Asianet News MalayalamAsianet News Malayalam

ദില്ലി നഗരത്തോട് 'ഗുഡ്ബൈ' പറഞ്ഞ് ഹിമാലയന്‍ ഗ്രാമത്തില്‍ കോഫീ ഷോപ്പ് തുറന്ന പെണ്‍കുട്ടി

അതിനിടെ നിത്യയ്ക്ക് മറ്റൊരു ജോലി ശരിയായി. ആ സ്ഥലത്താകട്ടെ വെള്ളം കുറവായിരുന്നു, വൈദ്യുതി ഇല്ല, ഇന്‍റര്‍നെറ്റില്ല, മൊബൈലിന് റേഞ്ചുമില്ല. ആറ് മാസം അവളവിടെ ജോലി ചെയ്തു. അപ്പോഴാണ് ഇതൊന്നുമില്ലാതെയും തനിക്ക് ജീവിക്കാനാകുമെന്ന് അവള്‍ക്ക് മനസിലാകുന്നത്. എവിടെയും എങ്ങനെയും ജീവിക്കാമെന്ന ധൈര്യവുമായി.. 

story of nithya she opened coffee shop in himalayan village
Author
Thiruvananthapuram, First Published Apr 13, 2019, 7:34 PM IST

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിത്യ ബുധ് രാജ തന്‍റെ ദില്ലി ജീവിതത്തോട് ഗുഡ്ബൈ പറയുന്നത്. അതിനുശേഷം അവള്‍ ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളില്‍ യാത്ര ചെയ്തു. പിന്നീട്, സത്താലില്‍ എത്തിച്ചേര്‍ന്നു. ഏഴ് തടാകങ്ങള്‍ കൂടി ചേര്‍ന്ന മനോഹരമായ ഇടമാണ് സത്താല്‍.. ഇന്ന് നിത്യ താമസിക്കുന്നത് ആ മലകളുടേയും താഴ് വരകളുടേയും ഇടയിലാണ്. അവിടെയവളൊരു കോഫീ ഷോപ്പ് നടത്തുന്നു. ഒപ്പം വാടകയ്ക്ക് ഒരു വെക്കേഷന്‍ ഹോമും.. 

ആ സമയത്താണ് ഫോട്ടോഗ്രഫിയിലുള്ള താല്‍പര്യവും വര്‍ധിക്കുന്നതും

പെട്ടെന്നൊരു ദിവസം മല കയറാന്‍ തീരുമാനിച്ച ആളല്ല നിത്യ. അവളുടെ അച്ഛന്‍ എപ്പോഴും അങ്ങോട്ട് യാത്ര ചെയ്യാറുണ്ടായിരുന്നു. സത്താല്‍ അദ്ദേഹത്തിന് വീട് പോലെയായിരുന്നു. ചെറുപ്പത്തിലെ നിത്യ ഇത് കാണുന്നുമുണ്ടായിരുന്നു. അദ്ദേഹത്തിന് ആ മലകളോട് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ടായിരുന്നു. അവിടെ കുറച്ച് ഭൂമി വാങ്ങാനും താമസം തുടങ്ങാനും അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് അവിടെ ഒരു ഗ്രാമത്തിലുള്ളവര്‍ രണ്ട് മലകളും ഒരു താഴ്വരയുമുള്‍ക്കൊള്ളുന്ന ആ കുഞ്ഞു ഗ്രാമം തന്നെ വാങ്ങാന്‍ നിത്യയുടെ അച്ഛനെ പ്രേരിപ്പിക്കുന്നത്. അവര്‍ക്ക് ആ ഗ്രാമവും വീടുകളും വിട്ട് തൊട്ടപ്പുറത്തുള്ള ഗ്രാമത്തിലേക്ക് പോവാനായിരുന്നു അത്.  

ഈ സമയത്തെല്ലാം നിത്യ ദില്ലിയില്‍ തന്നെയായിരുന്നു. ഇവന്‍റ് മാനേജ്മെന്‍റ് സെക്ടറിലായിരുന്നു അവള്‍ ജോലി ചെയ്തിരുന്നത്. ആദ്യമെല്ലാം ആ ജോലിയോട് നിത്യക്ക് താല്‍പര്യമുണ്ടായിരുന്നു. പക്ഷെ, ദില്ലി നഗരത്തിലെ തിരക്കും, അന്തരീക്ഷ മലിനീകരണവും എല്ലാം അവളെ മടുപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് ഹിമാലയന്‍ ട്രെക്കിങ്ങിന് ആളുകളെ കൊണ്ടുപോകുന്ന ഒരു സ്റ്റാര്‍ട്ട് അപ്പിന്‍റെ കൂടെ അവള്‍ ചേരുന്നത്. ആ സമയത്താണ് ഫോട്ടോഗ്രഫിയിലുള്ള താല്‍പര്യവും വര്‍ധിക്കുന്നതും.. ഇന്‍സ്റ്റഗ്രാമില്‍ അവള്‍ യാത്രകളിലെ ഫോട്ടോ പോസ്റ്റ് ചെയ്തു തുടങ്ങി. പക്ഷെ, ആ കമ്പനി പെട്ടെന്ന് തന്നെ അടച്ചുപൂട്ടി. പക്ഷെ, അപ്പോഴേക്കും ട്രെക്കിങ്ങ് ഇന്‍സ്ട്രകടറുടെ ജീവിതം അവളെ താന്‍ നഗരജീവിതം എത്ര വെറുക്കുന്നുവെന്നും മറ്റും മനസിലാക്കി കൊടുത്തിരുന്നു. 

അതിനിടെ നിത്യയ്ക്ക് മറ്റൊരു ജോലി ശരിയായി. ആ സ്ഥലത്താകട്ടെ വെള്ളം കുറവായിരുന്നു, വൈദ്യുതി ഇല്ല, ഇന്‍റര്‍നെറ്റില്ല, മൊബൈലിന് റേഞ്ചുമില്ല. ആറ് മാസം അവളവിടെ ജോലി ചെയ്തു. അപ്പോഴാണ് ഇതൊന്നുമില്ലാതെയും തനിക്ക് ജീവിക്കാനാകുമെന്ന് അവള്‍ക്ക് മനസിലാകുന്നത്. എവിടെയും എങ്ങനെയും ജീവിക്കാമെന്ന ധൈര്യവുമായി.. 

അമ്മയ്ക്കാകട്ടെ ദില്ലിയിലേക്ക് മടങ്ങണം എന്നുമില്ലായിരുന്നു

പക്ഷെ, ആ സമാധാന ജീവിതം അധികം നീണ്ടുനിന്നില്ല.. നിത്യയുടെ അച്ഛന്‍റെ ആകസ്മികമരണം അവളെ തളര്‍ത്തി. അങ്ങനെ അവള്‍ ജോലി ഉപേക്ഷിച്ച് സത്താലിലെ അച്ഛന്‍ വാങ്ങിയ സ്ഥലത്തെത്തി. അവിടെ കുറച്ച് കോട്ടേജുകളുണ്ടായിരുന്നു. എന്തു ചെയ്യണം എന്നും അവള്‍ക്ക് അറിയില്ലായിരുന്നു. അവളുടെ അമ്മയ്ക്കാകട്ടെ ദില്ലിയിലേക്ക് മടങ്ങണം എന്നുമില്ലായിരുന്നു. അങ്ങനെ ഒരു വര്‍ഷം അവിടെതന്നെ താമസിച്ച് ആ ജീവിതത്തെ അവള്‍ മനസിലാക്കി. 

അതെല്ലാം മൂന്ന് വര്‍ഷം മുമ്പാണ്. ഇന്ന് നിത്യ അവിടെയൊരു കോഫീ ഷോപ്പ് നടത്തുന്നു. 'കഫേ ഇന്‍ ദ വൂഡ്സ്' എന്നാണ് പേര്. കൂടാതെ അച്ഛന്‍റെ പേരില്‍ 'നവീന്‍സ് ഗ്ലെന്‍' എന്ന ഹോം സ്റ്റേയും.. അത് പരിഷ്കരിച്ചെടുക്കാനും മറ്റുമായി നിത്യ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പക്ഷെ, അവള്‍ അച്ഛന്‍റെ ആഗ്രഹവുമായി മുന്നോട്ട് പോകുന്നു. കുറച്ച് കോട്ടേജുകള്‍ കൂടി നിര്‍മ്മിച്ചു. മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനവും, സോളാര്‍ പാനലും ശരിയാക്കി.. 

പ്രകൃതിയെ മുറിപ്പെടുത്തുന്ന രീതിയില്‍ ഒന്നും ചെയ്യില്ലെന്നും നിത്യ ശപഥമെടുത്തിട്ടുണ്ട്

ഹോം സ്റ്റേ വളരെ അപ്രതീക്ഷിതമായി തുടങ്ങിയതാണ്. ഒരിക്കല്‍ നിത്യയുടെ സുഹൃത്തുക്കള്‍ സാത്തലിലെത്തിയപ്പോള്‍ താമസിക്കാനൊരിടം വേണമെന്ന് പറഞ്ഞു. പൂട്ടിക്കിടക്കുന്ന കോട്ടേജ് നിത്യ അവര്‍ക്കായി നല്‍കുകയും ചെയ്തു. അവിടുത്തെ താമസം അവരെ ഹാപ്പിയാക്കി.. അവരത് പറഞ്ഞതോടെയാണ് എന്നാല്‍ ഹോം സ്റ്റേ ഒരു കൈനോക്കാമെന്ന് നിത്യയും കരുതുന്നത്. പക്ഷെ, അതിനായി പ്രകൃതിയെ മുറിപ്പെടുത്തുന്ന രീതിയില്‍ ഒന്നും ചെയ്യില്ലെന്നും നിത്യ ശപഥമെടുത്തിട്ടുണ്ട്. 

ഇന്ന് 16-17 പേര്‍ നിത്യയ്ക്കൊപ്പം ജോലിക്കുണ്ട്. നഗരത്തിലെ തിരക്കിനുമപ്പുറം ഈ താഴ്വരയിലെ ജീവിതം അവളെ ഹാപ്പിയും കൂളുമാക്കുന്നു.

Follow Us:
Download App:
  • android
  • ios