മഹാരാഷ്ട്രയിലെ അകോലയിൽ സൈബർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ യുവതിയോട് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിലായി. കേസിൽ നിന്നും രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്താണ് രാജേഷ് ജാദവ് എന്ന ഉദ്യോഗസ്ഥൻ യുവതിയെ സമീപിച്ചത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
മഹാരാഷ്ട്രയിലെ അകോലയിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള യുവതി തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന പരാതി ഉന്നയിച്ചതിനെ തുടർന്ന് പോലീസ് സബ് ഇന്‍സ്പെക്ടർ രാജേഷ് ജാദവിനെ സസ്പെന്‍റ് ചെയ്തു. പിന്നാലെ സിവിൽ ലൈൻസ് പോലീസ് സബ് ഇന്‍സ്പെക്ടറായ രാജേഷിനെ ബുധനാഴ്ചയോടെ പോലീസ് അറസ്റ്റ് ചെയ്തു. 80 ലക്ഷത്തിന്‍റെ സൈബർ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ യുവതിയാണ് പരാതിപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
സസ്പെൻഷൻ പിന്നാലെ അറസ്റ്റ്
അറസ്റ്റിലായ യുവതി പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലായിരുന്നു. ഈ സമയം സ്റ്റേഷൻ ഡ്യൂട്ടിയിലായിരുന്ന രാജേഷ് ജാദവ് ലോക്കപ്പിലുള്ള യുവതിയോട് തന്‍റെ ആവശ്യം ഉന്നയിക്കുകയായിരുന്നു. വിചാരണ കാലാവധി കഴിഞ്ഞ യുവതിയോട് മകളെ തന്‍റെ അടുത്തേക്ക് അയച്ചാൽ പതിനായിരം രൂപ നൽകാമെന്നും അവരെ കേസിൽ നിന്നും ഊരിക്കൊടുക്കാമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ രാജേഷിനെതിരെ ഭാരതീയ ന്യായ സംഹിത വച്ച് കേസെടുത്തു. പരാതി ലഭിച്ച അന്ന് രാത്രി തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തെന്നും അകോല എസ്പി അർചിത് ചന്ദക് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഒളിവിൽ നിന്നും അറസ്റ്റ്
പരാതി ലഭിച്ചെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും വ്യക്തമായതിന് പിന്നാലെ രാജേഷ് ജാദവ് ഒളിവിൽ പോയിയെന്ന് സ്റ്റേഷൻ സീനിയർ പോലീസ് ഇന്‍സ്പെക്ടർ അനിൽ ജുലെ പറഞ്ഞു. പിന്നാലെ രാജേഷിനെ കണ്ടെത്തുന്നതിനായി മൂന്ന് പോലീസ് സംഘത്തെ നിയോഗിച്ചു. തുടർന്നാണ് ബുധനാഴ്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തത്. രാജേഷിന്‍റെ ഭാര്യയിൽ നിന്നും ഒരു സ്ത്രീ പോലീസ് ഉദ്യോഗസ്ഥയിൽ നിന്നും നേരത്തെയും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നെന്നും ഇയാൾ വർഷങ്ങളായി നിരീക്ഷണത്തിലായിരുന്നെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ. ആഷാ മിർജേ പറഞ്ഞു.


