വനിതാ ജീവനക്കാരിൽ 10 ശതമാനത്തിൽ കൂടുതൽ ശരീരഭാരമുള്ളവരെ ഉടനടി തന്നെ സസ്പെൻഡ് ചെയ്യുകയും എത്രയും പെട്ടെന്ന് ഭാരം കുറക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയുമാണ് എയർലൈൻസ് ചെയ്യുന്നത്. 

ഹൈനാൻ എയർലൈൻസ് ചൈനയിലെ അറിയപ്പെടുന്ന എയർലൈൻസാണ്. എന്നാൽ, തങ്ങളുടെ ചില നയങ്ങളെ തുടർന്ന് വലിയ വിമർശനം നേരിടുകയാണ് ഇപ്പോൾ കമ്പനി. അമിതഭാരമുള്ള വിമാനജീവനക്കാരെ സസ്‍പെൻഡ് ചെയ്യുക എന്ന വിമാനക്കമ്പനിയുടെ തീരുമാനമാണ് വലിയ തരത്തിലുള്ള വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ജൂൺ മാസം ആദ്യമാണ് ഭാരത്തെ ചൊല്ലിയുള്ള ചില തീരുമാനങ്ങൾ കമ്പനി എടുത്തത്. പിന്നാലെ, ഈ വാർത്ത എല്ലായിടത്തും വ്യാപിക്കുകയും അതിലെ ചില തീരുമാനങ്ങൾ വിമർശനങ്ങൾക്ക് കാരണമായിത്തീരുകയും ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിൽ ഒന്നായിരുന്നു ഫ്ളൈറ്റ് അറ്റൻഡന്റുമാരുടെ ശരീരഭാരം. ഒരു പ്രത്യേകപരിധിയിൽ കൂടുതൽ ഭാരമുള്ള വനിതാ ജീവനക്കാരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യും എന്നായിരുന്നു എയർലൈൻസിന്റെ തീരുമാനം. എന്നാൽ പിന്നീട്, ഈ തീരുമാനത്തിൽ ആൺ- പെൺ വ്യത്യാസമില്ല എന്നും ഒരു പ്രത്യേക ശരീരഭാരം കടന്ന ആരെയും വിമാനത്തിൽ ജോലി ചെയ്യാൻ അനുവദിക്കില്ല എന്നുമുള്ള വിശദീകരണവുമായി കമ്പനി എത്തി. ആളുകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനി ഈ പ്രത്യേകം ശരീരഭാരത്തിന്റെ പരിധി നിശ്ചയിച്ചിരിക്കുന്നത്. 

എല്ലാ മാസവും ഹൈനാൻ എയർലൈൻസ് തങ്ങളുടെ കാബിൻ ക്രൂവിൽ പെട്ടവരുടെ ശരീരഭാരം പരിശോധിക്കാറുണ്ട് എന്നും അത് അഞ്ച് ശതമാനത്തിലധികം കടന്നിട്ടുണ്ടോ എന്ന് നോക്കാറുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. വനിതാ ജീവനക്കാരിൽ 10 ശതമാനത്തിൽ കൂടുതൽ ശരീരഭാരമുള്ളവരെ ഉടനടി തന്നെ സസ്പെൻഡ് ചെയ്യുകയും എത്രയും പെട്ടെന്ന് ഭാരം കുറക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയുമാണ് എയർലൈൻസ് ചെയ്യുന്നത്. 

എന്നാൽ, ജീവനക്കാരുടെ ആരോ​ഗ്യ കാര്യങ്ങളടക്കം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് തങ്ങൾ ഇങ്ങനെ ഒരു നയം പിന്തുടരുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. പക്ഷേ, വാർത്ത വന്നതോട് കൂടി വലിയ തരത്തിലുള്ള വിമർശനങ്ങളാണ് കമ്പനിയുടെ ഈ നയത്തിനെതിരെ ഉണ്ടായിരിക്കുന്നത്. ഇത് തികച്ചും അനീതിയാണ് എന്നും ബോഡി ഷെയ്മിം​ഗ് ആണ് എന്നും ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെട്ടു.