കാട്ടിലേക്കയച്ചപ്പോള്‍ അദ്ദേഹത്തിന് വല്ലാത്ത പ്രയാസം തോന്നി. എങ്കിലും അപ്പോഴാണ് ഒരു മൃഗത്തെ അതിന്‍റേതായ താമസസ്ഥലത്തേക്ക് തിരികെ വിടേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ആലോചിക്കുന്നത്.
ഡോക്ടറുടെ ഒരുദിവസത്തെ ജീവിതം എങ്ങനെയാണ് എന്ന് ചോദിച്ചാല്‍ അത് ഇങ്ങനെയായിരിക്കും. ദിവസവും ഫോണിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും ആളുകള്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. പറ്റാവുന്നിടത്തോളം എല്ലായിടത്തും ഡോക്ടറെത്തി. വേട്ടക്കാരില്‍ നിന്നും അദ്ദേഹം മൃഗങ്ങളെ രക്ഷിച്ചു. ഒരിക്കല്‍ ഒരു മരപ്പട്ടി കൊല്ലപ്പെട്ടു. അതിന്‍റെ ആറ് കുഞ്ഞുങ്ങള്‍ ശേഷിച്ചു. രണ്ടര മാസത്തോളം അവരെ പരിചരിച്ചത് ഡോക്ടറാണ്. അവയെ ഭക്ഷണം കഴിക്കാനും ഇര തേടാനുമെല്ലാം പഠിപ്പിച്ചതും അദ്ദേഹം തന്നെ. അങ്ങനെ രണ്ടരമാസത്തിനു ശേഷം അവരെ കാട്ടിലിറക്കി വിട്ടു.
2018 -ല്‍ ഒരു പെരുമ്പാമ്പിനെ രക്ഷിച്ചതോടെയാണ് അദ്ദേഹം വാര്‍ത്തകളിലിടം നേടിയത്. ഒരു ഗ്രാമത്തില്‍ നിന്നായിരുന്നു അത്. 15 മുട്ടകളുമുണ്ടായിരുന്നു. പക്ഷേ, രക്ഷാപ്രവര്‍ത്തിനുശേഷം എവിടേയും പാമ്പിനെ കണ്ടെത്തിയില്ല, അതെവിടെയോ അപ്രത്യക്ഷമായി. അങ്ങനെ ആ മുട്ടകള്‍ ആന്ദ്രയുടെ ക്ലിനിക്കിലെ ഇന്‍ക്യുബേറ്ററില്‍ വെക്കുകയും പിന്നീട് കുഞ്ഞുങ്ങളുണ്ടായ ശേഷം അവയെ കാട്ടിലേക്ക് വിടുകയുമായിരുന്നു.
ഏറ്റവും ഭയപ്പെടുത്തിയ രക്ഷാപ്രവര്‍ത്തനം ഇതാണോ എന്ന് ചോദിച്ചാല്‍ അല്ലെന്നാണ് ഡോക്ടറുടെ മറുപടി. എന്നാല്‍, ഒരിക്കല്‍ ഒരു പുള്ളിപ്പുലിയെ തിരഞ്ഞുപോയതാണ് ഏറ്റവും ഭയപ്പെട്ടുപോയ അനുഭവമെന്ന് അദ്ദേഹം പറയുന്നു. അന്ന് ചെറിയ ചില പരിക്കുകളുമേറ്റു ഡോക്ടര്‍ക്ക്. ആ ഗ്രാമത്തിലെ ചിലരാണ് ഒരു പുള്ളിപ്പുലിയെ കണ്ടുവെന്നും പറഞ്ഞ് ഡോക്ടറെ വിളിക്കുന്നത്. പക്ഷേ, അതിനെ പിടിക്കാനുള്ള ശ്രമങ്ങളെല്ലാം പാളിപ്പോയി. അതൊരു കുടിലിലേക്ക് ചാടിക്കയറി. 20 മണിക്കൂറാണ് അതിനെ പിടികൂടാനായി ഡോക്ടറും സംഘവും ചെലവിട്ടത്. ഒടുവില്‍ അതിനെ പിടികൂടുകയും നെഹ്‍റു സുവോളജിക്കല്‍ പാര്‍ക്കിലാക്കുകയും ചെയ്തു.
ഏതായാലും ഒരു ജീവജാലങ്ങളേയും ഉപദ്രവിക്കരുതെന്നും എവിടെയാണോ അതിന്‍റെ യഥാര്‍ത്ഥ വാസസ്ഥലം അവിടെത്തന്നെ ജീവിക്കാന്‍ അനുവദിക്കുകയുമാണ് വേണ്ടതെന്നും ഡോക്ടര്‍ പറയുന്നു.