Asianet News MalayalamAsianet News Malayalam

ക്രിസ്തുവിനെ കാണാൻ പട്ടിണി കിടന്ന് മരിച്ചത് 400 -ലധികം പേര്‍, 191 പേർ കുട്ടികൾ, കൾട്ട് ലീഡറിനെതിരെ കൊലക്കുറ്റം

നേരത്തെ ഒരു ടാക്സി ഡ്രൈവറായിരുന്ന മക്കെൻസി പിന്നീട് കൾ‌ട്ട് ലീഡറായി മാറുകയായിരുന്നു. ടെററിസം, നരഹത്യ, കുട്ടികളുടെ നേർക്കുള്ള പീഡനവും ക്രൂരതയും തുടങ്ങി അനേകം കുറ്റങ്ങൾ ഇയാൾക്കുമേൽ ചുമത്തിയിട്ടുണ്ട്.

Shakahola forest massacre cult leader Paul Nthenge Mackenzie charged with the murder of 191 kids buried in kenya forest rlp
Author
First Published Feb 9, 2024, 12:48 PM IST

കെനിയൻ കൾട്ട് നേതാവ് പോൾ തെങ്കെമെക്കെൻസിക്കും 29 കൂട്ടാളികൾക്കും എതിരെ 191 കുട്ടികളുടെ മരണത്തിൽ കൂടി കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ വർഷമാണ് കെനിയയിലെ വനത്തിൽ നൂറുകണക്കിനാളുകളുടെ മൃതദേഹം കുഴിച്ചിട്ട രീതിയിൽ കണ്ടെത്തിയത്. അതിൽ 191 പേർ കുട്ടികളായിരുന്നു. ക്രിസ്തുവിനെ കാണിക്കാമെന്ന് പറഞ്ഞാണ് കൾട്ട് ലീഡറായിരുന്ന പോൾ മക്കെൻസി ആളുകളെ പട്ടിണി കിടന്ന് മരിക്കാൻ പ്രേരിപ്പിച്ചിരുന്നത്. 

മക്കെൻസി തന്റെ അനുയായികളോട് പറഞ്ഞത് ഈ ജീവിതം അവസാനിക്കുന്നതിന് മുമ്പ് സ്വർ​ഗത്തിൽ പോവാനും ക്രിസ്തുവിനെ കാണാനും വഴിയുണ്ട്. അതിനുവേണ്ടി നിങ്ങളും കുട്ടികളും പട്ടിണി കിടന്ന് മരിക്കണം എന്നാണ്. ഈ നിർദ്ദേശത്തെ തുടർന്നാണ് കുട്ടികളടക്കം പട്ടിണി കിടന്ന് മരിച്ചത്. ലോകത്തെയാകെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു കെനിയയിലെ കാട്ടിൽ നടന്ന ഈ കൂട്ടക്കൊല.

നേരത്തെ ഒരു ടാക്സി ഡ്രൈവറായിരുന്ന മക്കെൻസി പിന്നീട് കൾ‌ട്ട് ലീഡറായി മാറുകയായിരുന്നു. ടെററിസം, നരഹത്യ, കുട്ടികളുടെ നേർക്കുള്ള പീഡനവും ക്രൂരതയും തുടങ്ങി അനേകം കുറ്റങ്ങൾ ഇയാൾക്കുമേൽ ചുമത്തിയിട്ടുണ്ട്. ശകഹോല വനത്തിൽ നിന്നുമാണ് ആളുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നാലെ കഴിഞ്ഞ ഏപ്രിലിൽ പോൾ മക്കെൻസി അറസ്റ്റിലാവുകയായിരുന്നു. 

ഓട്ടോപ്സി റിപ്പോർട്ടിൽ പറയുന്നത് 429 ഇരകളിൽ ഭൂരിഭാ​ഗവും പട്ടിണി കിടന്നാണ് മരിച്ചത് എന്നാണ്. അതിൽ തന്നെ കുട്ടികളെ കഴുത്ത് ഞെരിക്കുകയും അവരെ മർദ്ദിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തിട്ടുണ്ട്. ശകഹോല വനത്തിലെ കൂട്ടക്കൊല (Shakahola forest massacre) എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. 

എന്നാൽ, മാലിൻഡിയിലെ കോടതിയിൽ ഹാജരാക്കിയ പ്രതികൾ ഈ കുറ്റങ്ങളെല്ലാം നിഷേധിച്ചു. കൂട്ടത്തിൽ ഒരു പ്രതി വിചാരണയ്ക്ക് മാനസികമായി അയോ​ഗ്യനാണ് എന്നും കണ്ടെത്തി. ഇയാളോട് ഒരു മാസത്തിനുള്ളിൽ മാലിൻഡി ഹൈക്കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios