വീട്ടിൽ 250 കിലോ ഭാരമുള്ള കൂറ്റൻ കരടി ഒരു മാസമായി താമസിക്കുന്നു. കരടിയെ മാറ്റാൻ വന്യജീവി ഉദ്യോഗസ്ഥർ പരാജയപ്പെട്ടതോടെ, പേടിച്ച് പുറത്തിറങ്ങാനാവാതെ കഴിയുകയാണ് കുടുംബം. ഇപ്പോള്‍ വന്യജീവി വകുപ്പിനെതിരെ കേസിനൊരുങ്ങുകയാണ് വീട്ടുടമ. 

സ്വന്തം വീട്ടിൽ 250 കിലോയുള്ള ഒരു കൂറ്റൻ കരടി താമസമാക്കിയാൽ എന്ത് ചെയ്യും? അതുപോലെ ഒരു ദുരവസ്ഥയാണ് കാലിഫോർണിയയിൽ നിന്നുള്ള ഒരാൾക്കും സംഭവിച്ചത്. 550 പൗണ്ട് ഭാരമുള്ള ഈ കരടി കാരണം ഏറെ ഭയത്തോടെയാണ് താൻ ജീവിക്കുന്നത് എന്നാണ് വീട്ടുടമ പറയുന്നത്. കരടിയെ ഇവിടെ നിന്നും മാറ്റാത്ത വന്യജീവി ഉദ്യോ​ഗസ്ഥർക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കത്തിലാണ് ഇയാൾ. ആൾട്ടഡീനയിൽ നിന്നുള്ള കെൻ ജോൺസൺ എന്നയാളുടെ വീടിനെ ചുറ്റിപ്പറ്റി നവംബർ 30 മുതൽ ഈ കരടിയുണ്ടത്രെ. ഇത് ഒരു മാസത്തോളമായി തന്റെ ജീവിതം പ്രയാസത്തിലാക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുവെന്ന് കെൻ ജോൺസൺ ആരോപിക്കുന്നു.

സഹായത്തിനായി ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും കാലിഫോർണിയ ഫിഷ് ആൻഡ് വൈൽഡ്‍ലൈഫ് നടപടിയൊന്നും എടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. "വളരെ നാളായി താൻ കഷ്ടപ്പെടുന്നു. വന്യജീവി വകുപ്പ് മുമ്പ് ഈ കരടിയെ കൈകാര്യം ചെയ്തതാണ്. അവർ അതിനെ ദയാവധം ചെയ്യേണ്ടെന്ന് തീരുമാനിച്ചു, ഇപ്പോൾ അത് വീണ്ടും തിരിച്ചെത്തിയിരിക്കയാണ്. ഇത് തുടർന്നും ആവർത്തിക്കും" എന്നും ജോൺസൺ പറഞ്ഞു. ജോൺസൺ പറയുന്നത് പ്രകാരം, നവംബർ അവസാനത്തോടെയാണ് ആ കൂറ്റൻ കരടി വീടിനടിയിലുള്ള സ്ഥലത്തേക്ക് ആദ്യമായി കയറിത്.

അതിനുശേഷം അവിടെ നിന്നും പോയതേയില്ല. 'വീടിന് കരടി കേടുപാടുകൾ വരുത്തി, സ്വന്തം വീടിനുള്ളിൽ പോലും തനിക്ക് സുരക്ഷിതത്വമില്ലെന്ന അവസ്ഥയിൽ എത്തിച്ചു. എല്ലാ രാത്രിയിലും താൻ ഉറങ്ങാതെയിരിക്കണോ? അത് പുറത്തുവരുമോ എന്ന് പേടിച്ചുകൊണ്ട് ജീവിക്കണോ' എന്നും ജോൺസൺ ചോദിക്കുന്നു. അതേസമയം, ഉദ്യോ​ഗസ്ഥർ പറയുന്നത്, പരാതി നൽകിയതിന് പിന്നാലെ വകുപ്പ് ഇടപെട്ടിരുന്നു എന്നാണ്. കെണി വയ്ക്കുന്നതടക്കം കരടിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും അവർ പറഞ്ഞു. എന്തായാലും വകുപ്പിനെതിരെ കേസുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് ജോൺസൺ.