സഹോദരങ്ങൾ ചാരിറ്റിക്ക് നൽകിയത് 13 കോടി രൂപ, അതിനൊരു കാരണമുണ്ടായിരുന്നു...
ചാൾസിന് നേരത്തെ ഒരു ആക്സിഡന്റ് നടന്ന സമയത്ത് സഹായത്തിനായി എത്തിയത് ഈ എയർ ആംബുലൻസാണ്. അതിന്റെ നന്ദിസൂചകമായിട്ടാണ് സഹോദരങ്ങൾ ഇത്രയും തുക എയർ ആംബുലൻസിന് നൽകിയത് എന്നാണ് പറയുന്നത്.

വെയിൽസിൽ രണ്ട് സഹോദരങ്ങൾ ചേർന്ന് ചാരിറ്റിക്ക് നൽകിയത് 1.3 മില്യൺ പൗണ്ട്. അതായത്, ഏകദേശം 13 കോടിക്ക് മുകളിൽ. വെയിൽസ് എയർ ആംബുലൻസിനാണ് സഹോദരങ്ങൾ ഈ തുക നൽകിയത്. ഇതുവരെ കിട്ടിയതിൽ വച്ച് ഏറ്റവും വലിയ സംഭാവന എന്നാണ് ഇതിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
92 -കാരനായ ചാൾസ് ട്രൈവെറിൻ ഡേവീസും സഹോദരി പെഗ്ഗി എന്ന് അറിയപ്പെടുന്ന മാർഗരറ്റ് യൂനിസ് ഡേവീസുമാണ് (89) മരണശേഷം തങ്ങളുടെ സ്വത്തിന്റെ ഭൂരിഭാഗവും ചാരിറ്റിക്ക് വിട്ടുനൽകിയത്. ഡെൻബിഗ്ഷെയറിലെ കോർവെനിലെ അവരുടെ ഫാമിലി ഫാമിലാണ് ഇരുവരും വളർന്നത്. പെഗ്ഗി മരിച്ചത് 2019 നവംബറിലാണ്. നാല് മാസത്തിന് ശേഷം ചാൾസും മരിച്ചു.
ചാൾസിന് നേരത്തെ ഒരു ആക്സിഡന്റ് നടന്ന സമയത്ത് സഹായത്തിനായി എത്തിയത് ഈ എയർ ആംബുലൻസാണ്. അതിന്റെ നന്ദിസൂചകമായിട്ടാണ് സഹോദരങ്ങൾ ഇത്രയും തുക എയർ ആംബുലൻസിന് നൽകിയത് എന്നാണ് പറയുന്നത്. സഹോദരങ്ങളുടെ സുഹൃത്ത് മെർഫിൻ റോബർട്സ് പറഞ്ഞത്, 'ചാൾസിന് അപകടം നടന്ന സമയത്ത് ഈ എയർ ആംബുലൻസിനെ കുറിച്ച് പറഞ്ഞത് ഞാനോർക്കുന്നുണ്ട്. അത്രയും മികച്ച സേവനമാണ് അവർ നൽകിയത് എന്നാണ് ചാൾസ് പറഞ്ഞത്. എന്നാൽ, അവരുടെ മരണം വരെ അവർ ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു' എന്നാണ്.
വളരെ ലളിതവും എളിമയുള്ളതുമായ ജീവിതമാണ് സഹോദരങ്ങൾ ഇരുവരും നയിച്ചിരുന്നത്. അവരുടെ ജീവിതം കുടുംബത്തിന്റെ ഫാമിന് വേണ്ടി മാറ്റിവച്ചതായിരുന്നു. അതുപോലെ സ്കൂൾ ടാക്സി ഓടിച്ച് പ്രദേശത്തെ ജനങ്ങളെ സഹായിക്കുകയും ചെയ്തു ഇരുവരും. ഇവർ നൽകിയ സംഭാവന 280 -ലധികം ജീവൻരക്ഷാ ദൗത്യങ്ങൾക്ക് സഹായകമാകും എന്നാണ് വെയിൽസ് എയർ ആംബുലൻസ് പറഞ്ഞത്.
വായിക്കാം: 911 -ലേക്ക് കോൾ, വീട്ടിലെത്തി കുട്ടിയുടെ ആവശ്യം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: