അധ്യാപനത്തോളം ശ്രേഷ്ഠമായ മറ്റൊരു ജോലി ഉണ്ടോ എന്ന് അറിയില്ല. കാരണം എല്ലാ മഹത് വ്യക്തികളും മുമ്പൊരുനാളിൽ ഒരു അധ്യാപകന്റെ ശിഷ്യനായിരുന്നു. അതുകൊണ്ടാണ് ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പാഠപുസ്തകം ഒരു നല്ല അധ്യാപകൻ ആണെന്ന് ഗാന്ധിജി പറഞ്ഞത്. 

വർഷങ്ങൾ എത്രയൊക്കെ പിന്നിട്ടാലും ഓർമ്മയിൽ തെല്ലു പോലും മാഞ്ഞു പോകാത്ത ചില മുഖങ്ങൾ ഉണ്ട്. അത് നമ്മുടെ പ്രിയപ്പെട്ട അധ്യാപകരുടേതാണ്. ഓർമ്മയുറക്കാത്ത പ്രായത്തിൽ ആദ്യാക്ഷരം പറഞ്ഞു തന്ന ഗുരുനാഥന്റെ മുതൽ കൗമാരകാലത്തിലെ കലാലയ ജീവിതത്തിൽ സുഹൃത്തായി ഒപ്പം നടന്ന അധ്യാപകരുടെ വരെ മുഖങ്ങൾ അക്കൂട്ടത്തിൽ പെടും. അവരെ വീണ്ടും ഒന്ന് കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന് കരുതിയ നിമിഷങ്ങൾ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. സെപ്റ്റംബർ 5 ഈ ദിനം അവർക്ക് വേണ്ടി ഉള്ളതാണ്. അറിവും നെറിവും ഒരുപോലെ പറഞ്ഞു തന്ന് ശാസിച്ചും തലോടിയും നമ്മെ നാമാക്കിയ പ്രിയപ്പെട്ട ഗുരുക്കന്മാർക്ക് നേരാം ഈ ദിനത്തിന്റെ സർവ്വ മംഗളങ്ങളും.

Add Asianetnews as a Preferred SourcegooglePreferred

അധ്യാപനത്തോളം ശ്രേഷ്ഠമായ മറ്റൊരു ജോലി ഉണ്ടോ എന്ന് അറിയില്ല. കാരണം എല്ലാ മഹത് വ്യക്തികളും മുമ്പൊരുനാളിൽ ഒരു അധ്യാപകന്റെ ശിഷ്യനായിരുന്നു. അതുകൊണ്ടാണ് ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പാഠപുസ്തകം ഒരു നല്ല അധ്യാപകൻ ആണെന്ന് ഗാന്ധിജി പറഞ്ഞത്. 

ഒരു നല്ല അധ്യാപകൻ ഒരു കൂട്ടം നല്ല വ്യക്തികളെ സൃഷ്ടിക്കുന്നു. അതുവഴി ഉന്നതമായ സമൂഹത്തെയും ഒരു രാഷ്ട്രത്തെയും സൃഷ്ടിക്കുന്നു എന്നാണ് ഡോക്ടർ എസ്. രാധാകൃഷ്ണൻ പറഞ്ഞത്.

അതുകൊണ്ട് അക്ഷരങ്ങൾ കൊണ്ട് അന്നമൂട്ടിയ നമ്മുടെ ഗുരുക്കന്മാർ ആകട്ടെ ഈ ദിനത്തിലെ നമ്മുടെ ഹീറോസ്. തിരക്കുകൾക്കിടയിൽ ഒരു നിമിഷം അവർക്കായി മാറ്റിവയ്ക്കാം. വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രിയപ്പെട്ട അധ്യാപകർക്ക് നേരാൻ ചില ആശംസകൾ ഇതാ:

സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചതിന് നന്ദി, പറക്കാൻ ചിറകുകൾ വേണ്ടെന്നു പറയാതെ പറഞ്ഞതിനും നന്ദി. സുഹൃത്തായും വഴികാട്ടിയും കൂടെ നിന്ന പ്രിയപ്പെട്ട ഗുരുനാഥന് അധ്യാപക ദിനാശംസകൾ.

ജീവിതത്തിൽ കിട്ടിയ വലിയ ഭാഗ്യങ്ങളിൽ ഒന്ന് അങ്ങയുടെ ശിഷ്യൻ ആയിരിക്കാൻ കഴിഞ്ഞു എന്നതാണ്. തല്ലി പഠിപ്പിച്ച പാഠങ്ങൾക്കും കരുതലായ കരങ്ങൾക്കും പകരമായി സ്നേഹം മാത്രം.

അങ്ങയോളം എന്നെ ശാസിച്ചിട്ടില്ല ആരും, അങ്ങയോളം സ്നേഹിച്ചിട്ടുമില്ല ആരും. ജീവിതത്തിൽ അറിവ് മാത്രമല്ല നെറിവും വേണമെന്ന് പറഞ്ഞുതന്നത് അങ്ങാണ്. ഇനിയും ഒരായിരം കുരുന്നുകൾക്ക് വഴികാട്ടിയാകാൻ ഇടയാകട്ടെ

ഓർമ്മയുടെ പുസ്തകത്താളുകളിൽ ഇപ്പോഴുമുണ്ട് ഒരു സ്നേഹ ചൂരലിന്റെ ചൂട്. ചിലപ്പോഴെങ്കിലും പിഴച്ചു പോകുമ്പോൾ ഇപ്പോഴും കരുതൽ ആകുന്നത് ആ ചൂടാണ്.

പുസ്തകത്താളുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച മയിൽപ്പീലിയും പൗഡറും വളപ്പൊട്ടുകളും ആദ്യം കണ്ടുപിടിച്ചത് അങ്ങാണ്. നന്ദി, ഒരു ചിരിയിൽ എല്ലാം ഒതുക്കി എൻ്റെ കൗതുകങ്ങൾക്ക് കൂട്ടുനിന്നതിന്.