വനിതാ ഗൈനക്കോളജിസ്റ്റ് എന്ന വ്യാജേന ഫേസ്ബുക്കിലൂടെ നിരവധി സ്ത്രീകളെ കബളിപ്പിച്ച 37 -കാരന്‍ പിടിയില്‍.

വനിതാ ഗൈനക്കോളജിസ്റ്റ് എന്ന വ്യാജേന ഫേസ്ബുക്കിലൂടെ നിരവധി സ്ത്രീകളെ കബളിപ്പിച്ച 37 -കാരന്‍ പിടിയില്‍. സിംഗപ്പൂരില്‍ നിന്നുള്ള ഓയി ച്യൂന്‍ വെയ് എന്നയാളാണ് പിടിയിലായത. ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന വനിതാ ഗൈനക്കോളജിസ്റ്റ് എന്ന വിലാസത്തില്‍ പ്രൊഫൈലുണ്ടാക്കിയാണ് ഇയാള്‍ ഫേസ്ബുക്കിലൂടെ സ്ത്രീകളുമായി ചാറ്റ് ചെയ്തിരുന്നത്. ഇയാളുടെ വാക്ക് വിശ്വസിച്ച് നിരവധി സ്ത്രീകളാണ് ഇയാള്‍ ആവശ്യപ്പെട്ടത് പ്രകാരം തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ പോലും ചിത്രങ്ങള്‍ ഇയാള്‍ക്ക് അയച്ചുകൊടുത്തത്. പോലീസ് പിടിയിലായ ഇയാള്‍ക്കെതിരെ വഞ്ചന കുറ്റത്തിന് കേസ് ചുമത്തിയ സിംഗപ്പൂര്‍ സ്റ്റേറ്റ് കോടതി 40 മാസം തടവ് ശിക്ഷയും വിധിച്ചു.

ജൂലൈയില്‍ ഓയിയുടെ പെരുമാറ്റത്തില്‍ ഒരു സ്ത്രീ സംശയം പ്രകടിപ്പിച്ചതോടെയാണ് കുറ്റകൃത്യം വെളിപ്പെട്ടത്. അങ്ങനെയൊരു ഡോക്ടര്‍ ഇല്ലെന്ന് മനസ്സിലാക്കിയ അവര്‍ കുറ്റവാളിക്കെതിരെ ഔദ്യോഗിക പരാതി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫേസ്ബുക്കിനുള്ളില്‍ മറഞ്ഞിരുന്ന വ്യാജനെ കണ്ടെത്തിയത്. 

സൈബര്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പോലീസ് ആളെ തിരിച്ചറിയുകയും ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു . വീട്ടില്‍ നിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. സ്ത്രീകളുടെ ലൈംഗികജീവിതം, അവരുടെ ജനനേന്ദ്രിയം എന്നിവയെ കുറിച്ചായിരുന്നു ഇയാള്‍ വ്യാജ പ്രൊഫൈലിലൂടെ സ്ത്രീകളോട് സംസാരിച്ചിരുന്നത്. പല സ്ത്രീകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട സര്‍വ്വേ ഫോമുകളും ഇയാള്‍ പൂരിപ്പിച്ചെടുത്തിരുന്നു. 

ഇയാള്‍ തന്റെ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചിരുന്നത് ഒരു മലേഷ്യന്‍ യുവതിയുടെ ഫോട്ടോ ആയിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് സ്ത്രീ-പുരുഷ സുഹൃത്തുക്കളെ ചേര്‍ക്കുകയും തന്റെ ഐഡന്റിറ്റി കൂടുതല്‍ വിശ്വസനീയമാക്കുന്നതിന് അതേ പേരില്‍ ലിങ്ക്ഡ്ഇന്‍, ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നിവ സൃഷ്ടിക്കുകയും ചെയ്തു. ഗൈനക്കോളജിസ്റ്റായ ഡോ. ലീ എന്നാണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്.

തുടര്‍ന്ന് ഇയാള്‍ ഇരകളായ സ്ത്രീകളെ ലക്ഷ്യമിടാന്‍ തുടങ്ങി. പ്രതിമാസ കണ്‍സള്‍ട്ടേഷനുകള്‍ക്കായി ഒരു മെഡിക്കല്‍ പ്ലാന്‍ വാഗ്ദാനം ചെയ്തു. ഈ കണ്‍സള്‍ട്ടേഷനുകള്‍ക്കിടയിലാണ് സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാന്‍ ഇരകളോട് അവരുടെ ലൈംഗികാവയവങ്ങളുടെ വീഡിയോകളും ഫോട്ടോഗ്രാഫുകളും അയച്ചു തരാന്‍ ഇയാള്‍ ആവശ്യപ്പെട്ടത്. ഈ ചതിക്കുഴിയില്‍ വീണ നിരവധി സ്ത്രീകള്‍ അയാള്‍ ആവശ്യപ്പെട്ടത് പ്രകാരം സ്വകാര്യ ഭാഗങ്ങളുടെ വീഡിയോകളും ചിത്രങ്ങളും അയാള്‍ക്ക് അയച്ചുകൊടുത്തു. 

നാല് വര്‍ഷത്തോളം ഇയാള്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ചു. ഇതുവഴി 38 സ്ത്രീകളെ കബളിപ്പിച്ചു. ഇതിനുപുറമെ, വ്യാജ ആരോഗ്യ കണ്‍സള്‍ട്ടേഷനുകള്‍ക്കിടയില്‍ ഏകദേശം 1,000 ഫോട്ടോകളും വീഡിയോകളും ഇയാള്‍ക്ക് കൈക്കലാക്കുകയും ചെയ്തതായി പൊ്‌ലീസ് പറയുന്നു.