മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്, നിയോജക മണ്ഡലത്തിലെ യുഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ നൽകിയ തന്ത്രപരമായ പിന്തുണയെ പ്രശംസിച്ചു. ബിജെപിയുടെ ശക്തമായ പ്രചാരണത്തെ പ്രതിരോധിക്കാൻ കർണാടകയിൽ നിന്നുള്ള നേതാക്കളെ എത്തിച്ചതടക്കമുള്ള വേണുഗോപാലിന്റെ ഇടപെടലുകൾക്ക് അഷ്റഫ് നേരിട്ടെത്തി നന്ദി അറിയിച്ചു.

കാസർഗോഡ്: വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുൻനിര പോരാളിയും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാലിനെ പ്രശംസിച്ച് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ യുഡിഎഫ് നേടിയ ചരിത്ര വിജയത്തിന് പിന്നിൽ കെ സി വേണുഗോപാൽ നൽകിയ ശക്തമായ പിന്തുണയ്ക്കും രാഷ്ട്രീയ തന്ത്രങ്ങൾക്കും നേരിട്ടെത്തി അദ്ദേഹം നന്ദി അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിലെ മറ്റ് മണ്ഡലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് മഞ്ചേശ്വരത്തുള്ളതെന്ന് സന്ദർശനത്തിന് ശേഷം എ കെ എം അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു. പതിറ്റാണ്ടുകളായി ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള അതിർത്തി മണ്ഡലമാണിത്. ഇവിടെ വർഗ്ഗീയ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ജനാധിപത്യ പോരാട്ടം നയിച്ചപ്പോൾ, ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പ്രതിനിധിയായിരുന്നിട്ടുകൂടി കെ സി വേണുഗോപാൽ തനിക്ക് എന്നും കരുത്തും തണലുമായി ഒപ്പം നിന്നിട്ടുണ്ടെന്ന് എംഎൽഎ ഓർമ്മിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മഞ്ചേശ്വരത്ത് യുഡിഎഫ് നേരിട്ട വെല്ലുവിളികളെ മറികടക്കാൻ കെ സി വേണുഗോപാൽ ഇടപെട്ട രീതികളെക്കുറിച്ച് എംഎൽഎ പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കൺവെൻഷന് മികച്ചൊരു ഉദ്ഘാടകനെ ലഭിക്കാൻ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ, കർണാടക നിയമസഭാ സമ്മേളനം നടക്കുകയാണെന്നത് പോലും വകവെക്കാതെ അവിടുത്തെ ആരോഗ്യവകുപ്പ് മന്ത്രിയും ജനകീയ നേതാവുമായ ദിനേശ് ഗുണ്ടുറാവുവിനെ മഞ്ചേശ്വരത്തേക്ക് അയച്ചത് കെ സിയുടെ വലിയ മനസ്സാണ്.

കർണാടകയിൽ നിന്നുള്ള പണച്ചാക്കുകളും വർഗ്ഗീയ വിഷം തുപ്പുന്ന നേതാക്കളും മഞ്ചേശ്വരത്തെ ഓരോ ബൂത്തുകളിലും കേന്ദ്രീകരിച്ച് യുഡിഎഫിനെതിരെ ശക്തമായ ക്യാമ്പയിൻ നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ അതേ കർണാടകയിൽ നിന്നുള്ള മതേതര ശക്തികളെ മഞ്ചേശ്വരത്ത് എത്തിക്കാൻ കെസിക്ക് സാധിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ, യുവനേതാവ് പ്രദീപ് ഈശ്വർ, സതീഷ് കൃഷ്ണ സെയിൽ തുടങ്ങിയ പ്രമുഖരെയും നൂറുകണക്കിന് പ്രവർത്തകരെയും മണ്ഡലത്തിലെത്തിച്ച് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് വേണുഗോപാൽ ജിയാണ്.

കാസർഗോഡ് ജില്ലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ മഞ്ചേശ്വരത്ത് വിജയിക്കാൻ സാധിച്ചതിന് പിന്നിൽ പ്രധാന പങ്കുവഹിച്ച പ്രിയപ്പെട്ട കെസിയെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനവും സംതൃപ്തിയുമുണ്ട്. രാജ്യത്തിന്റെ മതേതര-ജനാധിപത്യ പാരമ്പര്യം നിലനിർത്താനുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന് ഇനിയും കൂടുതൽ ശക്തിയോടെ നയിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അഷറഫ് കുറിച്ചു.