ആൺ തവളകൾ ഇത്രയധികം ഉള്ള സ്ഥിതിക്ക്, ഇണതേടി നടക്കുന്ന എല്ലാവർക്കും പെൺതവളകളെ കിട്ടുമോ എന്ന് സംശയമുണ്ട്. 

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ നർസിംഗ്പൂരിൽ നിന്നുള്ള ഇന്ത്യൻ ബുൾ ഫ്രോഗുകളുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലാവുകയുണ്ടായി. വനംവകുപ്പിൽ ഓഫീസറായ പർവീൺ കാസ്സ്വാൻ ഐഎഫ്‌എസ് ആണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. "നിങ്ങൾ മഞ്ഞത്തവളകളെ ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ? അതും ഇത്രയും എണ്ണത്തിനെ ഒന്നിച്ച്. ഈ കാണുന്നത് നർസിംഗ്പൂരിൽ നിന്നുള്ള ഇന്ത്യൻ ബുൾ ഫ്രോഗുകളാണ്. മൺസൂൺ കാലത്ത് അവ ഇങ്ങനെ മഞ്ഞ നിറത്തിലാകുന്നത് ഇണകളെ ആകർഷിച്ചു വരുത്താൻ വേണ്ടിയാണ്. ഈ തവളകളുടെ മഴയത്തെ തിമിർപ്പ് കണ്ടുവോ നിങ്ങൾ? " എന്നായിരുന്നു കാസ്സ്വാൻ തന്റെ വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.

Scroll to load tweet…

ഇന്ത്യൻ ബുൾ ഫ്രോഗുകളുടെ സ്വാഭാവിക നിറം മഞ്ഞയല്ല. മൺസൂൺ കാലം അവയുടെ ഇണചേരൽ സീസൺ ആണ്. ഈ മഴക്കാലത്ത് മാത്രമാണ് അവ ഇങ്ങനെ തൊലിപ്പുറമേ മഞ്ഞനിറം പടർത്തുന്നത്. പ്രത്യുത്പാദനം നടത്താൻ സമയമാകുമ്പോൾ പെൺതവളകളെ തങ്ങളിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ് ആൺ തവളകൾ ഈ പണി ചെയ്യുന്നത്. 

ഈ മാറ്റത്തിന് കൊവിഡുമായോ വെട്ടുകിളികളുമായോ ഒരു ബന്ധവുമില്ല എന്നും അദ്ദേഹം സ്ഥിരീകരിച്ചു. " ഇവിടെ ഒരു വിഷയം മാത്രമേ ഉള്ളൂ. ആൺ തവളകൾ ഇത്രയധികം ഉള്ള സ്ഥിതിക്ക്, ഇണതേടി നടക്കുന്ന എല്ലാവർക്കും പെൺതവളകളെ കിട്ടുമോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ തവളകൾക്കിടയിലും നല്ല കോംപിറ്റിഷൻ ഉണ്ടേ..." എന്നുകൂടി കാസ്സ്വാൻ നർമ്മരൂപേണ പറയുന്നുണ്ട്. ട്വിറ്ററിൽ എന്തായാലും അദ്ദേഹത്തിന്റെ ഈ ട്വീറ്റ് ഏറെ നേരം വൈറലായി പ്രചരിക്കുകയുണ്ടായി.